പട്ടിണി, മാനവാന്തസ്സിനെ മുറിപ്പെടുത്തുന്ന വാള്‍!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
മണ്ണിന്‍റെ ഫലങ്ങള്‍ വിതരണം ചെയ്യുന്നതിലുള്ള അസന്തുലിതാവസ്ഥയാണ് പട്ടിണിയും പോഷണവൈകല്യവും മൂലം അനേകര്‍ യാതനകളനുഭവിക്കുന്നതിനു കാരണമെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ പ്രതിനിധി മോണ്‍സിഞ്ഞോര്‍ ഫെര്‍ണാണ്ടൊ കീക്ക അരെല്യാനൊ (MSGR.FERNANDO CHICA ARELLANO).
ഒക്ടോബര്‍ 16-ന് ആചരിക്കപ്പെട്ട ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് റോമില്‍, ഭക്ഷ്യകൃഷി സംഘടനയുടെ- എഫ്.എ.ഒ.യുടെ (FAO) ആസ്ഥാനത്ത് നടന്ന ഒരു ചര്‍ച്ചായോഗത്തില്‍ വ്യാഴാഴ്ച (17/10/19) സംസാരിക്കുകയായിരുന്നു, ഈ സംഘടനയിലും കാര്‍ഷികവികസന നിധിയിലും (IFAD) ലോക ഭക്ഷ്യ പരിപാടിയിലും (WFP) പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം.
“ആരോഗ്യകരമായ ഭക്ഷണവും മാനവാന്തസ്സും” എന്നതായിരുന്നു ചര്‍ച്ചാപ്രമേയം.
ലോകത്തില്‍ അമിതാഹാരം മൂലം അധികഭാരമുള്ളവരുടെ സംഖ്യ ഒരുവശത്തു കുത്തനെ കൂടിവരുമ്പോള്‍ മറുവശത്ത് ഒട്ടിയ വയറുമായി കഴിയുന്നവരുടെ സംഖ്യ 82 കോടിയാണെന്ന് പഠനങ്ങള്‍ കാണിക്കുന്നത് മോണ്‍സിഞ്ഞോര്‍ അരെല്യാനൊ അനുസ്മരിക്കുന്നു.
പട്ടിണി ആരോഗ്യത്തെക്കാള്‍ മാനവാന്തസ്സിനെ മുറിപ്പെടുത്തുന്ന വാളാണെന്ന് അദ്ദേഹം ഒരു സ്പാനിഷ് പഴമൊഴി ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: