ആനന്ദത്തിന്‍റെ ഞായറില്‍ - പുല്‍ക്കൂട്ടില്‍ വെയ്ക്കുവാനുള്ള ഉണ്ണിയെ ആശീര്‍വ്വദിക്കുന്ന ദിനം ആനന്ദത്തിന്‍റെ ഞായറില്‍ - പുല്‍ക്കൂട്ടില്‍ വെയ്ക്കുവാനുള്ള ഉണ്ണിയെ ആശീര്‍വ്വദിക്കുന്ന ദിനം 

ദിവ്യഉണ്ണിയുടെ പ്രതിമകള്‍ ആശീര്‍വ്വദിച്ചു നല്കുന്ന പതിവ്

ഡിസംബര്‍ 13, “ആനന്ദത്തിന്‍റെ ഞായറിലെ ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ആശംസകളും അഭിവാദ്യങ്ങളും :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 
 

ദിവ്യഉണ്ണിയുടെ രൂപങ്ങള്‍
ആശീര്‍വ്വദിക്കുന്ന ദിനം

റോമാക്കാരെയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും തീര്‍ത്ഥാടകരായെത്തിയ എല്ലാവരെയും പാപ്പാ ഫ്രാന്‍സിസ് അഭിവാദ്യംചെയ്തു. പ്രത്യേകിച്ച് പൂല്‍ക്കൂട്ടില്‍ വെയ്ക്കുവാനുള്ള ഉണ്ണിശോയുടെ രൂപങ്ങള്‍ ആശീര്‍വ്വദിച്ചു കൊണ്ടുപോകുവാന്‍ വന്ന കുട്ടികള്‍ കോവിഡിന്‍റെ വ്യാപനംമൂലം കുറവായിരുന്നു. പാപ്പാ അവരെ പ്രത്യേകം അഭിവാദ്യംചെയ്തു. കൂട്ടികളുടെ സാന്നിദ്ധ്യത്തെ ക്രമീകരിച്ചതിന് റോമാ രൂപതയുടെ ഓറട്ടറികളുടെ കേന്ദ്രത്തെ പാപ്പാ അഭിനന്ദിച്ചു.  ആഗമനകാലത്തെ മൂന്നാം ഞായര്‍, ആനന്ദത്തിന്‍റെ ഞായറാഴ്ചയാണ് ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ കുട്ടികള്‍ക്ക് ദിവ്യഉണ്ണിയുടെ പ്രതിമകള്‍ പാപ്പാ ആശീര്‍വ്വദിച്ചു നല്കുന്ന പതിവുള്ളത്. ആ വര്‍ഷത്തെ ക്രിബ്ബില്‍ വെയ്ക്കുവാനുള്ള  റോമാരൂപതയിലെ കുട്ടികള്‍ കൊണ്ടുവരുന്ന പ്രതിമകളാണ് പാപ്പാ ആശീര്‍വ്വദിച്ചു നല്കുന്നത്. ഈ പാരമ്പര്യം ഇപ്പോള്‍ യൂറോപ്പില്‍ പലയിടങ്ങളിലും ഇടവകകളില്‍ നിലവിലുണ്ട്.

ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ ചത്വരത്തില്‍ സന്നിഹിതരായവരെയും മാദ്ധ്യമങ്ങളിലൂടെ പങ്കുചേര്‍ന്നവരെയും പാപ്പാ പ്രത്യേകമായി ശ്ലാഘിച്ചു. തുടര്‍ന്ന് കുട്ടികള്‍ അവരുടെ കുഞ്ഞിക്കൈകളില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന ഉണ്ണിശോയുടെ രൂപങ്ങള്‍ പാപ്പാ ആശീര്‍വ്വദിച്ചു. ദൈവസ്നേഹം ലോകത്തിനു നല്കുവാനായി പുല്‍ക്കൂട്ടില്‍ താഴ്മയിലും സ്നേഹത്തിലും പിറന്ന ഉണ്ണിയേശുവിന്‍റെ എളിമയുള്ള ആര്‍ദ്രത  കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ലഭിക്കട്ടെയെന്നു പാപ്പാ ആശംസിക്കുകയും ചെയ്തു..

ക്രിസ്തുവില്‍ ആര്‍ജ്ജിക്കേണ്ട
കെട്ടുപോകാത്ത ആനന്ദം

ക്രിസ്തുവിലുള്ള നമ്മുടെ സന്തോഷം കെട്ടുപോകാതിരിക്കട്ടെയെന്നും, ക്ലേശങ്ങളിലും ജീവിക്കേണ്ടതാണ് ദൈവിക ആനന്ദമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ക്രിസ്തുവിനോടു ചേര്‍ന്നുനില്ക്കുന്നവര്‍ക്ക് ആ ദൈവികാനന്ദം ലഭിക്കുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറന്നുപോകരുതെന്ന് പ്രത്യേകം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ത്രികാലപ്രാര്‍ത്ഥന പരിപാടി പാപ്പാ ഉപസംഹരിച്ചത്. എല്ലാവര്‍ക്കും ശുഭദിനം നേര്‍ന്നു. എന്നിട്ട് മന്ദസ്മിതത്തോടെ കരങ്ങള്‍ ഉയര്‍ത്തി എല്ലാവരെയും അഭിവാദ്യംചെയ്തുകൊണ്ട് ജാലകത്തില്‍നിന്നും മെല്ലെ പിന്‍വാങ്ങി... ജനങ്ങള്‍ ആര്‍ത്തുവിളിച്ചു... viva il Papa…!! പാപ്പാ നീണാള്‍ വാഴട്ടെ!!
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 December 2020, 15:17