പാപ്പാ ഫ്രാന്‍സിസ് വാത്സല്യത്തോടെ മരഡോണയെ അനുസ്മരിക്കുന്നു

പാപ്പായുടെ അടുത്ത സുഹൃത്തും താന്‍ സ്ഥാപിച്ച “സ്കോളാസി”നെയും (Scholas Occurentes) അതിലെ കുട്ടികളുടെയും ഉപകാരിയും… വീഡിയോ ദൃശ്യങ്ങളോടെ....

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1.  കളിക്കളത്തിലെ മാന്ത്രികന്‍
കായിക ലോകം ഫുട്ബോള്‍ മാന്ത്രികന്‍ ഡിയെഗോ മരഡോണയുടെ മരണത്തില്‍ കണ്ണീരണിയുന്നു. ലോകത്തിന്‍റെ എക്കാലത്തെയും മഹാനായ കളിക്കാരനും മനുഷ്യസ്നേഹിയുമായിരുന്നു ഏവര്‍ക്കും പ്രിയങ്കരനായ മരഡോണ. പാപ്പാ ഫ്രാന്‍സിസിന്‍റെ അടുത്ത സുഹൃത്തും, താന്‍ മെത്രാപ്പോലീത്തയായിരിക്കെ ബ്യൂനസ് അയിരസില്‍ സ്ഥാപിച്ച കുട്ടികളുടെ സംഘടന, “സ്കോളാസി”ന്‍റെ അഭ്യൂദയകാംക്ഷിയും പ്രയോക്താവുമായിരുന്നു മരഡോണ.

2. സ്നേഹപൂര്‍വ്വം  രണ്ടു സന്ദര്‍ശനങ്ങള്‍
പ്രാര്‍ത്ഥനയോടെ മരഡോണയുടെ ആത്മാവിന് നിത്യശാന്തിനേരുമ്പോള്‍ ഒരു നേര്‍ക്കാഴ്ചയ്ക്കു മാത്രമായി 2014-ലെ സെപ്തംബറില്‍ വത്തിക്കാനിലെ സാന്താ മാര്‍ത്തയില്‍ വന്നതും, 2015 മാര്‍ച്ചില്‍ ഇറ്റലി-അര്‍ജന്‍റീന സൗഹൃദ മത്സരത്തിലൂടെ കൂട്ടികളുടെ സംഘടന, സ്കോളാസ് ഒക്കുരേന്തസ്സിന്‍റെ (Scholas Occurentes) യൂറോപ്പിലെ പ്രചാരണത്തിനായി എത്തിയപ്പോള്‍ വത്തിക്കാനില്‍ വന്നു തന്നെ കണ്ട് തന്‍റെ 10-Ɔο നമ്പര്‍ ജേഴ്സികള്‍ സമ്മാനിച്ചതും, ലോകത്തുള്ള പാവങ്ങളായ കുട്ടികള്‍ക്കുവേണ്ടി റോമിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ കളിക്കുവാന്‍ ഇറങ്ങിയതും പാപ്പാ ഫ്രാന്‍സിസ് വാത്സല്യത്തോടെ അനുസ്മരിച്ചു. താന്‍ അര്‍ജന്‍റീനയിലെ ബ്യൂനസ് അയിരസ് അതിരൂപതയുടെ മെത്രാപ്പോലീത്തയായിരിക്കെ ദേശീയ ടീമിന്‍റെ കുമ്പസാരക്കാരനും ആത്മീയോപദേഷ്ടാവുമായിരുന്നതിനാല്‍ മര‍ഡോണയ്ക്ക് പാപ്പാ ഫ്രാന്‍സിസ്. ഉള്ളും ഉള്ളവും അറിഞ്ഞ സ്നേഹമുള്ള ആത്മീയപിതാവു കൂടിയായിരുന്നു.

3. പ്രാര്‍ത്ഥനാഞ്ജലി...
ബ്യൂനസ് അയിരസ് നഗരപ്രാന്തത്തിലെ ടീഗ്രെയില്‍ നവംബര്‍ 25-Ɔο തിയതി ബുധനാഴ്ചയാണ്
60-Ɔമത്തെ വയസ്സില്‍ ലോകഫുട്ബോളിന്‍റെ ആര്‍ദ്രതയുള്ള കവിയായും സാമര്‍ത്ഥ്യമുള്ള മാന്ത്രികനായും വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഡിയെഗൊ മരഡോണ അന്തരിച്ചത്. മഹാനായ കളിക്കാരനും വലിയ മനുഷ്യസ്നേഹിയുമായ പ്രിയ മരഡോണയ്ക്ക് പ്രാര്‍ത്ഥനാഞ്ജലി!
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 November 2020, 14:17