പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ ചെറുകുരിശുകള്‍ വിതരണംചെയ്തു
- ഫാദര്‍ വില്യം നെല്ലിക്കല്‍
പലതവണ പോക്കറ്റ് ബൈബിളും, കുടുംബപ്രാര്‍ത്ഥന പുസ്തകവും വിതരണംചെയ്തിട്ടുള്ള പാപ്പാ, ഇക്കുറി മനോഹരമായ വെളുത്ത ലോഹത്തിന്‍റെ (white metal) 8 ഇഞ്ചുവലുപ്പമുള്ള കുരിശുരൂപങ്ങളാണ് സൗജന്യമായി ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് സമ്മാനിച്ചത്. പശ്ചാത്തലമായുള്ള കട്ടിക്കടലാസില്‍ പിടിപ്പിച്ച കുരിശ് പ്ലാസ്റ്റിക് കൊണ്ട് ആവരണംചെയ്ത ഒരു പാക്കറ്റു രൂപത്തിലാണ് വിതരണംചെയ്യപ്പെട്ടത്.
അലങ്കാരവസ്തുവല്ല കുരിശ്
വിശുദ്ധ കുരിശിന്‍റെ തിരുനാള്‍ കഴിഞ്ഞിട്ട് രണ്ടു ദിവസമായെങ്കിലും (സെപ്തംബര്‍ 14) ഇവിടെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്നവര്‍ക്ക് ഒരു ചെറിയ കുരിശുരൂപം സമ്മാനിക്കാനിക്കുകയാണെന്ന കാര്യം പാപ്പാ അറിയിച്ചു. തന്‍റെ കൈയ്യിലുള്ള കവറിലിട്ട കുരിശ് ഉയര്‍ത്തിക്കാണിച്ചുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. നമുക്കായി ക്രിസ്തു ജീവന്‍ സമര്‍പ്പിച്ചതില്‍ പ്രകടമായ ദൈവസ്നേഹത്തിന്‍റെ അടയാളമാണ് കുരിശ്! ഇത് സന്തോഷത്തോടെ സ്വീകരിച്ച് ഭവനങ്ങളിലേയ്ക്ക് കൊണ്ടുപോകണമെന്ന് അഭ്യര്‍ത്ഥിച്ചു.
കുരിശിനെ നോക്കി ധ്യാനിക്കാം
വീട്ടില്‍ മക്കളുടെ മുറിയിലോ, മുതിര്‍ന്നവുരുടെ മുറിയിലോ... സൗകര്യംപോലെ സൂക്ഷിക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു! എന്നാല്‍ കുരിശിനെ ഒരു അലങ്കാരവസ്തുവാക്കരുത്. അത് പ്രാര്‍ത്ഥിക്കാനും ധ്യാനിക്കാനുമുള്ള ആത്മീയ ചിഹ്നമാണ്. ക്രൈസ്തവന്‍റെ രക്ഷയുടെ അടയാളമാണ്. ചെറുതെങ്കിലും വിലപ്പെട്ട സമ്മാനമാണ് കുരിശെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. ക്രൂശിതനായ ക്രിസ്തുവിനെ നോക്കുമ്പോള്‍ നമ്മുടെ രക്ഷയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ഇന്നു തരുന്ന കുരിശ് പാപ്പായുടെ സമ്മാനമാണ്. അതിന് പണംകൊടുക്കേണ്ട ആവശ്യമില്ല. ആരും കബളിപ്പിക്കപ്പെടരുതെന്നും പാപ്പാ ചിരിച്ചുകൊണ്ട് താക്കീതു നല്കി.
എളിയവരില്‍നിന്ന് മുളപൊട്ടുന്ന വിശ്വാസം
സിസ്റ്റേഴ്സും, പാവങ്ങളും, കുടിയേറ്റക്കാരായ സന്നദ്ധസേവകരുമാണ് കുരിശ് ഓരോരുത്തര്‍ക്കുമായി തിക്കും തിരക്കുമില്ലാതെ ത്രികാലപ്രാര്‍ത്ഥന പരിപാടിയുടെ അന്ത്യത്തില്‍ വിതരണംചെയ്തത്. എപ്പോഴും വിശ്വാസം മുളപൊട്ടുന്നത് എളിയവരില്‍നിന്നും വിനീത ഹൃദയരില്‍നിന്നുമാണ്.
പാപ്പാ ഓര്‍പ്പിച്ചു. ഏവര്‍ക്കും ശുഭദിനം നേര്‍ന്നുകൊണ്ടും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതെന്ന് അഭ്യാര്‍ത്ഥിച്ചുകൊണ്ടുമാണ്
പാപ്പാ ജാലകത്തില്‍നിന്നു പിന്‍വാങ്ങിയത്.
* പതിനായരിത്തില്‍ അധികം പേര്‍ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നു. തിക്കും തിരക്കുമില്ലാതെ എല്ലാവരും ഓരോ കുരുശും വാങ്ങിയാണ് സന്തോഷത്തോടെ മടങ്ങിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: