കടല്‍ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ സത്താപരം!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
കടല്‍ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഉറപ്പുനല്കാനും കൂടുതല്‍ പരിശ്രമിക്കാന്‍ സമഗ്രമാനവവികസനത്തിനായുള്ള റോമന്‍കൂരിയാ വിഭാഗത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വാ അപ്പിയ ടര്‍ക്ക്സണ്‍ അഭ്യര്‍ത്ഥിക്കുന്നു.
അനുവര്‍ഷം ജൂലൈ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച കത്തോലിക്കാസഭയുടെ ആഭിമുഖ്യത്തില്‍ “സമുദ്ര ഞായര്‍” ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ചു നല്കിയ സന്ദേശത്തിലാണ് അദ്ദഹം അന്താരാഷ്ട്ര സംഘടനകളോടും സര്‍ക്കാരുകളോടും സമുദ്രവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിവിധവിഭാഗങ്ങളോടും ഈ അഭ്യര്‍ത്ഥന നടത്തിയത്.
കടല്‍ജീവനക്കരുടെ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ അനുദിനജീവിതത്തില്‍ എത്രമാത്രം സത്താപരമാണെന്നതിനെക്കുറിച്ചുള്ള അവബോധം പലപ്പോഴും നമുക്കില്ലെന്ന് കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ തന്‍റെ സന്ദേശത്തില്‍ പറയുന്നു.
അനുദിനം ജീവിതത്തില്‍ നാം ഉപയോഗിക്കുന്ന ടെലെവിഷന്‍, ശീതികരണോപാധികള്‍, വസ്ത്രങ്ങള്‍ വാഹനങ്ങള്‍, ഇന്ധനം തുടങ്ങിയയെല്ലാം പലതും വിദൂരസ്ഥലങ്ങളില്‍ നിന്ന് കടല്‍മാര്‍ഗ്ഗമാണ് നമ്മുടെ പക്കല്‍ എത്തിച്ചേരുന്നതെന്ന വസ്തുത അദ്ദേഹം എടുത്തുകാട്ടുന്നു.
അതുകൊണ്ടുതന്നെ കടല്‍ജീവനക്കാര്‍ക്ക് നമ്മുടെ ജീവിതത്തിലുള്ള സത്താപരമായ പങ്കിനെക്കുറിച്ച് ചിന്തിക്കേണ്ടത് ന്യായമാണെന്ന് കര്‍ദ്ദിനാള്‍ ടര്‍ക്ക്സണ്‍ പറയുന്നു.
സമുദ്രവുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്യുന്നവരുടെ ജീവിതം ആകര്‍ഷണിയവും രസകരവുമായി തോന്നാമെങ്കിലും ആ ജീവിതം വെല്ലുവിളികളും കഷ്ടപ്പാടുകളും നിറഞ്ഞതാണെന്ന വസ്തുത അദ്ദേഹം എടുത്തുകാട്ടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: