കുടിയേറ്റ പ്രശ്നങ്ങളും അന്താരാഷ്ട്ര ഐക്യദാര്‍ഢ്യവും
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ആഗോളതലത്തിലുള്ള കുടിയേറ്റ പ്രശ്നങ്ങള്‍ പരിഹരിക്കണമെങ്കില്‍ മൂലകാരണങ്ങളെ നേരിടേണ്ടത് അനിവാര്യമെന്ന് ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ.
ഐക്യരാഷ്ട്രസഭയില്‍ (യുഎന്‍) പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ, അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍, യു എന്നിന്‍റെ കേന്ദ്ര ആസ്ഥനത്ത് യു എന്‍ പൊതുസഭയുടെ 73-Ↄ○ യോഗത്തില്‍ വെള്ളിയാഴ്ച (19/10/18), “ആഗോളവത്ക്കരണവും പര്സ്പരാശ്രയത്വവും: അന്താരാഷ്ട്ര കുടിയേറ്റവും വികസനവും” എന്ന പ്രമേയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു.
അതിക്രമം, സുരക്ഷിതത്വരാഹിത്യം, മനുഷ്യാവകാശലംഘനങ്ങള്‍, തൊഴിലില്ലായ്മ തുടങ്ങിയവയാണ് മൂലകാരണങ്ങളെന്നും അവ ജനങ്ങളെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു കുടിയേറുന്നതിന് നിര്‍ബന്ധിക്കുന്നവയാണെന്നും അദ്ദേഹം വിശദീകരിച്ചു.
കുടിയേറ്റം ഉളവാക്കുന്ന ഭാരങ്ങളും ഉത്തരവാദിത്വങ്ങളും പങ്കുവയ്ക്കുന്ന ഒരു അന്താരാഷ്ട്ര ഐക്യദാര്‍ഢ്യത്തിന്‍റെ ആവശ്യകതയും ആര്‍ച്ചുബിഷപ്പ് ഔത്സ ചൂണ്ടിക്കാട്ടി.
അധികൃതമായ ഈ ഐക്യദാര്‍ഢ്യം എന്താണെന്ന് വിശദീകരിക്കാന്‍ ഫ്രാന്‍സീസ് പാപ്പാ ഉപയോഗച്ചിരിക്കുന്ന 4 ക്രിയാപദങ്ങള്‍, അതായത്, സ്വാഗതം ചെയ്യുക, സംരക്ഷിക്കുക, പരിപോഷിപ്പിക്കുക, സമന്വയിപ്പിക്കുക എന്നിവ അദ്ദേഹം തന്‍റെ പ്രഭാഷണത്തില്‍ ആവര്‍ത്തിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: