ക്രിസ്തുവിനെ ആത്മാർത്ഥമായി പിന്തുടരാനും പ്രഘോഷിക്കാനും ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ ജീവിക്കുകയും സഭയുടെ നേടും തൂണുകളായി നിലനിൽക്കുകയും ചെയ്യുന്ന രണ്ട് അപ്പസ്തോലന്മാരാണ് പത്രോസും പൗലോസുമെന്ന് ഫ്രാൻസിസ് പാപ്പാ. "ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്" (Mt 16,15) എന്ന അപ്പസ്തോലന്മാരോടുള്ള ക്രിസ്തുവിന്റെ ചോദ്യത്തിനുള്ള ഉത്തരമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ക്രിസ്തു നമുക്ക് ആരാണെന്ന ചോദ്യത്തിന് നാം അനുദിനം ഉത്തരം നൽകേണ്ടതുണ്ട്.
വിശുദ്ധ പത്രോസ് ഈ ചോദ്യത്തിന് നൽകുന്ന ഉത്തരം ക്രിസ്തുവിന്റെ പിന്നാലെയുള്ള ജീവിതമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. "നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്" എന്ന പത്രോസിന്റെ ഉത്തരം, ഒരു വലിയ ആധ്യാത്മികജീവിതപ്രയാണത്തിന്റെ ഫലമാണെന്ന് പരിശുദ്ധ പിതാവ് അനുസ്മരിച്ചു. ക്രിസ്തുവിനൊപ്പവും അവനു പിന്നാലെയും ഏറെ നാൾ യാത്ര ചെയ്തതിന് ശേഷമാണ്, ഇത്തരമൊരു ആധ്യാത്മികവളർച്ചയിലേക്കും പക്വതയിലേക്കും ദൈവകൃപയാൽ പത്രോസ് കടന്നുവരികയും, കൃത്യവും വ്യക്തവുമായ ഒരു വിശ്വാസപ്രഖ്യാപനത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നത്.
പൗലോസിന്റെ ജീവിതത്തിൽ പ്രധാനപ്പെട്ടതായി നാം കാണുന്നത് സുവിശേഷപ്രഘോഷണമാണ്. ദൈവകൃപയാലും ദൈവത്താലുമാണ് പൗലോസിന്റെയും വിശ്വാസജീവിതം ആരംഭിക്കുന്നതും വളർന്നുവരുന്നതും. ക്രൈസ്തവപീഡകനിൽനിന്ന് ക്രിസ്തുവിന്റെ പ്രഘോഷകനിലേക്ക് പൗലോസ് എത്തുന്നത് ഉത്ഥിതനായ ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിലൂടെയാണ്. അന്നുവരെ ഉണ്ടായിരുന്ന മാനുഷിക, മത ബോധ്യങ്ങൾ മാറ്റിവച്ച്, ക്രിസ്തുവിനായി കടലുകളും കരയും താണ്ടി, സുവിശേഷപ്രഘോഷണത്തിനായി ജീവിതം സമർപ്പിക്കാൻ പൗലോസിനായി.
ക്രിസ്തുവിനെക്കുറിച്ചുള്ള പ്രഘോഷണം അവനവനോടുതന്നെയുള്ള ഒരു പ്രഘോഷണം കൂടിയാണ്. ദൈവീകരഹസ്യത്തിലേക്ക് കൂടുതലായി കടന്നുചെല്ലാൻ സുവിശേഷപ്രഘോഷണം നമ്മെ സഹായിക്കും. "സുവിശേഷം പ്രഘോഷിക്കുന്നില്ലെങ്കിൽ എനിക്ക് കഷ്ടം" (1 Cor 9,16) എന്ന് പൗലോസ് എഴുതിയത് പാപ്പാ അനുസ്മരിച്ചു. സുവിശേഷവത്കരണം നടത്തുമ്പോൾ നാം തന്നെയും സുവിശേഷവത്ക്കരിക്കപ്പെടുകയാണ്.
ക്രിസ്തു തനിക്ക് ആരാണ് എന്ന ചോദ്യത്തിന് ജീവിതം കൊണ്ടും, അനുഗമനം കൊണ്ടും പ്രഘോഷണം കൊണ്ടും ഉത്തരം നൽകിയ രണ്ടു വിശുദ്ധരുടെ തിരുനാളാണ് നാം ആഘോഷിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. എളിമയോടെ ക്രിസ്തുവിനെ പിഞ്ചെല്ലുന്ന സഭയായി വളർന്നുവരുവാൻ നമുക്ക് സാധിക്കണമെന്നും, മറ്റുള്ളവരിലേക്ക് തുറന്ന ഒരു സഭയായി, ലൗകികവസ്തുക്കളെക്കാൾ, സുവിശേഷപ്രഘോഷണത്തിലൂടെ മനുഷ്യഹൃദയങ്ങളിൽ ദൈവത്തെക്കുറിച്ചുള്ള ചോദ്യം വിതയ്ക്കുന്നതിന് പ്രാധാന്യം കൊടുക്കുവാൻ നമുക്ക് കഴിയണമെന്നും പാപ്പാ ആഹ്വാനം ചെയ്‌തു.
പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനമായ ജൂൺ 29-ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ അർപ്പിച്ച ബലിമധ്യേയാണ് അപ്പസ്തോലന്മാരുടെ ആധ്യാത്മികജീവിതമാതൃക പിന്തുടരാൻ പാപ്പാ ഏവരെയും ക്ഷണിച്ചത്.
റോമിലെ സഭയുമായുള്ള ഐക്യത്തിന്റെ പ്രതീകമായി ആർച്ച്ബിഷപ്പുമാർക്ക് പാലിയം നൽകപ്പെടുന്ന ദിനം കൂടിയായ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിൽ, ഇരു അപ്പസ്തോലന്മാരെയും പോലെ ആയി മാറാൻ മെത്രാന്മാരെ പാപ്പാ ക്ഷണിച്ചു. ക്രിസ്തുവിനെ പിഞ്ചെല്ലുകയും പ്രഘോഷിക്കുകയും ചെയ്യുന്നവരാകുവാനും സുവിശേഷത്തിന്റെ മനോഹാരിത എല്ലായിടത്തുമെത്തിക്കാനും പാപ്പാ ആഹ്വാനം ചെയ്തു. പരിശുദ്ധ ബർത്തലോമിയോ അയച്ച എക്യൂമെനിക്കൽ പാത്രിയർക്കെറ്റിന്റെ പ്രതിനിധികളും വിശുദ്ധബലിയിൽ സന്നിഹിതരായിരുന്നു. വൈദികരും, സമർപ്പിപ്പിതരും വിശ്വാസികളുമായി ഏതാണ്ട് അയ്യായിരത്തോളം ആളുകൾ ചടങ്ങുകളിൽ സംബന്ധിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: