വത്തിക്കാനില്‍ സംഗമിച്ച മാനവസാഹോദര്യ കമ്മിറ്റി
- ഫാദര്‍ വില്യം നെല്ലിക്കല്‍
സാഹോദര്യത്തിന്‍റെ നീട്ടിയ കരങ്ങളുമായി ദുബായ് മാനവ സാഹോദര്യ പ്രഖ്യാപനം നടപ്പിലാക്കാനുള്ള രാജ്യാന്തര കമ്മിറ്റി വത്തിക്കാനില്‍ സംഗമിച്ചു. സെപ്തംബര്‍ 11-Ɔο തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ പങ്കെടുത്ത 7 അംഗങ്ങളുടെ പേരുവിവരവും റിപ്പോര്‍ട്ടും താഴെ ചേര്‍ക്കുന്നു.
വത്തിക്കാന്‍റെ 2 പ്രതിനിധികള്‍
1 മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, നിയുക്തകര്‍ദ്ദിനാള്‍ ബിഷപ്പ് മിഗുവേല്‍ എയിഞ്ചല്‍ ഗ്വിക്സോ,
2 പാപ്പായുടെ പേര്‍സണല്‍ സെക്രട്ടറി, മോണ്‍സീഞ്ഞോര്‍ യാന്നിസ് ലാസി ഗായിദ്.
ഈജിപ്തിലെ അല്‍ അസ്സാര്‍ യൂണിവേഴ്സിറ്റി പ്രതിനിധികള്‍
3 പ്രഫസര്‍ മുഹമ്മദ് ഖാലിഫ് അല്‍ മുബാറക്.
4 ന്യായാധിപനും, വലിയ ഇമാം തയ്യീബിന്‍റെ ഉപദേശകനുമായിരുന്ന
മുഹമ്മദ് മഹമൂദ് അബ്ദേല്‍ സലാമും.
എമിറേറ്റ് രാജ്യങ്ങളില്‍നിന്നും
5 അബുദാബി സാംസ്കാരിക കാര്യങ്ങളുടെ ഡയറക്ടര്‍
മുഹമ്മദ് ഖലീഫാ അല്‍ മുബാറക്ക്.
6 എഴുത്തുകാരനും മാദ്ധ്യമപ്രവര്‍ത്തകനുമായ യാസര്‍ സയീദ്
അബ്ദുള്ള ഹരേബ് അല്‍മുഹായിരിയും.
7 എറിമിറേറ്റ് രാജ്യങ്ങളിലെ മുതിര്‍ന്ന സമുദായ നേതാക്കളുടെ സംഘടന
സെക്രട്ടറി ജനറല്‍, സുല്‍ത്താന്‍ ഫൈസല്‍ അല്‍ ഖലീഫ് അല്‍റെമയ്ത്തി.
എന്നിങ്ങനെ 7 പേരാണ് വിശ്വസാഹോദര്യ പ്രഖാപനത്തിന്‍റെ നടത്തിപ്പിനായി പാപ്പാ ഫ്രാന്‍സിസിനൊപ്പം വത്തിക്കാനില്‍ സംഗമിച്ചത്.
കഴിവും സന്നദ്ധതയുമുള്ളവരെ കോര്‍ത്തിണക്കി
പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കും
കഴിവും സന്നദ്ധതയുമുള്ളവര്‍ ഇനിയും വിശ്വസാഹോദര്യത്തിന്‍റെ ശില്പികളാകണമെന്നും, അവരുടെ നീട്ടിയ കരങ്ങളും തുറന്ന ഹൃദയുമായി ലോകത്തെ സാഹോദര്യത്തിലും കൂട്ടായ്മയിലും വളര്‍ത്താന്‍ ഇറങ്ങിപ്പുറപ്പെടണമെന്നും കമ്മിറ്റിയംഗങ്ങളെ പാപ്പാ ഉദ്ബോധിപ്പിച്ചു.
ആര്‍ച്ചുബിഷപ്പ് എഡ്ഗര്‍ കമ്മിറ്റിയില്‍
ആഫ്രക്കയില്‍നിന്നും 7 ദിവസത്തെ പരിപാടികള്‍ക്കുശേഷം സെപ്തംബര്‍ 10 ചൊവ്വാഴ്ച രാത്രി മടങ്ങിയെത്തിയ പാപ്പാ ഫ്രാന്‍സിസ് ബുധാഴ്ച രാവിലത്തെ പൊതുകൂടിക്കാഴ്ചയ്ക്കു ശേഷമാണ് കമ്മിറ്റിയോഗത്തില്‍ പങ്കെടുത്തത്. ഒരു മണിക്കൂറില്‍ അധികം പങ്കെടുത്ത പാപ്പാ, തുടര്‍ന്നുള്ള യോഗക്രമങ്ങള്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ പകരക്കാരന്‍, ആര്‍ച്ചുബിഷപ്പ് എഡഗര്‍ പേഞ്ഞ പരായെ ഏല്പിച്ചു. വത്തിക്കാന്‍റെ മുദ്രണാലയത്തില്‍ ഒരുക്കിയ മാനവ സാഹോദര്യ പ്രഖ്യാപനത്തിന്‍റെ പ്രതികള്‍ എല്ലാവര്‍ക്കും സമ്മാനിച്ചുകൊണ്ടാണ് പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലേയ്ക്കു പാപ്പാ മടങ്ങിയത്.
നേതൃത്വത്തിനു നന്ദി!
സാഹോദര്യ പ്രഖാപനത്തിന്‍റെ പ്രമാണരേഖയെ ആധാരമാക്കി കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പിന്നെയും ചര്‍ച്ചചെയ്യുകയും വ്യക്തമാക്കുകയുമുണ്ടായി. പാപ്പാ ഫ്രാന്‍സിസും, വലിയ ഇമ്മാം മുഹമ്മദ് അല്‍ തയ്യീബ്, ദുബായിയുടെ രാജാവ് മുഹമ്മദ് ബിന്‍ സഹീദ് എന്നിവര്‍ നല്കുന്ന പിന്‍തുണയ്ക്കും പ്രേത്സാഹനത്തിനും കമ്മിറ്റി നന്ദിയര്‍പ്പിച്ചു.
കമ്മറ്റിയുടെ പ്രായോഗിക തീരുമാനങ്ങള്‍
1 അടുത്തയോഗം ന്യൂയോര്‍ക്കില്‍ 2019 സെപ്ത്ബര്‍ 20-ന് സംഗമിക്കും.
2 ഫെബ്രുവരി 3-മുതല്‍ 5-വരെയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും ഒരുനാള്‍ “വിശ്വസാഹോദര്യത്തിന്‍റെ രാജ്യാന്തര ദിന”മായി (International Day of Human Fraternity) അനുവര്‍ഷം ആചരിക്കണമെന്ന് യുഎന്നിനോട് കമ്മിറ്റി അഭ്യര്‍ത്ഥിക്കുകയുണ്ടായി.
ഭീകരത ഇല്ലാതാക്കി സാഹോദര്യം വളര്‍ത്താന്‍ പ്രാര്‍ത്ഥിച്ചു
എല്ലാവരും അവരവരുടെ വിശ്വാസരീതിയില്‍ അര്‍പ്പിച്ച പ്രാര്‍ത്ഥനയോടെയാണ് കമ്മിറ്റിയോഗം സമാപിച്ചത്. അംഗങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥിച്ചത് ഏകനിയോഗമായിരുന്നു - ലോകസമാധാനവും സാഹോദര്യവും! അതിനായി സെപ്തംബര്‍ 11-ന്‍റെ ഭീകരാക്രമണത്തെയും എല്ലാത്തരം ഭീകരപ്രവര്‍ത്തനങ്ങളെയും അനുസ്മരിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് വിശ്വസാഹോദര്യത്തിനായി വത്തിക്കാനില്‍ ചേര്‍ന്ന പ്രഥമ കമ്മിറ്റിയോഗം സമാപിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: