ലൈംഗികചൂഷണ പ്രശ്നങ്ങളെ സഭ ഒറ്റക്കെട്ടായി നേരിടണം!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
സഭയില്‍ നടക്കുന്ന ലൈംഗിക പീഢന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സഭ അവയെ സത്യസന്ധമായി വീക്ഷിക്കുകയും കാര്‍ക്കശ്യത്തോടുകൂടി വിവേചനബുദ്ധി ഉപയോഗിക്കുകയും ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുന്നതിന് നിര്‍ണ്ണായക നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് ഭാരതത്തിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ, സിബിസിഐയുടെ, അദ്ധ്യക്ഷന്‍ ബോംബെ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്.
സഭയില്‍ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കപ്പെടുന്നതിനു ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്തു തീരുമാനങ്ങള്‍ എടുക്കുന്നതിന് ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ വിളിച്ചുകൂട്ടിയിരിക്കുന്ന കത്തോലിക്കാമെത്രാന്‍ സംഘങ്ങളുടെ അദ്ധ്യക്ഷന്മാരുടെ സമ്മേളനത്തിന്‍റെ രണ്ടാം ദിനത്തില്‍, അതായത്, വെള്ളിയാഴ്ച (22/02/19) രാവിലെ ഈ യോഗത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ലൈംഗിക ചൂഷണത്തിനിരകളായവരുടെ സുഖപ്രാപ്തിക്കായി സാധ്യമായതെല്ലാം ചെയ്യേണ്ടതിന്‍റെ ആവശ്യകതയും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ചൂണ്ടിക്കാട്ടി.
ലൈംഗികപീഢനം എന്ന പ്രതിസന്ധിയെ നേരിടുന്നതിന് പാപ്പായ്ക്കും സഭയ്ക്കുമുള്ള പ്രതിജ്ഞബദ്ധതയാണ് ഈ ചതുര്‍ദിനസമ്മേളനത്തില്‍ പ്രകടമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഈ പ്രശ്നത്തെ നേരിടുന്നതിന് ഒറ്റയ്ക്കല്ല, മറിച്ച്, ഒത്തൊരുമിച്ചാണ്, കൂട്ടായ്മയിലാണ് പരിശ്രമിക്കേണ്ടത് എന്നും പ്രായോഗികമായ കാര്യവിവേചനശക്തി ആവശ്യമാണെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വിശദീകരിച്ചു.
കൂട്ടായ്മ എന്ന ആശയം തന്നെയാണ് ഈ സമ്മേളനത്തെ തുടര്‍ന്ന് സംബോധന ചെയ്ത, അമേരിക്കന്‍ ഐക്യനാടുകളിലെ, ചിക്കാഗൊ അതിരൂപതയുടെ ആര്‍ച്ചബിഷപ്പ് കര്‍ദ്ദിനാള്‍ ബ്ലെസ് കുപ്പിച്ചും ഊന്നിപ്പറഞ്ഞത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: