പാപ്പായുടെ മാറ്റിവച്ച കോംഗൊ-സുഡാൻ സന്ദർശനം ജനുവരിയിൽ നടക്കും!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
മാർപ്പാപ്പാ ജനുവരി 31-ഫെബ്രുവരി 5 വരെ ആഫ്രിക്കയിൽ ഇടയസന്ദർശനം നടത്തും.
കാൽമുട്ടു വേദന മൂലം മാറ്റിവച്ച, കോംഗൊ, ദക്ഷിണ സുഡാൻ എന്നീ നാടുകളിൽ നടപ്പു വർഷം (2022) ജൂലൈ 2-5 വരെ നടത്താനിരുന്ന സന്ദർശനമാണ് ഫ്രാൻസീസ് പാപ്പാ ജനുവരി അവസാനം ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
പരിശുദ്ധസിംഹാസനത്തിൻറെ വക്താവ് മത്തേയൊ ബ്രൂണി ഡിസമ്പർ 1-ന് വ്യാഴാഴ്‌ചയാണ് ഈ വിവരം നല്കിയത്.
ജനുവരി 31-ഫെബ്രുവരി 3 വരെ കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിലായിരിക്കുന്ന പാപ്പാ ഫെബ്രുവരി 3-ന് ദക്ഷിണ സുഡാനിലേക്കു പോകുകയും അഞ്ചാം തീയതി വത്തിക്കാനിലേക്കു മടങ്ങുകയും ചെയ്യും.
ആഭ്യന്തര കലാപങ്ങളുടെയും സംഘർഷങ്ങളുടെയും മുറിപ്പാടുകളുമായി കഴിയുന്ന രാജ്യങ്ങളിലേക്ക് സമാധാനത്തിൻറെയും അനുരജ്ഞനത്തിൻറെയും സന്ദേശവുമായാണ് പാപ്പാ എത്തുക. ‘സകലവും ക്രിസ്തുവിൽ അനുരജ്ഞിതമായി’ എന്നതാണ് ജനുവരി 31 മുതൽ ഫെബ്രുവരി മൂന്നുവരെ നടക്കുന്ന കോംഗോ പര്യടനത്തിൻറെ ആപ്തവാക്യം; ‘എല്ലാവരും ഒന്നാകാൻ ഞാൻ പ്രാർത്ഥിക്കുന്നു’ എന്നതാണ് ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെയുള്ള ദക്ഷിണ സുഡാൻ സന്ദർശനത്തിൻറെ പ്രമേയം.
മുമ്പ് നിശ്ചയിച്ചിരുന്നതുപോലെ ആംഗ്ലിക്കൻ സഭാധ്യക്ഷൻ ആയ കാൻറർബറി ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബിയും പാപ്പയ്‌ക്കൊപ്പം ഉണ്ടാകും എന്നതും ശ്രദ്ധേയമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: