കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടൊ ഫിലോണി ആഫ്രിക്കയില്‍
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടൊ ഫിലോണി ആഫ്രിക്കന്‍ നാടുകളില്‍ ഇടയസന്ദര്‍ശനം നടത്തുന്നു.
അങ്കോളയും ദ്വീപുരാഷ്ട്രമായ സാവൊ ടോമെ ആന്‍റ് പ്രിന്‍സിപെയുമാണ് സന്ദര്‍ശന വേദികള്‍.
പതിനൊന്നാം തിയതി ഞായറാഴ്ച (11/11/18) ആരംഭിച്ച ഈ ഇടയസന്ദര്‍ശനം ഇരുപതാം തിയതി ചൊവ്വഴ്ച (20/11/18) വരെ നീളും.
അങ്കോളയിലെയും സാവൊ ടോമെ ആന്‍റ് പ്രിന്‍സിപെയിലെയും കത്തോലിക്കാ മെത്രാന്മരുടെ സംഘത്തിന്‍റെ അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ സമാപനംകുറിക്കുകയാണ് ഈ ഇടയസന്ദര്‍ശനത്തിന്‍റെ മുഖ്യ ലക്ഷ്യം.
ഈ വരുന്ന ഞായറാഴ്ച (18/11/18), അതായത്, പതിനെട്ടാം തിയതി ആണ് സമാപാനാഘോഷങ്ങള്‍. അന്ന് കര്‍ദ്ദിനാള്‍ ഫിലോണി ലുവാണ്ടയിലെ ഫാത്തിമാനാഥയുടെ ഇടവകദേവാലയത്തില്‍ സമാപന ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
അടുത്ത ദിവസം, പത്തൊമ്പതാം തിയതി തിങ്കളാഴ്ച അദ്ദേഹം സാവൊ ടോമെ ആന്‍റ് പ്രിന്‍സിപെ ദ്വീപിലേക്കു പോകും. അവിടെ നിന്ന് അദ്ദേഹം ഇരുപതാം തിയതി റോമിലേക്കു മടങ്ങും.
പതിനൊന്നാം തിയിതി ഞായറാഴ്ച അങ്കോളയുടെ തലസ്ഥാനത്ത്, അതായത്, ലൂവാണ്ടയില്‍ എത്തിയ കര്‍ദ്ദിനാള്‍ ഫിലോണി ക്ലാര സന്ന്യാസിനിസമൂഹം സന്ദര്‍ശിക്കുകയും വൈദികരും സന്ന്യാസിസന്ന്യാസിനികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കൂടാതെ സൗറീമൊ സഭാപ്രവിശ്യയില്‍ വച്ച് പൗരാധികാരികളുമായും മെത്രാന്മാരുമായും പ്രേഷിതപ്രവര്‍ത്തകരുമായും യുവജനപ്രസ്ഥാനത്തിന്‍റെ പ്രതിനിധികളുമായും അദ്ദേഹം സംഭാഷണം നടത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: