ഇസ്രായേൽ-പാലസ്തീന സംഘർഷം, അഫ്ഗാനിസ്ഥാൻ ഭൂമികുലുക്കം: : പ്രാർത്ഥനകളോടെ ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഇസ്രായേൽ-പലസ്തീന പ്രദേശങ്ങളിൽ നിലനിൽക്കുന്ന കടുത്ത സംഘർഷത്തിൽ ദുരിതമനുഭവിക്കുന്നവർ, അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂമികുലുക്കത്തിൽ ഇരകളായവർ എന്നിവരെ അനുസ്മരിച്ച് ഫ്രാൻസിസ് പാപ്പാ. ഒക്ടോബർ 11 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയുടെ അവസാനത്തിലാണ് പാപ്പാ ഈ ദുരിതാവസ്ഥകളിലൂടെ കടന്നുപോകുന്ന ആളുകളെ അനുസ്മരിക്കുകയും സമാധാന, സഹായശ്രമങ്ങൾ ആവശ്യപ്പെടുകയും ചെയ്‌തത്.
കണ്ണീരോടെയാണ് ഇസ്രായേൽ, പലസ്തീന പ്രദേശങ്ങളിൽ നടക്കുന്ന സംഘർഷങ്ങൾ സംബന്ധിച്ച വാർത്തകൾ താൻ ശ്രവിക്കുന്നതെന്ന് പാപ്പാ പറഞ്ഞു. നിരവധിയാളുകളാണ് ഈ സംഘർഷങ്ങളിൽ ഇരകളായിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ ആഘോഷദിനം ഒരു വിലാപദിനമായി മാറുന്നത് കണ്ടേണ്ടിവന്ന കുടുംബങ്ങൾക്ക് വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ, ബന്ധികളാക്കപ്പെട്ട ആളുകളെ ഉടനടി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം പാലസ്തീൻകാർ കൂടുതലായി അധിവസിക്കുന്ന ഗാസ പ്രദേശത്തെ ആളുകൾ കടന്നുപോകുന്ന ദുരിതാവസ്ഥയെക്കുറിച്ച് താൻ ഉത്കണ്ഠാകുലനാണെന്ന് പാപ്പാ പറഞ്ഞു. അവിടെയും നിരവധി നിഷ്കളങ്കമനുഷ്യരാണ് കൊല്ലപ്പെടുന്നത്.
തീവ്രവാദവും ഭീകരവാദവും ഇസ്രയേലും പലസ്തീനായും തമ്മിലുള്ള പ്രശ്ങ്ങൾക്ക് പരിഹാരം നൽകില്ലെന്നും, മറിച്ച് അവയെ ആളിക്കത്തിക്കാൻ സഹായിക്കൂ എന്നും പാപ്പാ ഓർമ്മിപ്പിച്ചു. മധ്യപൂർവ്വദേശങ്ങളിൽ യുദ്ധമല്ല, ചർച്ചകളിലും, സാഹോദര്യത്തിന്റെ ശക്തിയിൽ സ്ഥാപിക്കപ്പെടുന്ന സമാധാനമാണ് ആവശ്യമുള്ളത്.
അഫ്ഗാനിസ്ഥാനിലെ ഭൂചലനം
അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞദിവസമുണ്ടായ ഭൂകമ്പത്തിൽ ഇരകളായവരെയും പാപ്പാ അനുസ്മരിച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരക്കണക്കിന് പേരാണ് ഈ പ്രകൃതിദുരന്തത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നതും ഭവനരഹിതരായതുമെന്ന് പാപ്പാ എടുത്തുപറഞ്ഞു. മുൻപുതന്നെ ദുരിതത്തിലായിരുന്ന അഫ്ഗാൻജനതയെ സഹായിക്കാൻ സാഹോദര്യവും സന്മനസ്സുമുള്ള ആളുകൾ മുന്നോട്ട് വരണമെന്ന് പാപ്പാ ആഹ്വാനം ചെയ്‌തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: