തിരയുക

ഫ്രാൻസീസ് പാപ്പായുടെ ലാമ്പെദൂസ സന്ദർശനം പത്തുവർഷം പിന്നിടുന്നു. ഫ്രാൻസീസ് പാപ്പായുടെ ലാമ്പെദൂസ സന്ദർശനം പത്തുവർഷം പിന്നിടുന്നു.  (ANSA)

പാപ്പാ: കരയാനും സഹാനുഭൂതി പ്രകടിപ്പിക്കാനും കഴിഞ്ഞില്ലെങ്കിൽ അത് ലജ്ജാകരം!

ഫ്രാൻസീസ് പാപ്പാ, തൻറെ ലാമ്പെദൂസ സന്ദർശനത്തിൻറെ പത്താം വാർഷികത്തോടനുബന്ധിച്ച്, ആ പ്രദേശം സഭാഭരണാതിർത്തിക്കുള്ളിൽ വരുന്ന, അഗ്രിജേന്തൊ അതിരൂപതയുടെ ആർച്ച്ബിഷപ്പ് അലെസ്സാന്ത്രൊ ദമീയാനൊയ്ക്ക് സന്ദേശമയച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുദ്ധങ്ങളിലും അക്രമങ്ങളിലും നിന്നകന്ന് കൂടുതൽ സമാധാനപരമായ ജീവിതം തേടുന്ന നിരപരാധികളുടെ, പ്രത്യേകിച്ച്, കുട്ടികളുടെ മരണം, നമ്മെ നിസ്സംഗരാക്കാൻ കഴിയാത്ത വേദനാജനകവും കാതടപ്പിക്കുന്നതുമായ രോദനം ആണെന്ന് മാർപ്പാപ്പാ.

മെച്ചപ്പെട്ടൊരു ജീവിതം തേടിയുള്ള ദുരിതപൂർണ്ണമായ കടൽയാത്രകൾക്കിടെ മുങ്ങിമരിച്ച അനേകരായ കുടിയേറ്റക്കാർക്ക് ആദരവർപ്പിക്കുന്നതിനും കുടിയേറ്റക്കാരോടുള്ള നമ്മുടെ നിസ്സംഗതയ്ക്ക് മാപ്പപേക്ഷിക്കുന്നതിനും 2013 ജൂലൈ 8-ന്, ഇറ്റലിയിൽ, തെക്കുപടിഞ്ഞാറ് മദ്ധ്യധരണ്യാഴിയിൽ സ്ഥിതിചെയ്യുന്ന ദ്വീപായ ലാമ്പെദൂസ താൻ സന്ദർശിച്ചതിൻറെ പത്താം വാർഷികദിനത്തിൽ, ശനിയാഴ്ച (08/07/23) ഫ്രാൻസീസ് പാപ്പാ, ആ പ്രദേശം സഭാ ഭരണാതിർത്തിക്കുള്ളിൽ വരുന്ന അഗ്രിജേന്തൊ അതിരൂപതയുടെ ആർച്ച്ബിഷപ്പ് അലെസ്സാന്ത്രൊ ദമീയാനൊയ്ക്കയച്ച സന്ദേശത്തിലാണ് ഈ പ്രസ്താവനയുള്ളത്.

അപരനെയോർത്ത് കരയാനും സഹാനുഭൂതി പ്രകടിപ്പിക്കാനും ഒരു സമൂഹത്തിന് അറിയില്ലെങ്കിൽ അത് ലജ്ജാകരണാണെന്ന് പാപ്പാ പറയുന്നു. കുടിയേറ്റക്കാർ കടലിൽ മുങ്ങിമരിക്കുന്ന മനുഷ്യത്വരഹിതമായ ദുരന്തങ്ങൾ മനഃസാക്ഷിയെ പിടിച്ച് ഉലയ്ക്കുന്നുവെന്നു പറഞ്ഞ പാപ്പാ “ആദം നീ എവിടെയാണ്? നിൻറെ സഹോദരൻ എവിടെ?" എന്ന ചോദ്യം ദൈവം നമ്മോട് ഇന്ന് ആവർത്തിക്കുന്നുവെന്നു ഓർമ്മിപ്പിക്കുന്നു.

സ്രഷ്ടാവിൻറെ സ്ഥാനത്ത് നാം നമ്മെത്തന്നെ പ്രതിഷ്ഠിക്കുക്കുകയും സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആധിപത്യം സ്ഥാപിക്കുകയും തെറ്റിൽ ഉറച്ചുനില്ക്കുകയും ചെയ്തുകൊണ്ട് നമ്മൾ, ദൈവവും നമ്മളും തമ്മിലുള്ള ഘടനാപരമായ ഐക്യം തകർക്കാൻ ആഗ്രഹിക്കുകയാണോ എന്ന ചോദ്യവും പാപ്പാ ഉന്നയിക്കുന്നു.

നാം നമ്മുടെ മനോഭാവം മാറ്റേണ്ടതുണ്ടെന്നും വാതിലിൽ മുട്ടുന്ന സഹോദരൻ സ്നേഹത്തിനും സ്വീകാര്യതയ്ക്കും എല്ലാ കാരുണ്യത്തിനും യോഗ്യനാണെന്നും പാപ്പാ പറയുന്നു. ഐക്യദാർഢ്യത്തിനും പങ്കുവയ്ക്കലിനും സാക്ഷ്യമേകിക്കൊണ്ട് നവീകൃതവും ആഴമേറിയതുമായ ഉത്തരവാദിത്വബോധത്തിലേക്ക് നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

ആകയാൽ, സഭ, യഥാർത്ഥത്തിൽ പ്രവചകയാകേണ്ടതിന് തന്നിൽ നിന്നു പുറത്തുകടന്ന് വിസ്മൃതരുടെ വഴികളിൽ സ്വയം പ്രതിഷ്ഠിക്കുന്നതിനും, ക്രിസ്തുവിൻറെ അതേ മുറിവുകൾ സ്വന്തം ശരീരത്തിൽ പേറുന്നവരുടെ നിണമൊഴുകുന്ന ആ മുറിവുകളിൽ സാഹോദര്യത്തിൻറെയും ഉപവിയുടെയും സുഗന്ധതൈലം പുരട്ടി ആശ്വസിപ്പിക്കാൻ, ആത്മാർത്ഥമായി പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്ന് പാപ്പാ പറയുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 ജൂലൈ 2023, 16:27