ലൈംഗിക ചൂഷണത്തിനെതിരെ സഭയുടെ കടുത്ത നിലപാട് ആവർത്തിച്ച് പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കുട്ടികളെ ലൈംഗിക ചൂഷണണത്തിന് ഇരകളാക്കുന്നത് വച്ചു പൊറുപ്പിക്കില്ലെന്ന് മാർപ്പാപ്പാ.
റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ പ്രതിനിധി ഫിലിപ്പ് പുല്ലേല്ലയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഫ്രാൻസീസ് പാപ്പാ ലൈംഗിക ചൂഷണത്തിനെതിരായ സഭയുടെ ഉറച്ച നിലപാട് ആവർത്തിച്ചു വ്യക്തമാക്കിയത്.
കുട്ടികളെ ലൈംഗികമായി പീഢിപ്പിക്കുന്നത് വച്ചുപൊറുപ്പിക്കില്ല എന്ന നിലപാട് സഭയിലുണ്ടായത് സാവധാനമാണെങ്കിലും ഇന്ന് അത് അചഞ്ചല നിലപാടാണെന്നും പാപ്പാ വിശദീകരിച്ചു. പ്രാദേശിക തലങ്ങളിൽ ചിലയിടങ്ങളിൽ സഭയുടെ നടപടികളോട് എതിർപ്പുകൾ ഉണ്ടാകുന്നുണ്ടെങ്കിലും ഇതു തന്നെയാണ് വഴിയെന്ന ബോദ്ധ്യം ഓരോ തവണയും പ്രബലമാകുകയാണെന്ന് പാപ്പാ പറഞ്ഞു.
ഗാർഹിക പശ്ചാത്തലത്തിലും ലൈംഗികപീഢന സംഭവങ്ങൾ ഉണ്ടാകുന്നതിനെക്കുറിച്ച് ഒരു കൂട്ടം സന്ദർശകർ തന്നോടു പറഞ്ഞതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ അതും ഭീകരം തന്നെയാണെന്നും എന്നാൽ ഇത് സഭയിൽ നടക്കുന്ന ഇത്തരം സംഭവങ്ങൾക്ക് ന്യായീകരണമാകുന്നില്ലെന്നും ഒരു സംഭവം മാത്രമാണെങ്കിൽ പോലും അത് ലജ്ജാകരമാണെന്നും നാം അതിനെതിരെ പോരാടണമെന്നും പ്രസ്താവിച്ചു. ലൈംഗിക പീഢനം ഒരു വ്യക്തിയെ ഇല്ലായ്മ ചെയ്യലാണെന്നു പറഞ്ഞ പാപ്പാ ഒരു വൈദികൻ എന്ന നിലയിൽ തൻറെ ദൗത്യം ഈ പീഢനത്തിനിരകളെ രക്ഷിക്കലാണെന്ന് വിശദീകരിച്ചു.
കുട്ടികളുടെ സംരക്ഷണത്തിനായുള്ള വത്തിക്കാൻ സമിതി കർദ്ദിനാൾ സോൺ പാട്രിക് ഓ മാല്ലീയുടെ (Sean Patrick O'Malley) നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ പാപ്പാ ശ്ലാഘിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: