പാപ്പായുടെ ഹംഗറി ഇടയസന്ദർശനം വെള്ളി മുതൽ ഞായർ വരെ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പാ തൻറെ നാല്പത്തിയൊന്നാം വിദേശ അപ്പൊസ്തോലിക പര്യടനത്തിന് വെള്ളിയാഴ്ച തുടക്കം കുറിക്കും.
ഹങ്കറിയുടെ തലസ്ഥാനനഗരമായ ബുദാപെസ്റ്റ് വേദിയായുള്ള ഈ ത്രിദിന ഇടയസന്ദർശനം ഏപ്രിൽ 28 വെള്ളിയാഴ്ച മുതൽ 30 ഞാറാഴ്ച വരെയാണ്. “ക്രിസ്തു നമ്മുടെ ഭാവി” എന്നതാണ് ഈ ഇടയസന്ദർശനത്തിൻറെ ആപ്തവാക്യം.
ഒരു തീർത്ഥാടകൻ, സുഹൃത്ത്, എല്ലാവരുടെയും സഹോദരൻ എന്നീ നിലകളിൽ ആണ് താൻ ഹംഗറിയിലെ സഹോദരങ്ങളെ സന്ദർശിക്കുകയെന്ന് പാപ്പാ ഇരുപത്തിമൂന്നാം തീയതി ഞായറാഴ്ച (23/04/23) മദ്ധ്യാഹ്ന പ്രാർത്ഥനാ വേളയിൽ വ്യക്തമാക്കിയിരുന്നു.
താൻ ബുദാപെസ്റ്റിലേക്ക് 2021-ൽ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിനോടനുബന്ധിച്ചു നടത്തിയ യാത്രയുടെ പൂർത്തികരണമാണ് ഈ അപ്പൊസ്തോലിക സന്ദർശനമെന്നും പാപ്പാ തദ്ദവസരത്തിൽ വെളിപ്പെടുത്തി.
ഏറെ പ്രിയപ്പെട്ട ഒരു സഭയെയും ഒരു ജനതയെയും വീണ്ടും ആശ്ലേഷിക്കാനുള്ള അവസരമാണിതെന്നും ഒപ്പം യുദ്ധത്തിൻറെ ശീതക്കാറ്റ് ആഞ്ഞടിക്കുകയും നിരവധി ആളുകളുടെ നീക്കങ്ങൾ അടിയന്തര മാനവിക പ്രശ്നങ്ങൾ ഉയർത്തുകയും ചെയ്യുന്ന യൂറോപ്പിൻറെ മദ്ധ്യഭാഗത്തേക്കുള്ള ഒരു യാത്ര കൂടിയാണിതെന്നും പാപ്പാ പറഞ്ഞു.
ഹംഗറിയുടെ പ്രസിഡൻറ്, പ്രധാനമന്ത്രി എന്നിവരുമായുള്ള പ്രത്യേകം പ്രത്യേകം സൗഹൃദ കൂടിക്കാഴ്ച, ഭരണാധികാരികൾ, പൗരസമൂഹത്തിൻറെ പ്രതിനിധികൾ, നയതന്ത്ര പ്രതിനിധികൾ എന്നിവരുമായുള്ള നേർക്കാഴ്ച, മെത്രാന്മാർ വൈദികർ, ശെമ്മാശന്മാർ, സമർപ്പിതർ, വൈദികാർത്ഥികൾ അജപാലനപ്രവർത്തകർ എന്നിവരുമായുള്ള കൂടിക്കാഴ്ച, പാപ്പെട്ടവരും അഭയാർത്ഥികളുമായവരെ സന്ദർശിക്കൽ, യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച, ഇശോസഭാംഗങ്ങളുമായുള്ള സ്വകാര്യ കൂടിക്കാഴ്ച, ഞായറാഴ്ച സാഘോഷമായ ദിവ്യബലി, സർവ്വകലാശാല-സാംസ്ക്കാരിക ലോകവുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് പാപ്പായുടെ സന്ദർശന അജണ്ടയിലെ മുഖ്യ പരിപാടികൾ. ഞായറാഴ്‌ച രാത്രി പാപ്പാ വത്തിക്കാനിൽ തിരിച്ചെത്തും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: