2019.10.26 Sinodo dei Vescovi sedicesima Congregazione generale 2019.10.26 Sinodo dei Vescovi sedicesima Congregazione generale 

സജീവചര്‍ച്ചകള്‍ ഉണര്‍ത്തിയ ആമസോണ്‍ സിനഡ്

ആമസോണ്‍ സിനഡ് ആഗോളതലത്തില്‍ സജീവമായ ചര്‍ച്ചകള്‍ ഉണര്‍ത്തിയെന്ന്, സിനഡു സമ്മേളനത്തിന്‍റെ സെക്രട്ടറി, കര്‍ദ്ദിനാള്‍ മൈക്കിള്‍ ചേര്‍ണി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

നവംബര്‍ 5-Ɔο തിയതി ചൊവ്വാഴ്ച റോമിലെ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സിനഡിനെക്കുറിച്ച് ഉയര്‍ന്ന ആശങ്കകളെക്കുറിച്ച് തുറന്നു സംസാരിച്ചത്.

സിനഡിനെക്കുറിച്ചുള്ള നിഷേധാത്മകമായ അഭിപ്രായപ്രടനങ്ങള്‍
പ്രബോധനങ്ങളില്‍നിന്നും പാരമ്പര്യങ്ങളില്‍നിന്നും സഭ വഴിതെറ്റിപ്പോവുകയാണെന്ന് ചിലര്‍ പ്രസ്താവിച്ചു. എന്നാല്‍ സഭ വീണ്ടും വിശ്വസ്തതയുടെ നവമായ പാതയാണ് സിനഡു സമ്മേളനത്തിലൂടെ തുറന്നത്. രണ്ടായിരം വര്‍ഷത്തെ സഭാചരിത്രം പഠിപ്പിക്കുന്നത് കൂട്ടായ്മയില്‍ ജീവിക്കുകയും,  ഒരുമിച്ചു നടക്കുകയും,  പങ്കുവയ്ക്കുകയും ചെയ്ത സഭയിലൂടെയാണ് പ്രമാണങ്ങളും പ്രബോധനങ്ങളും പുറത്തു വന്നിട്ടുള്ളത്.  കാലാന്തരത്തില്‍ സഭ കാലികവും നവവുമായ കാര്യങ്ങള്‍ കാണുകയും നിരീക്ഷിക്കുകയും, അത് പങ്കുവച്ചും പഠിച്ചും വിശ്വാസത്തില്‍ രൂഢമൂലമാവുകയും, ബലപ്പെടുകയും ചെയ്തു. വിശ്വാസയാത്രയില്‍ ഇടയ്ക്കു യാത്രനിര്‍ത്തുന്നവരുണ്ട്, ചിലര്‍ വേഗത്തില്‍ കടുന്നുപോകുന്നു.  മറ്റു ചിലരോ വഴിമാറിപ്പോകുന്നു!  ഇത് സമകാലീന ലോകത്തിലെ സഭാമക്കളുടെ പ്രയാണത്തിന്‍റെ പ്രതിബിംബങ്ങളാണെന്ന്, സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ഉപകാര്യദര്‍ശി കൂടിയായ  കര്‍ദ്ദിനാള്‍ ചേര്‍ണി ചൂണ്ടിക്കാട്ടി.

അക്ഷരങ്ങളുടെ അരൂപിയിലേയ്ക്കു കടക്കാം!
സഭാപണ്ഡിതനായ മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍ പറയുന്നത് സഭയുടെ പ്രബോധനാധികാരം (teaching authority of the Church) മന്ദീഭവിച്ചോ മരവിച്ചോ ഇരിക്കേണ്ടതല്ലെന്നാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ മാറ്റങ്ങളുടെ പ്രയോക്താക്കളാണെന്നു നടിച്ച്, സഭയുടെ പ്രബോധനങ്ങളെ അവഗണിച്ചു പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്നവര്‍ ചിന്തിക്കേണ്ടതാണ്, ആധുനിക കാലത്തെ സൂനഹദോസ് (Vatican II Council) സഭയുടെ പ്രബോധനങ്ങളെ സൂക്ഷ്മമായി ആശ്ലേഷിച്ചു വളര്‍ന്ന കൗണ്‍സിലാണ്. അതിനാല്‍ കൗണ്‍സിലിനോട് വിശ്വസ്തരായിരിക്കുന്നവര്‍ നൂറ്റാണ്ടുകളായി സഭ പ്രബോധിപ്പിച്ചിട്ടുള്ള സത്യങ്ങളില്‍ വിശ്വസിക്കുകതന്നെ ചെയ്യും. കാരണം ജീവന്‍ ആഗിരണംചെയ്യപ്പെടുന്ന മൂലങ്ങളില്‍നിന്നും വൃക്ഷത്തിന് വേരറുത്ത് ജീവിക്കാനാകില്ലെന്ന്, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലെക്കുറിച്ചു പരാമര്‍ശിച്ച പൊതുകൂടിക്കാഴ്ചയില്‍ പരാമര്‍ശിക്കുകയുണ്ടായി GA, 10 Oct. 2012). അതിനാല്‍ ക്രിസ്തുവിനോടുള്ള വിശ്വസ്തതയെന്നു പറയുന്നത് എഴുതിയ നിയമങ്ങളുടെ വള്ളിപുള്ളിയില്‍ കടിച്ചുതൂങ്ങി കിടക്കുന്നതല്ല, അക്ഷരങ്ങളുടെ അരൂപിയിലേയ്ക്കു കടന്ന് ലോകത്തിന്‍റെ നന്മയ്ക്കായി ക്രൈസ്തവ സമൂഹം വെളിച്ചമാവുകയും വെളിച്ചമേകുകയും ചെയ്യുന്നതാണെന്ന് പാപ്പാ ഫ്രാന്‍സിസ് സിനഡു സമ്മേളനം  ഒക്ടോബര്‍ 27, ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന സന്ദേശത്തില്‍ ഉദ്ബോധിപ്പിക്കുകയുണ്ടായി.

ക്രിസ്തുവിന്‍റെ സാന്ത്വനാനുഭവമായ കൂട്ടായ്മ - സിനഡ്
ക്രിസ്തുവില്‍നിന്നും സ്വീകരിച്ച സമാശ്വാസവും ധൈര്യവും ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു കൂട്ടായ യാത്രയായിരുന്നു ആമസോണ്‍ സിനഡുസമ്മേളനം. ഒരുമാസക്കാലത്തോളം 300-ല്‍ അധികം സിനഡു പിതാക്കന്മാരും, വിദഗ്ദ്ധരും, പ്രതിനിധികളും,  തദ്ദേശ വര്‍ഗ്ഗക്കാരുടെ നേതൃനിരയും കണ്ണോടു കണ്ണോരവും കാതോടു കാതോരവും  ആശയങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു. അങ്ങനെ  ആമസോണിലെ പാവപ്പെട്ട തദ്ദേശവര്‍ഗ്ഗക്കാരായ ജനതകളുടെ കരിച്ചില്‍ കേള്‍ക്കുവാനും, അവരുടെ ജീവിത ചുറ്റുപാടുകലെ മെച്ചപ്പെടുത്തുവാനും, പരിസ്ഥിതിയെ സംരക്ഷിക്കുവാനും, പ്രതിസന്ധികള്‍ക്ക്  പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുവാനുമുള്ള ഒരു ശ്രമമായിരുന്നു ആമസോണ്‍ സിനഡെന്നാണ് പാപ്പാ ഫ്രാന്‍സിസ് സിനഡിനെ വിശേഷിപ്പിച്ചതെന്ന് കര്‍ദ്ദിനാള്‍ ചേര്‍ണി വാര്‍ത്താ ഏജന്‍സികളോടു പറഞ്ഞു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 November 2019, 16:30