പാപ്പാ: സമാഗമത്തിലേക്കും സഹോദര്യത്തിലേക്കും വിളിക്കപ്പെട്ടവർ നമ്മൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നമ്മുടെ വർത്തമാനകാല ചരിത്രത്തിൻറെ വേദനാജനകമായ മിക്ക നാല്ക്കവലകളിലും നമ്മൾ തനിച്ചല്ല ദൈവം തൻറെ, പുത്രൻറെ അമ്മയെ നമ്മുടെ പക്കലേക്ക് അയച്ചുകൊണ്ടേയിരിക്കുന്നു എന്ന് മാർപ്പാപ്പാ.
ഡിസംബർ 12 അനുവർഷം മെക്സിക്കോയിലെ ഗ്വാദലൂപെ നാഥയുടെ തിരുന്നാൾ ദിനമാകയാൽ അന്ന് വൈകുന്നേരം ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ലത്തീനമേരിക്കയ്ക്ക് വേണ്ടി അർപ്പിച്ച ദിവ്യബലി മദ്ധ്യേ നടത്തിയ സുവിശേഷ പ്രഭാഷണത്തിലാണ് ഇതു പറഞ്ഞത്.
നരകുലം ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരു ഘട്ടത്തിലാണ് ഇക്കൊല്ലം നമ്മൾ ഗ്വാദലൂപെ നാഥയുടെ തിരുന്നാൾ ആചരിക്കുന്നതെന്നും യുദ്ധത്തിൻറെ ഗർജ്ജനങ്ങളും പെരുകുന്ന അനീതികളും പട്ടിണിയും ദാരിദ്ര്യവും യാതനകളും നിറഞ്ഞ കയ്പേറിയ സമയമാണിതെന്നും പാപ്പാ അനുസ്മരിച്ചു. വലിയ നാശവും നർജ്ജനീകരണവുമെല്ലാം മൂലം ചക്രവാളം ഇരുണ്ടതും പരിഭ്രാന്തവുമായി കാണപ്പെടുന്നുവെങ്കിലും ദൈവിക സ്നേഹവും അനുരഞ്ജനവും നമ്മോട് പറയുന്നത്, ഇതും ഒരു രക്ഷയുടെ അനുകൂല സമയമാണെന്നും, ദൈവം, കന്യകാമറിയത്തിലൂടെ, സ്വപുത്രനെ നമുക്ക് നൽകുന്നത് അതിൽ തുടരുന്നുവെന്നുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
സ്വാർത്ഥത, നിസ്സംഗത, വിരോധം എന്നിവ മാറ്റിവച്ച്, "തിടുക്കത്തിൽ" പരസ്പരം ശ്രദ്ധിക്കാനും, നമ്മുടെ ഉപഭോക്തൃ, നിസ്സംഗ സമൂഹങ്ങൾ മറന്നു കളയുകയും വലിച്ചെറിയുകയും ചെയ്യുന്ന നമ്മുടെ സഹോദരീസഹോദരന്മാരുമായുള്ള കൂടിക്കാഴ്ചയിലേക്കും സാഹോദര്യത്തിലേക്കും ആ ദൈവപുത്രൻ നമ്മെ ക്ഷണിക്കുന്നുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു. അമേരിക്കകളിൽ നിരവധിയാളുകൾ ദാരിദ്ര്യം, ചൂഷണം, സാമൂഹ്യ-സാമ്പത്തിക-സാംസ്ക്കാരികാധിനിവേശങ്ങൾ എന്നിവയ്ക്ക് ഇരകളാണെന്നതും പാപ്പാ അനുസ്മരിച്ചു.
വിശുദ്ധ ഹുവാൻ ദിയേഗൊയ്ക്ക് 1531-ൽ പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷയായതിൻറെ അഞ്ചാം ശതാബ്ദി 2031-ൽ ആഘോഷിക്കുന്നതിന് ഒരുക്കമായുള്ള ഗ്വാദലൂപെ നാഥയോടുള്ള ഭൂഖണ്ഡാന്തര നൊവേന ഈ ഡിസമ്പർ 12-ന് ആരംഭിച്ചിരിക്കുന്നതിനെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു. മെക്സിക്കോയിൽ, ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്ത ഹുവാൻ ദിയേഗൊ എന്ന തദ്ദേശീയ കൃഷീവലന് 1531 ഡിസംബർ 9,12 എന്നീ തീയതികളിലാണ് തെപെയാക് എന്ന കുന്നിൻ മുകളിൽ പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടെതെന്നാണ് പാരമ്പര്യം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: