മറക്കാനാവാത്ത സൗഹൃദത്തോടെ ദരിദ്രരോടൊത്തു പാപ്പാ ഉച്ചഭക്ഷണം കഴിച്ചു
വത്തിക്കാ൯ ന്യൂസ്
ഞായറാഴ്ച മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷം പോൾ ആറാമൻ ഹാളിലെത്തിയ ഫ്രാൻസിസ് പാപ്പായെ കാത്ത് ദരിദ്രരും അവരുടെ കൂട്ടുകാരും നിന്നു. മഞ്ഞയും വെള്ളയും നിറത്തിലുള്ള പൂക്കൾ കൊണ്ട് തീൻമേശകൾ അലങ്കരിച്ച പോൾ ആറാമൻ ഹാൾ ഒരു വലിയ ഭക്ഷണ ശാലയായി മാറ്റിയിരുന്നു. വർഷം മുഴുവനും തെരുവിൽ കഴിയുന്ന അവരുടെ നേർക്കുള്ള സ്വാഗതത്തിന്റെയും, പരിഗണയുടേയും, സംരക്ഷണത്തിന്റെയും, സ്നേഹത്തിന്റെയും മറക്കാനാവാത്ത ആ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതായിരുന്നു ആ വിരുന്ന്. അഭിവാദനങ്ങൾക്കു ശേഷം അവർ ഒരുമിച്ച് ഉച്ചഭക്ഷണത്തിനിരുന്നു.
ദരിദ്രർക്കായുള്ള ആഗോള ദിനത്തിൽ പാവപ്പെട്ടവരുമായി ഒരുമിച്ചുള്ള ഉച്ചഭക്ഷണം ഫ്രാൻസിസ് പാപ്പായുടെ ഒരു പതിവ് രീതിയാണ്. എല്ലാവരും ഒരുമിച്ചുള്ള ഈ സൗഹൃദ നിമിഷത്തിനും ഭക്ഷണമൊരുക്കിയവർക്കും കർത്താവിന് നന്ദിയർപ്പിച്ച് ഒരു അനുഗ്രഹ പ്രാർത്ഥന ചൊല്ലിക്കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ ഭക്ഷണം ആരംഭിച്ചത്.
ഉപവിക്കായുള്ള ഡിക്കാസ്റ്ററിയാണ് ഈ സംരംഭം സംഘടിപ്പിച്ചത്. വിവിധ വിശ്വാസ സാഹചര്യങ്ങളിൽ നിന്നു വരുന്ന അവർക്കായുള്ള വിഭവങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് ഉച്ചഭക്ഷണം സംഭാവന നൽകിയത് ഹിൽട്ടൺ ഹോട്ടൽ ശ്രുംഖലയാണ്. ഭക്ഷണത്തിനുശേഷം പിരിയുന്നതിനു മുമ്പ് ഫ്രാൻസിസ് പാപ്പാ ഈ ഉച്ചഭക്ഷണം സാധ്യമാക്കുകയും ഒരു ആഘോഷമാക്കി മാറ്റാൻ പരിശ്രമിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: