സിനഡിന്‍റെ വാര്‍ത്താവിഭാഗം പാവുളോ റൂഫീനി കൈകാര്യംചെയ്യും
- ഫാദര്‍ വില്യം നെല്ലിക്കല്‍
അനുദിന ചര്‍ച്ചകളും തീര്‍പ്പുകളും റുഫീനി പങ്കുവയ്ക്കും
ഒക്ടോബര്‍ 3-മുതല്‍ 28-വരെ അനുദിനം രാവിലെയും മദ്ധ്യാഹ്നത്തിലും വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ നടത്തപ്പെടുന്ന വാര്‍ത്താ സമ്മേളനത്തില്‍ സിനഡുസംബന്ധിച്ച അന്നന്നുള്ള വിവരങ്ങള്‍ മാധ്യമവിദഗ്ദ്ധനും പരിചയസമ്പന്നായ പത്രപ്രവര്‍ത്തകനുമായ റുഫീനിയുടെ നേതൃത്വത്തില്‍ ലോകമാധ്യമങ്ങള്‍ക്കായി വിതരണംചെയ്യപ്പെടും. സിനഡിലെ വിവിധ സമ്മേളനങ്ങളില്‍ അദ്ധ്യക്ഷപദം അലങ്കരിക്കുന്നവരും സിനഡുകമ്മിഷന്‍റെ ഉത്തരവാദിത്വപ്പെട്ടവരും റുഫീനിയുടെ നേതൃത്വത്തിലുള്ള വാര്‍ത്താസമ്മേളനത്തില്‍ യുവജനങ്ങളുടെ വിശ്വാസവും ജീവിതതിരഞ്ഞെടുപ്പും സംബന്ധിച്ചുള്ള സിനഡു സമ്മേളനത്തിന്‍റെ അനുദിന ചര്‍ച്ചകളുടെയും തീര്‍പ്പുകളുടെയും വിവരങ്ങളും വിശദീകരങ്ങളും മാധ്യമലോകവുമായി പങ്കുവയ്ക്കും.
വത്തിക്കാന്‍ വകുപ്പിന്‍റെ പ്രഥമ അല്‍മായ മേധാവി
ഇറ്റലിയുടെ ടെലിവിഷന്‍ ശൃംഖലയായ “റായി”യില്‍ (Rai) പ്രവര്‍ത്തിച്ചിരുന്ന ഡോകര്‍ പൂവുളോ റുഫീനിയെ (ജേര്‍ണലിസത്തില്‍ ഡോക്റ്ററേറ്റുള്ള റുഫീനിയെ) വത്തിക്കാന്‍ മാധ്യമ വകുപ്പിന്‍റെ തലവനായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചത് 2018 ജൂലൈ മാസത്തിലാണ്. കര്‍ദ്ദിനാളന്മാരും മെത്രാന്മാരുംമാത്രം നിയമിതരായിരുന്ന ഒരു വത്തിക്കാന്‍ വകുപ്പിന്‍റെ തലവനുള്ള സ്ഥാനം ചരിത്രത്തില്‍ ആദ്യമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് ഒരു അല്‍മായനെ ഏല്പിച്ചിരിക്കുന്നത്. 59 വയസ്സുകാരന്‍ പാവുളോ റിഫീനി കുടുംബസ്ഥനും തെക്കെ ഇറ്റലിയിലെ സിസിലി സ്വദേശിയുമാണ്.
സിനഡു കമ്മിഷന്‍റെ സെക്രട്ടറി ജനറല്‍, കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരിയാണ് ഇക്കാര്യം ഓക്ടോബര്‍ 1-ന് റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: