തിരയുക

ദരിദ്രർക്കായുള്ള ആഗോള ദിനത്തിൽ മുഖ്യ കാർമ്മികത്വം വഹിച്ച ദിവ്യബലി മധ്യേ ഫ്രാൻസിസ് പാപ്പാ. ദരിദ്രർക്കായുള്ള ആഗോള ദിനത്തിൽ മുഖ്യ കാർമ്മികത്വം വഹിച്ച ദിവ്യബലി മധ്യേ ഫ്രാൻസിസ് പാപ്പാ.  

പാപ്പാ : ഉരുണ്ടുകൂടുന്ന ഇരുളിനു നടുവിൽ ക്രൈസ്തവർ പ്രത്യാശയുടെ മെഴുകുതിരി നാളം തെളിക്കണം

ദരിദ്രർക്കായുള്ള ആഗോള ദിനത്തിൽ മുഖ്യ കാർമ്മികത്വം വഹിച്ച ദിവ്യബലി മധ്യേ ഫ്രാൻസിസ് പാപ്പാ സമൂഹത്തിലെ ഏറ്റം ദുർബ്ബലരായവരുടെ ശ്വാസം മുട്ടിയ വേദനയുടെ നിലവിളി ശ്രവിക്കാൻ ആഹ്വാനം ചെയ്തു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ദരിദ്രർക്കായുള്ള ആഗോള ദിനത്തിൽ പാപ്പാ മുഖ്യ കാർമ്മികത്വം വഹിച്ച ദിവ്യബലി

നവംബർ പതിമൂന്നാം തിയതി, ഞായറാഴ്ച ദരിദ്രർക്കായുള്ള ആറാം ആഗോള ദിനം സഭയിൽ ആചരിച്ച് ക്കൊണ്ട് പരിശുദ്ധ പിതാവ് വി. പത്രോസിന്റെ ബസിലിക്കയിൽ അർപ്പിച്ച ദിവ്യബലിയിൽ "നിങ്ങൾക്കായി കർത്താവ് ദരിദ്രനായി " എന്ന ഈ വർഷത്തെ ആഗോള ദിനത്തിന്റെ വിഷയത്തെ കുറിച്ച് വിചിന്തനം നൽകി.

ഈ ദിവസത്തെ സുവിശേഷത്തിൽ (ലൂക്കാ 21, 5-19) യേശു പറയുന്ന "നിങ്ങളെ ആരും വഴിതെറ്റിക്കാതിരിക്കാൻ ശ്രദ്ധിക്കുക " എന്നും "സാക്ഷ്യം നൽകുക" എന്നുമുള്ള,  രണ്ട് ഉപദേശങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണ് പാപ്പാ തന്റെ വചനപ്രഘോഷണം നടത്തിയത്. യുദ്ധങ്ങളും, കലാപങ്ങളും, ഭൂകമ്പങ്ങളും, പകർച്ചവ്യാധികളും പോലെ ഭീകരമായവ സംഭവിക്കുമ്പോൾ അമിത ആശങ്കയിൽ അകപ്പെടാതിരിക്കാൻ തന്റെ ശിഷ്യർക്ക് യേശു മുന്നറിയിപ്പ് നൽകുകയായിരുന്നു.

തോൽവിയുടെ മനോഭാവം ചെറുക്കുക

ലോകത്തിലെ സംഭവങ്ങൾ നമ്മെ ഭയപ്പെടുത്തുമ്പോൾ തോൽവിയുടെ മാനസികാവസ്ഥയിൽ വീഴാതിരിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തലാണ് യേശുവിന്റെ ദുരന്തങ്ങളെക്കുറിച്ചുള്ള വാക്കുകൾ. "ഏറ്റം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ പോലും യേശുവിന്റെ ശിഷ്യൻ  നിരാശനും നിരുത്സാഹിയുമാകരുത്, കാരണം നമ്മുടെ ദൈവം എന്നും നമ്മെ കൈ പിടിച്ചുയർത്തുന്ന  ഉത്ഥാനത്തിന്റെയും പ്രത്യാശയുടേയും ദൈവമാണ്. അവനോടൊപ്പം നമുക്ക് എപ്പോഴും കണ്ണുകളുയർത്താനും വീണ്ടും തുടങ്ങാനും കഴിയും." പരീക്ഷണങ്ങളെ അഭിമുഖീകരിക്കുമ്പോൾ ക്രൈസ്തവർ എന്ത് നന്മയെനിക്ക് ചെയ്യാൻ കഴിയും എന്ന് സ്വയം ചോദിക്കാൻ പാപ്പാ ആവശ്യപ്പെട്ടു.

വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുക

സാക്ഷ്യം വഹിക്കുക എന്ന യേശുവിന്റെ ഉപദേശത്തെക്കുറിച്ചാണ് പിന്നെ ഫ്രാൻസിസ് പാപ്പാ സംസാരിച്ചത്. വിഷമഘട്ടങ്ങൾ യഥാർത്ഥത്തിൽ സാക്ഷ്യം വഹിക്കാനുള്ള അവസരങ്ങളാണെന്ന് പാപ്പാ പറഞ്ഞു.

ഓരോ മനുഷ്യരും അവരവരുടെതായ ജീവിത സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്നുവെങ്കിലും നിർണ്ണായക നിമിഷങ്ങളിൽ പോലും ഓരോരുത്തർക്കും എന്തെങ്കിലും നന്മ ചെയ്യുവാനുള്ള അവസരമുണ്ട്.

"സംഭവിക്കുന്നതിന്റെയെല്ലാം ഇരയായിരിക്കാതെ, നമുക്ക് സംഭവിക്കുന്നവയിൽ ഒളിഞ്ഞിരിക്കുന്ന അവസരങ്ങൾ എടുത്ത്, നിഷേധാത്മകമായ സാഹചര്യങ്ങളിൽ നിന്നു പോലും  വരാവുന്ന നന്മകളെ കണ്ടെത്താനുള്ള   ഒരു കഴിവ് ക്രൈസ്തവർക്ക് പ്രത്യേകമായുണ്ട്," പാപ്പാ പറഞ്ഞു. "ഓരോ പ്രതിസന്ധിയും ഒരു അവസരവും, വളർച്ചയ്ക്കുള്ള സന്ദർഭവും നൽകുന്നു." നമ്മൾ അശ്രദ്ധരാവരുത് എന്ന് കൂട്ടിച്ചേർത്ത പാപ്പാ മറിച്ച് ഓരോ സംഭവവും സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനുള്ള അവസരമാക്കി മാറ്റാൻ പാപ്പാ ആഹ്വാനം ചെയ്തു.

ആന്തരീക ബധിരത മറികടക്കുക

ദരിദ്രർക്കായുള്ള ആറാമത് ആഗോള ദിനവുമായി ഇന്നേ ദിനത്തെ സുവിശേഷത്തെ ബന്ധപ്പെടുത്തിയ പാപ്പാ " ദരിദ്രരുടെ ഈ ആഗോള ദിനത്തിൽ യേശുവിന്റെ വചനം ബലഹീനരായ മനുഷ്യരുടെ വേദനയുടെ ശ്വാസം മുട്ടിയ നിലവിളി കേൾക്കുന്നതിൽ നിന്ന് നമ്മെ തടയുന്ന, നമുക്കെല്ലാവർക്കുമുള്ള ആന്തരിക ബധിരതയെ മറികടക്കാനുള്ള ശക്തമായ താക്കീതാണ് " എന്ന് ഓർമ്മിപ്പിച്ചു.

നമ്മുടെ കാലത്തിലെ, യുക്രെയ്നിലേതുപോലുള്ള,  യുദ്ധങ്ങൾ കാരണം  ധാരാളം പേർക്ക് തങ്ങളുടെ വീടുവിട്ടോടേണ്ടി വന്നിട്ടുണ്ട്, ഇതുപോലുള്ള ആപൽസന്ധികളിൽ  "ദരിദ്രരാണ് ഏറ്റം കൂടുതൽ വില കൊടുക്കേണ്ടി വരുന്നത്," പാപ്പാ കൂട്ടിച്ചേർത്തു.

നമ്മുടെ ഹൃദയം മരവിക്കുകയും നിസ്സംഗത നിറയുകയും ചെയ്താൽ നമുക്ക് അവരുടെ വേദനയുടെ ബലഹീനമായ കരച്ചിൽ കേൾക്കാൻ കഴിയില്ല; നമുക്ക് അവരോടൊപ്പം, അവർക്കായി കരയാൻ കഴിയില്ല. നമ്മുടെ പട്ടണങ്ങളുടെ മറവിയുടെ മൂലകളിൽ എത്ര മാത്രം ഏകാന്തതയും മനോവ്യഥയുമുണ്ടെന്ന് കാണാനും കഴിയില്ല എന്ന് പാപ്പാ പറഞ്ഞു.

ഇരുളിൽ പ്രത്യാശയുടെ തിരിനാളം തെളിക്കുക

ക്രൈസ്തവരോടുള്ള ധാരാളം  അഭ്യർത്ഥനകളോടെയാണ് ഫ്രാൻസിസ് പാപ്പാ തന്റെ വചന പ്രഘോഷണം അവസാനിപ്പിച്ചത്. " നാശത്തിന്റെ പ്രവാചകരെ" യും ആളുകളുടെ യഥാർത്ഥ ആവശ്യങ്ങൾ ചൂഷണം ചെയ്യുന്ന എളുപ്പവും തിടുക്കവുമാർന്ന പരിഹാരങ്ങൾ കൊട്ടിഘോഷിക്കുന്ന ''ജനപ്രിയ കാഹളങ്ങളെയും'' ചെറുക്കാൻ പാപ്പാ അഭ്യർത്ഥിച്ചു.

"ഇരുളിനുമദ്ധ്യേ നമുക്ക് പ്രത്യാശയുടെ തിരിനാളം തെളിക്കാം. നാടകീയ സാഹചര്യങ്ങളുടെ നടുവിൽ സുവിശേഷത്തിന്റെസന്തോഷത്തിന് സാക്ഷ്യം വഹിക്കാനും കൂടുതൽ സാഹോദര്യമാർന്ന ഒരു ലോകം പണിയാനുമുള്ള അവസരങ്ങൾ കണ്ടെത്താം"

"സ്നേഹിക്കാനുള്ള കഴിവിൽ നമ്മെ ശക്തിപ്പെടുത്തുന്ന " നമ്മുടെ പിതാവായ ദൈവത്തിന്റെകരങ്ങളിൽ നീതിയേയും സമാധാനത്തെയും പുണരാനുള്ള ശക്തി കണ്ടെത്താൻ നമുക്കു കഴിയും." "നമുക്ക് വേണ്ടി ദരിദ്രനായ യേശുവിനെ നാം കണ്ടെത്തുന്ന, ദരിദ്രരെ, നമുക്ക് പരിപാലിക്കാം,"  എന്നുള്ള ആഹ്വാനത്തോടെ പാപ്പാ ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 നവംബർ 2022, 12:59