സഭയിൽ ഭിന്നത വിതയ്ക്കുന്നത് സാത്താനാണ്: പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ഇറ്റാലിയൻ പത്രപ്രവർത്തകനായ ഫാബിയോ മാർക്കേസെ റഗോണയുടെ 'സാത്താനെതിരെ ഭൂതോച്ചാടകർ' എന്ന പുതിയ പുസ്തകത്തിൽ ഫ്രാൻസിസ് പാപ്പായുമായുള്ള അഭിമുഖത്തിലാണ് പിശാച് എല്ലാവരെയും അക്രമിക്കുന്നുവെന്നും, സഭയിൽ പോലും ഭിന്നതയുടെ വിത്തുകൾ വിതയ്ക്കുന്നത് സാത്താനാണെന്ന് പാപ്പാ എടുത്തു പറയുന്നത്. ക്രിസ്തുവിനെ പിന്തുടരുന്നതും, സുവിശേഷ മൂല്യങ്ങൾക്കനുസരണം ജീവിക്കുന്നതും സാത്താനെ പ്രകോപിപ്പിക്കുന്ന രണ്ടു ഘടകങ്ങളാണ്. മനുഷ്യന്റെ തകർച്ച മാത്രം ആഗ്രഹിക്കുന്ന സാത്താൻ സന്തോഷിക്കുന്നത് നമ്മുടെ പാപങ്ങളിൽ മാത്രമാണെന്നും പാപ്പാ അടിവരയിട്ടു പറയുന്നു. അതിനാൽ പ്രാർത്ഥനയുടെ ജീവിതം മാത്രമാണ് സാത്താനെ പരാജയപ്പെടുത്തുവാനുള്ള ഏക വഴി.
അർജന്റീനയിലെ തന്റെ മെത്രാനടുത്ത അജപാലന ശുശ്രൂഷ വേളയിൽ ഇത്തരം പിശാചുബാധിതരായ ആളുകളെ കണ്ടുമുട്ടിയ അനുഭവങ്ങളും പാപ്പാ പങ്കുവയ്ക്കുന്നു.എന്നാൽ താൻ ഒരിക്കൽ പോലും ഭൂതോച്ചാടനം ചെയ്തിട്ടില്ല എന്നും, ഇത് സഭയിൽ ശ്രേഷ്ഠമായ ഒരു അജപാലനദൗത്യമാണെന്നും പാപ്പാ പറഞ്ഞു. എന്നാൽ സാത്താന്റെ ആക്രമണങ്ങൾക്ക് നമ്മുടെ ബലഹീനമായ മാനുഷികത കാരണമാകുന്നതിനാൽ പാപ്പായെന്നോ ,മെത്രാനെന്നോ വൈദികരെന്നോ, സന്യാസിനികളെന്നോ, വിശ്വാസികളെന്നോ വിവേചനം കൂടാതെ എല്ലാവരും അടിമപ്പെടുന്നുവെന്ന മുന്നറിയിപ്പും പാപ്പാ നൽകുന്നു.
അതിനാൽ വിശുദ്ധ പോൾ ആറാമന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഇങ്ങനെ പറയുന്നു: പിശാചിന് ദൈവത്തിന്റെ ആലയത്തിൽ പ്രവേശിക്കാനും ഭിന്നിപ്പുണ്ടാക്കാനും കഴിയും: ഭിന്നിപ്പുകളും ആക്രമണങ്ങളും എപ്പോഴും പിശാചിന്റെ സൃഷ്ടിയാണ്. മനുഷ്യന്റെ ഹൃദയത്തെയും മനസ്സിനെയും ദുഷിപ്പിക്കാൻ അവൻ എപ്പോഴും ശ്രമിക്കുന്നു. ക്രിസ്തു ചൂണ്ടിക്കാണിച്ച പാത പിന്തുടരുക എന്നതാണ് ഏക രക്ഷ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: