കുടിയേറ്റക്കാര്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിയര്‍പ്പിക്കും
- ഫാദര്‍ വില്യം നെല്ലിക്കല്‍
കുടിയേറ്റക്കാര്‍ സജീവമായി പങ്കെടുക്കുന്ന ദിവ്യബലി
ഞായറാഴ്ച, പ്രാദേശിക സമയം രാവിലെ 10.30-നായിരിക്കും വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ താല്ക്കാലിക വേദിയില്‍ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമെത്തുന്ന കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമൊപ്പം പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിയര്‍പ്പിക്കുന്നത്. ദിവ്യബലിമദ്ധ്യേ പാപ്പാ വചനപ്രഭാഷണം നടത്തും. വചനപാരായണം, സങ്കീര്‍ത്തനാലാപനം, വിശ്വാസികളുടെ പ്രാര്‍ത്ഥന, കാഴ്ചവയ്പ് എന്നിങ്ങനെ ദിവ്യബലിയുടെ വിവിധ ഭാഗങ്ങളില്‍ ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് കുടിയേറ്റക്കാരുടെ പ്രതിനിധികള്‍ പങ്കെടുക്കും.
കര്‍ദ്ദിനാളന്മാരും വത്തിക്കാന്‍റെ മറ്റ് ഉദ്യോഗസ്ഥരും
വൈദികരും സഹകാര്‍മ്മികരായിരിക്കും
പാത്രിയാര്‍ക്കിസുമാര്‍, കര്‍ദ്ദിനാളന്മാര്‍, വൈദികര്‍ എന്നിവരും, കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്ന ധാരാളം പേരും പാപ്പായുടെ ദിവ്യബലിയില്‍ സഹകാര്‍മ്മികരായിരിക്കുമെന്ന്, വത്തിക്കാന്‍റെ ആരാധനക്രമ കാര്യങ്ങളുടെ ഉത്തരവാദിത്ത്വം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനി സെപ്തംബര്‍ 25-Ɔο പ്രസ്താവനയിലൂടെ അറിയിച്ചു.
കുടിയേറ്റക്കാരുടെ വകുപ്പു മേധാവി പാപ്പാ ഫ്രാന്‍സിസ്
കുടിയേറ്റക്കാര്‍ക്കായുള്ള വത്തിക്കാന്‍ വകുപ്പിന്‍റെ (Department for Migrants & Itinerant people) തലവന്‍ പാപ്പാ ഫ്രാന്‍സിസ് തന്നെയാണെന്നത് ശ്രദ്ധേയമാണ്. ചരിത്രത്തില്‍ ആദ്യമായിക്കാം ഒരു പാപ്പാ വത്തിക്കാന്‍ ഭരണവിഭാഗത്തില്‍ ഒരു വകുപ്പിന്‍റെയും അദ്ധ്യക്ഷപദത്തില്‍ ഇരിക്കുന്നത്. കാലികമായ ഏറെ പ്രാധാന്യവും പ്രസക്തിയുമുള്ള വകുപ്പിന്‍റെ ഉത്തരവാദിത്ത്വം പാപ്പാ ഏറ്റെടുത്തത്2015-മുതലാണ്. ആ വര്‍ഷംമുതലാണ് സെപ്തംബറിന്‍റെ അവസാനത്തെ ഞായറാഴ്ച പാപ്പാ കുടിയേറ്റക്കാര്‍ക്കൊപ്പം ദിവ്യബലി അര്‍പ്പിക്കാന്‍ തുടങ്ങിയത്. വരാപ്പുഴ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന വകുപ്പും ഇതുതന്നെയാണ്.
ദിവ്യബലിയുടെ തത്സമയ സംപ്രേക്ഷണം
സെപ്തംബര്‍ 29 ഞായറാഴ്ച കുടിയേറ്റക്കാര്‍ക്കൊപ്പം പാപ്പാ അര്‍പ്പിക്കുന്ന ദിവ്യബലി തത്സമയം കാണുന്നതിനുള്ള ലിങ്ക് താഴെ ചേര്‍ക്കുന്നു. ഇറ്റലിയിലെ സമയം ഞായറാഴ്ച രാവിലെ 10.30. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 2 മണിക്ക്.
Link : https://www.youtube.com/watch?v=drW5pVaFwpM
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: