തിരയുക

ഫ്രാൻസീസ് പാപ്പാ ശനിയാഴ്ച (24/12/22) തിരുപ്പിറവിത്തിരുന്നാൾ ജാഗര ദിവ്യബലി മദ്ധ്യേ സുവിശേഷ സന്ദേശം നല്കുന്നു. ഫ്രാൻസീസ് പാപ്പാ ശനിയാഴ്ച (24/12/22) തിരുപ്പിറവിത്തിരുന്നാൾ ജാഗര ദിവ്യബലി മദ്ധ്യേ സുവിശേഷ സന്ദേശം നല്കുന്നു. 

പുൽത്തൊട്ടിയുടെയുടെ പൊരുൾ: സാമീപ്യം, ദാരിദ്ര്യം, സമൂർത്തത!

ഫ്രാൻസീസ് പാപ്പാ ശനിയാഴ്ച (24/12/22) തിരുപ്പിറവിത്തിരുന്നാൾ ജാഗര ദിവ്യബലി മദ്ധ്യേ പങ്കുവച്ച സുവിശേഷ ചിന്തകൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ബാഹ്യമോടിയിൽ തൃപ്തിയടയാതെ സത്തയിലേക്കു കടക്കേണ്ടതിൻറെ അനിവാര്യത മാർപ്പാപ്പാ ചൂണ്ടിക്കാട്ടുന്നു.

തിരുപ്പിറവിത്തിരുന്നാൾ ഒരു ബാഹ്യ ആഘോഷം മാത്രമായി ചുരുങ്ങിപ്പോകുന്ന അപകടത്തെക്കുറിച്ചും കാലിത്തൊഴുത്തിൽ പിറന്നുവീണ ദൈവസുതൻ ശയിക്കുന്ന പുൽത്തൊട്ടിയുടെ പൊരുളിനെക്കുറിച്ചും ഫ്രാൻസീസ് പാപ്പാ ശനിയാഴ്ച (24/12/22) തിരുപ്പിറവിത്തിരുന്നാൾ ജാഗര ദിവ്യബലി മദ്ധ്യേ സുവിശേഷ ചിന്തകൾ പങ്കുവയ്ക്കവെ, വിശദീകരിക്കുകയായിരുന്നു.

തിരുപ്പിറവിയാഘോഷം അലങ്കാരങ്ങളിലും സമ്മാനങ്ങളിലും മുങ്ങിപ്പോകുമ്പോൾ നാം തിരുപ്പിറവിയെന്ന രഹസ്യത്തിൻറെ അർത്ഥം മറന്നുപോകുന്ന അപകടം ഉണ്ടെന്ന് പാപ്പാ പറഞ്ഞു. കാലത്തൊഴുത്തിൽ ഉണ്ണിയേശു കിടക്കുന്ന പുൽത്തൊട്ടി, ചുരുങ്ങിയത്, സാമീപ്യം, ദാരിദ്ര്യം, സമൂർത്തത എന്നീ മൂന്നു കാര്യങ്ങളെങ്കിലും നമ്മോടു പറയുന്നുവെന്ന് പാപ്പാ വിശദീകരിച്ചു.

പെട്ടെന്ന് തീറ്റ തിന്നാൻ കാലികൾക്ക് കഴിയുന്നതിന് അവയുടെ അടുത്ത് അത് ഇട്ടുകൊടുക്കുന്നതിന് ഉപയോഗിക്കുന്ന പുൽത്തൊട്ടി നരകുലത്തിൻറെ ഉപഭോഗാസക്തിയിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് പറഞ്ഞ പാപ്പാ, അധികാരത്തിനും പണത്തിനും വേണ്ടി വിശക്കുന്ന മനുഷ്യൻ സഹോദരങ്ങളെയും ഇല്ലായ്മ ചെയ്യുന്നുവെന്നും എത്രമാത്രം യുദ്ധങ്ങളാണ് ലോകത്തിൽ നടക്കുന്നതെന്നും അനുസ്മരിച്ചു. യുദ്ധങ്ങളും ദാരിദ്ര്യവും അനീതിയും എത്രയധികം കുഞ്ഞുങ്ങളെയാണ് വിഴുങ്ങന്നതെന്നു പറഞ്ഞ പാപ്പാ കുഞ്ഞുങ്ങളുടെ കണ്ണുകളിലൂടെ ജീവിതത്തെയും രാഷ്ട്രീയത്തെയും ചരിത്രത്തെയും നോക്കിക്കാണാനുള്ള ഒരു ക്ഷണവും പുൽത്തൊട്ടി നല്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു. നമ്മൾ നീതിക്കായി വിശക്കുന്നുണ്ടെങ്കിൽ ദൈവം നമ്മോടൊപ്പമുണ്ടെന്ന് അവിടന്ന് ജീവൻറെ അപ്പമായി മാറിക്കൊണ്ട് പുൽത്തൊട്ടിയിൽ നിന്ന് നമ്മോടു പറയുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

സാമീപ്യത്തിനു പുറമെ ദാരിദ്ര്യത്തെക്കുറിച്ചും നമ്മോടു പറയുന്ന പുൽത്തൊട്ടി ജീവിതത്തിലെ യഥാർത്ഥ സമ്പത്ത് എന്താണെന്ന് വിളിച്ചോതുന്നുവെന്നും ആ സമ്പത്ത് ധനവും അധികാരവും അല്ലെന്നും പ്രത്യുത ബന്ധങ്ങളും വ്യക്തികളും ആണെന്നും പാപ്പാ വിശദീകരിച്ചു.

പുൽത്തൊട്ടി ചൂണ്ടിക്കാട്ടുന്ന സമൂർത്തതയെക്കുറിച്ചു വിശദീകരിച്ച പാപ്പാ ദൈവം സത്യത്തിൽ മാംസം ധരിച്ചു എന്ന യാഥാർത്ഥ്യത്തെക്കുറിച്ച് അത് ഓർമ്മിപ്പിക്കുന്നുവെന്ന് പറഞ്ഞു. ദൈവത്തിൻറെ കാര്യത്തിൽ സിദ്ധാന്തങ്ങളും ചിന്തകളും ഭക്തവികാരങ്ങളും പോരായെന്ന് പറഞ്ഞ പാപ്പാ അവിടന്ന് നമുക്കുവേണ്ടി ദരിദ്രനായി ജനിച്ച് ജീവിച്ചത് അനുസ്മരിക്കുകയും അവിടത്തേക്ക് നമ്മോടുള്ള സ്നേഹം തൊട്ടറിയാവുന്നതായിരുന്നുവെന്ന് പ്രസ്താവിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 ഡിസംബർ 2022, 12:36