തീരം തേടി കപ്പലില്‍ കഴിയുന്ന കുടുംബങ്ങള്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
രക്ഷപ്പെടുത്തിയ കുടിയേറ്റക്കാരെ തുണയ്ക്കണം
എറെ ദിവസങ്ങളായി മാള്‍ട്ടയുടെ മദ്ധ്യധരണ ആഴീതീരങ്ങളില്‍ നങ്കൂരമടിച്ച രണ്ടു കപ്പലുകളില്‍ താല്കാലികമായി അഭയം ലഭിച്ച 49 കുടിയേറ്റക്കാരെ സ്വച്ഛന്ദമായ ഇടങ്ങളില്‍ എത്തിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു. അഭയം തേടിയിറങ്ങിയ, കുട്ടുകളും സ്ത്രീകളും അടക്കമുള്ള കുടുംബങ്ങളോട് യൂറോപ്പിലെ രാഷ്ട്രനേതാക്കള്‍ ഔദാര്യം കാണിച്ചു സ്വീകരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് പൊതുവായി അഭ്യര്‍ത്ഥിച്ചു.
ഡിസംബര്‍ 22-നാണ് കടലില്‍ മുങ്ങുന്ന അവസ്ഥയില്‍ കപ്പലുകള്‍ കുടുംബങ്ങളെ രക്ഷപ്പെടുത്തിയത് 2018 ഡിസംബര്‍ 22-നാണ്. മാള്‍ട്ടയുടെ തീരങ്ങളില്‍ എത്തിയ കപ്പലുകളെ അവിടെയോ, സമീപ യൂറോപ്യന്‍ രാജ്യങ്ങളോ ഇനിയും സ്വീകരിക്കാന്‍ സന്നദ്ധമാകുമെന്ന പ്രതീക്ഷയിലാണ് പാപ്പാ ഫ്രാന്‍സിസ് ഈ അഭ്യര്‍ത്ഥന നടത്തിയത്.
ജനുവരി 7-നും ക്രിസ്തുമസ്!
ആരാധനക്രമപരമായി റോമന്‍ കലണ്ടറിനു പകരം, ജൂലിയന്‍ കലണ്ടര്‍ ഉപയോഗിക്കുന്ന ചില ഓര്‍ത്തഡോക്സ് സഭകളും, കിഴക്കന്‍ കത്തോലിക്കാ സഭകളും ജനുവരി 7-Ɔο തിയതി ക്രിസ്തുമസ്സ് ആചരിക്കുകയാണ്. സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെ പ്രതീകമായും യേശുവിനെ കര്‍ത്താവും രക്ഷകനുമായി അംഗീകരിക്കുന്ന എല്ലാവര്‍ക്കും ഈ ക്രിസ്തുമസ് മംഗളകരമാവട്ടെ! പാപ്പാ ആശംസിച്ചു.
യുവജന പ്രേഷിതദിനം
പ്രത്യക്ഷീകരണ മഹോത്സവം “യുവജന പ്രേഷിതദിന”മായും സഭ ആചരിക്കുന്നു. കുടുംബങ്ങളിലും, സ്കൂളുകളിലും ഉല്ലാസകേന്ദ്രങ്ങളിലും സുവിശേഷസാക്ഷികളായി ജീവിച്ചുകൊണ്ട് “ക്രിസ്തുവിന്‍റെ കായികതാരങ്ങളാ”കണമെന്നാണ്, To be athletes of Jesus! എന്നാണ്
ഈ വര്‍ഷം സഭ പ്രത്യേകം യുവജനങ്ങളോട് ആവശ്യപ്പെടുന്നത്.
പങ്കെടുക്കാനെത്തിയവര്‍ക്ക് അഭിവാദ്യങ്ങള്‍
ഇറ്റലിയില്‍നിന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും ഒറ്റയായും കൂട്ടമായും എത്തിയ എല്ലാവര്‍ക്കും പാപ്പാ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. പ്രത്യേകിച്ച്, മര്‍സാലാ, പെവെരാഞ്ഞോ, റിയോയിലെ സാന്‍ മര്‍ത്തീനോ എന്നിവിടങ്ങളില്‍നിന്നും എത്തിയ വിശ്വാസികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ബൊണാത്തെ സോത്തോയില്‍നിന്നും എത്തിയ സ്ഥൈര്യലേപനം സ്വീകരിച്ചവര്‍ക്കും, ഫ്രത്തേര്‍ണാ ദോമൂസ് (Fraternal Domus) എന്ന ഹരിതാഭയുള്ള വിശ്രമകേന്ദ്രത്തില്‍നിന്നു വന്നവര്‍ക്കും പാപ്പാ ആശംസകള്‍ നേര്‍ന്നു.
ഘോഷയാത്രയും ചമയങ്ങളും
പൂജരാജാക്കളുടെ തിരുനാളിന്‍റെ സവിശേഷതയായി പരമ്പരാഗത നാടന്‍ കലാചിത്രീകരണങ്ങളും ചമയങ്ങളുമായി ഇറ്റലിയുടെ തെക്കു-കിഴക്കന്‍ പ്രവിശ്യയായ അബ്രൂസോയില്‍നിന്നും എത്തിയ ആബാലവൃന്ദം കലാകാരന്മാര്‍ക്കും, അവരുടെ ബാന്‍ഡു വാദ്യക്കാര്‍ക്കും, ഒരുക്കിയ മനോഹരവും വര്‍ണ്ണാഭയുള്ളതുമായ ദൃശ്യബിംബങ്ങള്‍ക്കും, നൃത്തനൃത്ത്യങ്ങള്‍ക്കും പാപ്പാ പ്രത്യേകം നന്ദിയര്‍പ്പിക്കുകയും, അവരെ അഭിവാദ്യംചെയ്യുകയും ചെയ്തു.
പ്രാര്‍ത്ഥിക്കാന്‍ മറക്കരുതേ...!
ഏവര്‍ക്കും നല്ലനാളുകള്‍ നേര്‍ന്നുകൊണ്ടും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്ന് പ്രത്യേകം അഭ്യര്‍ത്ഥിച്ചുകൊണ്ടുമാണ് പാപ്പാ ഫ്രാന്‍സിസ് വാക്കുകള്‍ ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: