മിഷനറിമാർ ദൈവത്തിന്റെ മാലാഖാമാരാണ്:ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
കുടിയേറ്റക്കാരുടെ ഇടയിൽ മിഷനറി സേവനം നൽകുവാൻ വിശുദ്ധ ജോൺ ദി ബാപ്റ്റിസ്റ്റ് സ്കാലാബ്രിനി സ്ഥാപിച്ച കലാബ്രിനിയൻ സന്യാസസഭയുടെ ആത്മീയ സമ്മേളനത്തിൽ സംബന്ധിച്ച അംഗങ്ങൾക്ക് ഒക്ടോബർ മാസം പതിനാലാം തീയതി ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി.
അഭയാർത്ഥികളും, കുടിയേറ്റക്കാരുമായ സഹോദരങ്ങൾക്കായി കലാബ്രിയൻ മിഷനറിമാർ നൽകുന്ന അകമഴിഞ്ഞ സേവനങ്ങൾക്ക് പാപ്പാ നന്ദി പറഞ്ഞു. യുദ്ധങ്ങൾ, ക്ഷാമം, ദാരിദ്ര്യം, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവയാൽ നിർബന്ധിതമായി കുടിയിറക്കപ്പെടുന്ന ആളുകളുടെ ദുരന്തം പാപ്പാ എടുത്തു പറഞ്ഞു. ഈ ദുരന്തമുഖത്ത് സ്നേഹത്തിന്റെ കൂട്ടായ്മയിൽ സൃഷ്ടിക്കപ്പെടുന്ന ആത്മീയത മഹത്തരമാണെന്ന്, വിശുദ്ധ ജോൺ ദി ബാപ്റ്റിസ്റ്റ് സ്കാലാബ്രിനിയുടെ വാക്കുകൾ എടുത്തു പറഞ്ഞുകൊണ്ട് പാപ്പാ അടിവരയിട്ടു.
തങ്ങളുടെ മാതൃഭൂമി ഉപേക്ഷിച്ചുകൊണ്ട് ഇറ്റലിയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറുവാൻ നിർബന്ധിതരായ ആളുകളുടെ മുഖത്തുണ്ടായിരുന്ന വൈഷമ്യതയാണ്, വിശുദ്ധന് തന്റെ വിളി തിരിച്ചറിയുവാൻ കാരണമായത്.ഭൗതികമായും, ആത്മീയമായും മറ്റുള്ളവരെ സഹായിക്കാനുള്ള ആഹ്വാനവുമായി എല്ലാവരെയും സമാധാനത്തിന്റെ നഗരമായ ജറുസലേമിലേക്ക് എത്തിക്കുക എന്നതായിരുന്നു അന്നും ഇന്നും മിഷനറിമാരുടെ ലക്‌ഷ്യം. വിശുദ്ധനെ സംബന്ധിച്ചിടത്തോളം ജറുസലേം നഗരമെന്നത് മാതൃവാത്സല്യത്തിന്റെ മധുരം പേറുന്ന സാർവത്രികമായ കത്തോലിക്കാ സഭയാണെന്നതും പാപ്പാ എടുത്തു പറഞ്ഞു.
മാനുഷികമായി മാത്രം ഈ ഒരു ലക്‌ഷ്യം നേടിയെടുക്കാമെന്നു കരുതിയാൽ അത് ഒരു ഉട്ടോപ്യൻ ആശയമായി ഒതുങ്ങുമെന്നും, അതിനാൽ ചരിത്രത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ടും, ദൈവവത്തിന്റെ ഊർജം സ്വീകരിച്ചും വേണം നമ്മുടെ സേവനങ്ങൾ മുൻപോട്ടു കൊണ്ടുപോകേണ്ടതെന്നും പാപ്പാ അടിവരയിട്ടു.പഴയനിയമത്തിൽ എടുത്തു പറയപ്പെടുന്ന മൂന്നു വിഭാഗത്തിലുള്ള ആളുകളെ പറ്റിയും പാപ്പാ സൂചിപ്പിച്ചു:വിധവകൾ, അനാഥർ, പരദേശികൾ.
തുടർന്ന് യേശുവുമായി ഒരു മിഷനറിക്ക് ഉണ്ടായിരിക്കേണ്ട ബന്ധവും പാപ്പാ എടുത്തു പറഞ്ഞു. അതിനാൽ സ്‌കലാബ്രിയൻ ആത്മീയത ചൂണ്ടിക്കാണിക്കുന്ന ആരാധനയുടെ ആവശ്യകത ഓരോ മിഷനറിയുടെയും ജീവിതത്തിൽ പിന്തുടരണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. മിഷനറിമാർ കർത്താവിന്റെ മാലാഖാമാരാണെന്ന് വിശേഷിപ്പിച്ച ഫ്രാൻസിസ് പാപ്പാ, ലളിതമല്ലാത്ത ഈ സേവനം ലാഭേച്ഛകളൊന്നും കൂടാതെ ചെയ്യുന്ന അവർക്ക് നന്ദി പറയുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: