വിശ്വാസയാത്രയിൽ ഇടവകയിലെ അനുഭവം പകരം വയ്ക്കാനാവാത്തതെന്ന് പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സഭയിൽ നാമെല്ലാവരും മാമ്മോദീസാ വഴി സഹോദരങ്ങളാണെന്ന അനുഭവത്തിൽ നിന്നു പഠിക്കുക സുപ്രധാനമാണെന്ന് മാർപ്പാപ്പാ.
“കത്തോലിക്കാ പ്രവർത്തനം” എന്നർത്ഥം വരുന്ന “ അത്സിയോനെ കത്തോലിക്കാ” (Azione Cattolica) എന്ന അത്മായ സംഘടനയുടെ, ഇറ്റലിയിൽ ഇടവകതലത്തിൽ ചുമതലവഹിക്കുന്ന യുവനേതാക്കളുടെ രണ്ടായിരത്തോളം പേരടങ്ങിയ സംഘത്തെ ശനിയാഴ്‌ച (29/10/22) വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
വിശ്വാസയാത്രയിലും വിശ്വാസ വളർച്ചയിലും ഇടവകാനുഭവം പകരം വയ്ക്കാനാവത്തതാണെന്ന് പാപ്പാ പറഞ്ഞു. സമൂഹത്തിൻറെ നന്മയ്ക്കായി വിനിയോഗിക്കേണ്ട വിവിധങ്ങളായ സിദ്ധികളുള്ളവരായ നാമെല്ലാവരും നായകരും ഉത്തരവാദിത്വമുള്ളവരുമാണെന്നും യേശുവിനെ പിൻചെല്ലുകയെന്ന വിളിയാണ് നമ്മുടെ ജീവിതമെന്നും വിശ്വാസമാകട്ടെ നല്കേണ്ടതും സാക്ഷ്യമേകേണ്ടതുമായ ദാനമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
ക്രൈസ്തവൻ സാമൂഹ്യയാഥാർത്ഥ്യത്തോട് താല്പര്യം പ്രകടിപ്പിക്കുകയും തനതായ സംഭാവന നല്കുകയും വേണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ആകയാൽ സഭയിൽ സാഹോദര്യത്തിൻറെ വളർച്ചയ്ക്ക് സംഭാവനയേകാൻ കത്തോലിക്ക പ്രവർത്തന സംഘടനാംഗങ്ങൾ ശ്രമിക്കുന്നതിൽ പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും സഹോദര്യമെന്നത് ആകസ്മികമായി ഉണ്ടാകുന്നതല്ലെന്നും കർത്താവിനോടും പരിശുദ്ധാരൂപിയോടും ചേർന്ന് അവനവനിൽ ഒരോരുത്തരും നടത്തുന്ന പ്രവർത്തനമാണ് അതെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു. ഈ കർമ്മം പരിശ്രമവും സ്ഥൈര്യവും ആവശ്യപ്പെടുന്നുവെന്നും പാപ്പാ പറഞ്ഞു.
ക്രൈസ്തവർ സമൂഹത്തിൽ പുളിമാവാകാൻ വിളിക്കപ്പെട്ടിരിക്കുന്നതിനെക്കുറിച്ചു പരാമാർശിച്ച പാപ്പാ അവർ ക്രിസ്തുവിലായിരിക്കുകയും അവിടന്നിൽ സഹോദരങ്ങളായിരിക്കുകയും, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുകയും ചെയ്തില്ലെങ്കിൽ പുളിമാവാകാൻ അവർക്ക് സാധിക്കില്ലെന്ന് വിശദീകരിച്ചു. യേശുരഹസ്യങ്ങൾ ഹൃദയത്തിൽ സൂക്ഷിക്കാനും ധ്യാനിക്കാനും പരിശുദ്ധ കന്യകാമറിയത്തിൽ നിന്ന് പഠിക്കാനും പാപ്പാ യുവ നേതാക്കളെ ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: