അഭയാർത്ഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണർ വത്തിക്കാനിൽ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അഭയാർത്ഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണർ ഫിലിപ്പൊ ഗ്രാന്തിയെ (FILIPPO GRANDI) മാർപ്പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.
വെള്ളിയാഴ്‌ച (16/04/2021) ആണ് ഫ്രാൻസീസ് പാപ്പായും ഫിലിപ്പൊ ഗ്രാന്തിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.
കുടിയേറ്റം, യുദ്ധങ്ങൾ, പട്ടിണി, ദാരിദ്ര്യം കോവിദ് 19 പകർച്ചവ്യാധി തുടങ്ങിയ വിവിധ യാഥാർത്ഥ്യങ്ങൾ ഈ കൂടിക്കാഴ്ചയിൽ ചർച്ചാവിഷയങ്ങളായി.
ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ 1950 ഡിസംബറിൽ സ്ഥാപിതമായ അഭയാർത്ഥികൾക്കായുള്ള വിഭാഗമായ യു എൻ എച്ച് സി ആർ-ൻറെ (UNHCR) മേധാവിയായ ഫിലിപ്പൊ ഗ്രാന്തി ഇറ്റലി സ്വദേശിയാണ്.
അഭയാർത്ഥികളുടെയും പാവപ്പെട്ടവരുടെയും ദുർബ്ബലരുടെയും കാര്യത്തിൽ നിസ്സംഗത കാട്ടുന്ന ഒരു ലോകവുമായി സംഭാഷണത്തിലേർപ്പെടുകയെന്നത് ദുഷ്ക്കരമാണെന്ന് അദ്ദേഹം പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം വത്തിക്കാൻറെ വാർത്താവിഭാഗത്തിന് അനുവദിച്ച ഒരു അഭിമുഖത്തിൽ ആശങ്ക പ്രകടിപ്പിച്ചു.
അഭയാർത്ഥികളുടെ കാര്യത്തിൽ രാഷ്ട്രീയമല്ല മാനവികതയാണ് വേണ്ടതെന്ന ഫ്രാൻസീസ് പാപ്പായുടെ ആശയം അദ്ദേഹം ആവർത്തിച്ചു.
ലോകം നിസ്സംഗത കാണിക്കുകയും ബധിരമാകുകയും മറ്റു പല പ്രശ്നങ്ങളിലും മുഴുകുകയും ചെയ്യുന്ന ഒരവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ദൗർഭാഗ്യവശാൽ കോവിദ് 19 മഹാമാരി ഈ അവസ്ഥയെ കൂടുതൽ തീവ്രമാക്കിയിരിക്കയാണെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: