പാപ്പാ യുവതയോട്: പറന്നുയരുക, സ്വപ്നം കാണുക, സൃഷ്ടി ചെയ്യുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യേശുദൃഷ്ടിയിൽ, യുവജനം പ്രത്യാശയുടെ ഉറവിടമാണെന്ന് മാർപ്പാപ്പാ.
16 മുതൽ 26 വയസ്സുവരെ പ്രായമുള്ളവരടങ്ങുന്ന ചെറുപ്പക്കാരുടെ, പരിശുദ്ധ മറിയത്തിൻറെ നാമത്തിലുള്ള, കത്തോലിക്കാ പ്രസ്ഥാനമായ, എക്കിപ്പാസ് ജ് ജോവെൻസ് ജ് നോസ സെഞ്ഞോറ (Equipas de Jovens de Nossa Senhora) യിലെ ഇരുന്നൂറ്റിയമ്പതോളം പ്രതിനിധികളെ ശനിയാഴ്‌ച (06/08/22) വത്തിക്കാനിൽ സ്വീകിരച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
സൗഹൃദത്തിൻറെയും ഒത്തൊരുമിച്ചുള്ള യാത്രയുടെയും ദൗത്യനിർവ്വണത്തിനുള്ള സംഘാതമായ പുറപ്പാടിൻറെയും പ്രത്യാശയെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ ഒരോ യുവാവും യുവതിയും സഭയുടെയും പ്രത്യാശയുടെ ഉറവിടമാണെന്ന് ആവർത്തിച്ചു.
സംഘം, അഥവാ ടീം, പരിശുദ്ധ കന്യക, യുവജനം എന്നീ ത്രിപദ കേന്ദ്രീകൃതമായിരുന്നു പാപ്പായുടെ സന്ദേശം.
സംഘം ചേരുകയെന്നത് ഒരു ദാനമാണെന്നു പറഞ്ഞ പാപ്പാ കുടുംബങ്ങളുടെ കുടുംബത്തിൻറ ഭാഗമാകുകയെന്നത് മഹത്തായ ദാനമാണെന്നും “ഞാൻ തനിച്ച്, സ്വയം രക്ഷിച്ചു” എന്ന് ആർക്കും പറയാനകില്ലെന്നും എല്ലാവരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അത് എങ്ങനെ കൂട്ടായ്മയിൽ പ്രവർത്തിക്കാൻ സാധിക്കും എന്നു പഠിക്കുന്നതിനാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. തുറവുള്ളവരാകാനും സാഹസം കാട്ടാനും ഭയപ്പെടരുതെന്നും അതുപോലെ തന്നെ അപരനെ പേടിക്കരുതെന്നും സ്വയം രക്ഷിക്കാനല്ല ഇരകളെ സംരക്ഷിക്കാനായിരിക്കണം ശ്രമിക്കേണ്ടതെന്നും പാപ്പാ യുവതയ്ക്ക് പ്രചോദനം പകർന്നു.
പരിശുദ്ധ കന്യാകാമറിയത്തെ ദ്യോതിപ്പിക്കുന്ന നോതൃ ദാം എന്ന രണ്ടാമത്തെ വാക്കിനെക്കുറിച്ചു പരാമർശിച്ചുകൊണ്ട് പാപ്പാ മരിയഭക്തിയുടെ നമ്മുടെ അമ്മയായ മറിയത്തിൽ ആശ്രയിക്കേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടി. അനുദിനം അവൾക്ക് തങ്ങളെത്തന്നെ സമർപ്പിക്കാൻ പാപ്പാ യുവതയ്ക്ക് പ്രചോദനമേകി.
യുവജനം എന്ന മൂന്നാമത്തെ വാക്ക് വിശകലനം ചെയ്ത പാപ്പാ ഭാവി യുവജനത്തിൻറെ, ചിറകുകളും വേരുകളുമുള്ള യുവജനങ്ങളുടേതാണെന്നു പ്രസ്താവിച്ചു. പറന്നുയരാനും സ്വപ്നം കാണാനും സൃഷ്ടിചെയ്യാനുമാണ് ചിറകുകളെന്നും വേരുകളാകട്ടെ, പ്രായം ചെന്നവർ പ്രദാനം ചെയ്യുന്ന ജ്ഞാനത്താൽ കുതിരുന്നതിനാണെന്നും പാപ്പാ വിശദീകരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: