"യാത്രയില്‍ പങ്കുചേരുക"- "ഷെയര്‍ ദ ജേര്‍ണി"
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടുമൊപ്പം ചരിച്ചുകൊണ്ട് വിദ്വേഷത്തെ ചെറുക്കാന്‍ കര്‍ദ്ദിനാള്‍ ലൂയിസ് തഗ്ലെ അഭ്യര്‍ത്ഥിക്കുന്നു.
കത്തോലിക്കാസഭയുടെ ഉപവിപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന സംഘടനയായ കാരിത്താസ് ഇന്‍റര്‍നാസിയൊണാലിസിന്‍റെ പ്രസിഡന്‍റായ അദ്ദേഹം “യാത്രയില്‍ പങ്കുചേരുക” (SHARE THE JOURNEY) എന്ന ആഗോള തീര്‍ത്ഥാടന പരിപാടി ഈ മാസം 21ന് (21/10/18) ഉദ്ഘാടനം ചെയ്യാന്‍ പോകുന്നതിനോടനുബന്ധിച്ചാണ് ഈ അഭ്യര്‍ത്ഥന നടത്തിയത്.
അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമൊത്തു ആഗോളതലത്തില്‍ പത്തുലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുകയെന്നതാണ് വിദ്വേഷം ഇല്ലായ്മ ചെയ്യുന്നതിനുള്ള ഈ പരിപാടി വിഭാവനം ചെയ്യുന്നത്.
കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമൊത്തു റോമാനഗരവീഥികളിലൂടെ സഞ്ചരിച്ചുകൊണ്ടായിരിക്കും കര്‍ദ്ദിനാള്‍ തഗ്ലെ ഈ ആഗോള തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യുക.
കുടിയേറ്റക്കാരുമായും അഭയാര്‍ത്ഥികളുമായുമുള്ള കൂടിക്കാഴ്ചകള്‍ക്ക് വേദികളൊരുക്കി അവരോടു കൂടുതല്‍ അടുക്കാനുള്ള അവസരം സൃഷ്ടിക്കുകയെന്നതാണ് ഫ്രാന്‍സീസ് പാപ്പായുടെ പ്രചോദനത്താല്‍ സംഘടിപ്പിക്കപ്പെടുന്ന “യാത്രയില്‍ പങ്കുചേരുക” എന്ന പരിപാടിയുടെ ലക്ഷ്യം.
രൂക്ഷതയാര്‍ന്ന ഭിന്നിപ്പുകളുടെതായ ഈ കാലഘട്ടത്തില്‍ ഭയത്തിന്‍റെയും വിദ്വേഷത്തിന്‍റെയും വാചാലതയെ സ്നേഹത്തിന്‍റെയും സൗമ്യതയുടെയും കാരുണ്യത്തിന്‍റെയും പ്രവൃത്തികള്‍ കൊണ്ട് പ്രതിരോധിക്കുകയെന്നത് വലിയൊരു വെല്ലുവിളിയാണെന്ന് കര്‍ദ്ദിനാള്‍ തഗ്ലെ പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: