“ക്രിസ്തു ജീവിക്കുന്നു”: ക്രിസ്തുമതം ക്രിസ്തുവാണ്
സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
അപ്പോസ്തോലിക പ്രബോധനം
അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.
അഞ്ചാം അദ്ധ്യായം
അഞ്ചാം അദ്ധ്യായത്തിന്റെ ശീർഷകം തന്നെ "യുവജനങ്ങളുടെ വഴികൾ'' എന്നാണ്. യുവത്വത്തിന്റെ ആകുലതയെയും ആകാംക്ഷയെയും ഉത്ക്കണ്ഠയെയും വിവരിക്കുമ്പോഴും ഫ്രാൻസിസ് പാപ്പാ യുവതയോടു നിർദ്ദേശിക്കുന്നത് "നിങ്ങളുടെ പ്രത്യാശകളേയും സ്വപ്നങ്ങളേയും പിന്തുടരാനാണ്.
156. ഇങ്ങനെ അവിടുത്തോടു നമുക്ക് സ്ഥിരമായ അടുപ്പം അനുഭവിക്കാം. മറ്റു വ്യക്തിയുമായി അനുഭവിക്കാവുന്ന എന്തിനെക്കാളും വലുതാണിത്. “ഇനിമേൽ ഞാന്നല്ല എന്നിൽ ജീവിക്കുന്നത്” (ഗലാ 2: 20) നിങ്ങളുടെ യൗവനത്തിന് ഈ സൗഹൃദം അന്യമാകരുത്. പ്രാർത്ഥിക്കുമ്പോൾ മാത്രമല്ല എപ്പോഴും അവിടുന്ന് നിന്റെ അരികിൽ ഉള്ളതായി നിനക്ക് അനുഭവപ്പെടാം. അവിടുത്തെ അന്വേഷിക്കാൻ പരിശ്രമിക്കുക. അവിടുന്ന് എപ്പോഴും നിന്റെ അടുത്തുണ്ടെന്ന് കാണുന്നതിന്റെ മനോഹരമായ അനുഭവം നിനക്ക് ഉണ്ടാകും. എമ്മാവൂസിലെ ശിഷ്യന്മാർ അതാണ് അനുഭവിച്ചത്. അവർ നിരാശരായി നടക്കുമ്പോൾ “യേശു അവരുടെ അടുത്ത് ചെന്ന് അവരോടൊപ്പം നടന്നു.” (ലൂക്ക 24:15). ഒരു വിശുദ്ധന്റെ വാക്കുകളിൽ “ക്രിസ്തുമതം എന്നത് വിശ്വസിക്കേണ്ട സത്യങ്ങളുടെയോ പാലിക്കേണ്ട നിയമങ്ങളുടെയോ നിരോധനങ്ങളുടെയോ ശേഖരം അല്ല. അങ്ങനെ കാണുമ്പോൾ അത് നമ്മെ വ്യതിചലിപ്പിക്കുന്നു. ക്രിസ്തുമതം ഒരു വ്യക്തിയാണ്. എന്നെ അളവറ്റ് സ്നേഹിച്ച് എന്റെ സ്നേഹം ആവശ്യപ്പെടുകയും അവകാശപ്പെടുകയും ചെയ്യുന്ന വ്യക്തി ക്രിസ്തുവാണ്.” (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).
നമ്മുടെ യൗവനത്തിന് യേശുവിന്റെ സൗഹൃദം അന്യമാകരുത്
എത്രയോ യാത്ര ചെയ്തവരാണ് നാം. എന്നാൽ ഈ യാത്രകളിൽ നമ്മോടൊപ്പം നമ്മുടെ പ്രിയപ്പെട്ടവർ കൂടിയുണ്ടെങ്കിലോ. ആ യാത്രകൾ നാം ഒരിക്കലും മറക്കാത്ത അനുഭവങ്ങളാവും. നമ്മുടെ പ്രിയപ്പെട്ടവരുമായുള്ള യാത്രകൾ നമുക്ക് വല്ലാത്തൊരു അനുഭവം സമ്മാനിക്കുന്നതു കൊണ്ടാകാം അവരുമായുള്ള ഉല്ലാസ യാത്രകളെ നാം ഇഷ്ടപ്പെടുന്നത്. ഈ യാത്രകളിൽ നാം ആഗ്രഹിക്കുന്നത് നമ്മുടെ പ്രിയപ്പെട്ടവർ നമ്മോടൊപ്പം, നമ്മോടു കൂടെ മാത്രമായിരിക്കണെമെന്നാണ്. അങ്ങനെയുള്ള യാത്രകളിലാണ് നാം നമ്മെ തന്നെ അവർക്കു വെളിപ്പെടുത്തുന്നതും അവരെ നമുക്ക് കൂടുതൽ മനസ്സിലാകുന്നതും.
അത് പോലെ തന്നെയാണ് നമ്മുടെ യാത്രയിൽ യേശുവിനെ കൂട്ടായി കൊണ്ടു പോകുമ്പോൾ സംഭവിക്കുന്നത്. നാമും നമ്മെ സ്നേഹിക്കുന്ന യേശുവുമൊത്തുള്ള ഒരു യാത്ര! ആരെക്കാളും നമ്മെ മനസ്സിലാകുന്ന, പൂർണ്ണമായി അറിയുന്ന, മുഴുവനായി സ്വീകരിക്കുന്ന യേശുവെന്ന സുഹൃത്തിന്റെ കൂടെയുള്ള യാത്രയിൽ നമുക്ക് ലഭിക്കുന്നത് വെറും ആനന്ദം മാത്രമല്ല. മറിച്ച് ജീവിതത്തിന്റെ ഏതു യാത്രയിലും, ഒറ്റയ്ക്കുള്ള യാത്രയിലും കൂട്ട് നൽകുന്ന ഒരു അനശ്വര സാന്നിധ്യത്തിന്റെ ഉറപ്പും ധൈര്യവുമാണ്. ആ യേശുവുമായുള്ള സൗഹൃദം നമ്മുടെ യൗവന കാലത്തിലെ യാത്രയിൽ നഷ്ടമാകരുതെന്ന് പാപ്പാ പറയുന്നു.
ജീവിതത്തിൽ എപ്പോഴെങ്കിലും ക്രിസ്തുവുമായി നാം ഒരു സൗഹൃദപരമായ യാത്ര നടത്തിട്ടുണ്ടോ? അങ്ങനെ നടത്തിയിട്ടില്ലായെങ്കിൽ ക്രിസ്തുവുമായി ഒരു യാത്ര നമുക്ക് ആവശ്യമാണ്. പ്രത്യേകിച്ച് യൗവ്വനം എന്ന കൃപയുടെ പൂക്കാലത്ത് ക്രിസ്തുവിനെ നാം അടുത്തറിയാൻ അവനുമായുള്ള സൗഹൃദം അനുഭവിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
സ്വന്തം മാതാപിതാക്കൾ, സഹോദരങ്ങൾ, കൂട്ടുകാർ ഇവരൊക്കെ ഉണ്ടായിരുന്നിട്ടും എത്രയെത്ര യുവജനങ്ങളാണ് ഇന്ന് ആത്മഹത്യയിൽ തങ്ങളുടെ യാത്രകളെ അവസാനിപ്പിക്കുന്നത്. തന്നെ കേൾക്കാനോ മനസ്സിലാക്കാനോ ആരുമില്ലെന്ന തോന്നലിൽ എത്രയോ ജീവിതങ്ങൾ അകാലത്തു കൊഴിഞ്ഞു പോകുന്നു. ജീവിതത്തിന്റെ ഏതെങ്കിലും ഒരു നിമിഷത്തിൽ ഒറ്റ പ്രാവശ്യമെങ്കിലും അവരുടെ യാത്രയിൽ ക്രിസ്തുവിനെ കൂടെ കൂട്ടിയിരുന്നെങ്കിൽ ഒരിക്കലും അവർ ആത്മഹത്യയെ പുണരുകയില്ല. കാരണം ക്രിസ്തു ജീവിക്കുന്നവനും ജീവൻ നൽകുന്നവനും നമ്മുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നവനുമാണ്. തന്റെ നൂറിന്റെ കൂട്ടത്തിൽ ഒരെണ്ണം പോലും നഷ്ടപ്പെട്ടുപോകാൻ അനുവദിക്കാത്ത ക്രിസ്തുവിന് മാത്രമേ നമ്മുടെയൊക്കെ ഏകാന്തതകളെ മനസിലാക്കാനും മുറിപെട്ട് തകർന്ന ഹൃദയത്തെ സാന്ത്വനിപ്പിക്കാനും കഴിയുകയുള്ളു.
നമ്മെ ഭാരപ്പെടുത്തുന്ന നൊമ്പരങ്ങളുടെ നേരത്തു നാം പലരുടെയും പലതിന്റെയും മുന്നിൽ ചെന്ന് നിൽക്കാറുണ്ട്. ഒരിക്കലെങ്കിലും ആ ഭാരവുമായി കുരിശിന്റെ മുന്നിൽ ചെന്ന് നിൽക്കാനോ, ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്ന ഭാരത്തെ ക്രൂശിതന്റെ മുന്നിൽ ഇറക്കി വെയ്ക്കാനോ കഴിഞ്ഞിരുന്നെങ്കിൽ, നമുക്ക് പ്രശാന്തമായി വിശ്രമിക്കാനുള്ള ഒരു നെഞ്ച് സ്വന്തമാക്കാമായിരുന്നു. സുഹൃത്തുക്കളോടുള്ള സ്നേഹത്തെ പ്രതി മാത്രമാണ് ക്രിസ്തു ഇങ്ങനെ ക്രൂശിതനായത്. എല്ലാം തകർന്ന അവസ്ഥയിൽ, എല്ലാവരും തന്നെ തകർത്ത അവസ്ഥയിൽ സ്വന്തമെന്ന് ചേർത്തുപിടിച്ച് കൊണ്ട് നടന്നവരെ ആർക്കും വിട്ടു കൊടുക്കാതെ പടയാളികളുടെ മുന്നിൽ നിങ്ങൾ എന്നെയാണ് അന്വേഷിക്കുന്നതെങ്കിൽ എന്റെ കൂട്ടുകാർ പൊയ്ക്കൊള്ളട്ടെ എന്ന് പറഞ്ഞ് അവസാന നിമിഷത്തിൽ പോലും തന്റെ കൂട്ടുകാരെ സംരക്ഷിച്ച ക്രിസ്തു എന്ന യുവാവിന് നമ്മുടെ യൗവനം കടന്നു പോകുന്ന കഠിന വഴികളിലും പ്രഭചൊരിയാൻ കഴിയും. അത് കൊണ്ട് ക്രിസ്തുവിനോടുള്ള കൂട്ട് ഒരിക്കലും നമുക്ക് അന്യമായി തീരരുത്. ആരുമറിയാതെ ആരെയും അറിയിക്കാതെ നമ്മുടെ സ്വന്തം ഡയറിയിൽ നാം കുറിക്കുന്ന നമ്മുടെ ജീവിതത്തെ അവന്റെ ഹൃദയത്തിൽ കുറിച്ച് വെക്കാം. അവിടെ നാം കുറിച്ച ഓരോ അക്ഷരത്തിലും നിറഞ്ഞു നിൽക്കുന്ന ആഗ്രഹങ്ങളിലേക്കും ആവശ്യങ്ങളിലേക്കും അവൻ തീർച്ചയായും ഉത്തരം നൽകും. നമ്മെ ആ ഹൃദയത്തിന്റെ ഉള്ളിലേക്ക് ചേർത്ത് പിടിക്കും.
എമ്മാവൂസ് അനുഭവം
ഈ ഖണ്ഡികയിൽ യേശുവിന്റെ ശിഷ്യന്മാർ നിരാശരായി നടക്കുമ്പോൾ “യേശു അവരുടെ അടുത്ത് ചെന്ന് അവരോടൊപ്പം നടന്നു” (ലൂക്ക 24:15) എന്ന് എമ്മാവൂസിലെ അനുഭവത്തെ കുറിച്ച് പാപ്പാ സൂചിപ്പിക്കുന്നു.
റൊമാനിയൻ ഓർത്തഡോക്ക്സ് സഭയുടെ സിനഡിനെ അഭിസംബോധനം ചെയ്തു കൊണ്ട് പാത്രിയാർക്കേറ്റിന്റെ മന്ദിരത്തിൽ വച്ച് നടത്തിയ പ്രഭാഷണത്തിൽ പാപ്പാ അവരോടു പറഞ്ഞത് ഈ അവസരത്തിൽ ഓർമ്മിക്കുന്നത് നമുക്ക് കുറച്ചു കൂടി തെളിച്ചം തരും. എമ്മാവൂസിലേക്കുപോയ ശിഷ്യരെ പോലെ, നമ്മോടൊപ്പം നടക്കുന്ന കർത്താവിനൊപ്പം നമുക്ക് സംഭവിച്ചതെല്ലാം പങ്കുവയ്ക്കാം. നമ്മുടെ ആകാംഷകളും, മടികളും, ചോദ്യങ്ങളും പ്രത്യേകിച്ച് ഇക്കാലഘട്ടങ്ങളിലെ പെട്ടെന്നുള്ള സാമൂഹീക സാംസ്കാരിക വ്യതിയാനങ്ങളുടെ അനുഭവങ്ങളും അനേകായിരങ്ങൾ പ്രത്യാശയ്‌ക്കു വകയില്ലാതെ പുറം തള്ളപ്പെട്ടുനിൽക്കുന്ന സാങ്കേതീക സാമ്പത്തീക വളർച്ചയെന്നു പേരുചൊല്ലുവിളിക്കുന്ന ആഗോളവത്കരണം ദുർബ്ബലമാക്കുന്ന പാരമ്പര്യമൂല്യങ്ങളും, ബലഹീനമാക്കുന്ന സാമൂഹീക സന്മാര്‍ഗ്ഗീക ജീവിതവും ചർച്ചചെയ്തു ക്രിസ്തുവിനെ ശ്രവിക്കാൻ ശ്രമിക്കാമെന്ന് പാപ്പാ അവരെ ആഹ്വാനം ചെയ്തു കൊണ്ട് പറഞ്ഞു. ആ സ്വരം ശ്രവിച്ചുകൊണ്ടു ഒരുമിച്ചുള്ള ഒരു യാത്രയ്ക്കാണ് പാപ്പാ ക്ഷണിച്ചത്.
ക്രിസ്തുവിനെ കുറിച്ച് പറഞ്ഞു നാം യാത്രചെയ്യുന്നവരായിരിക്കാം. എന്നാൽ ക്രിസ്തുവിനെയും കൊണ്ട് യാത്ര ചെയ്യുന്നവരാകണമെന്നു പാപ്പാ സൂചിപ്പിക്കുന്നു. എപ്പോഴും തന്നിലേക്ക് യാത്ര ചെയ്യാൻ ക്രിസ്തു ക്ഷണിക്കുന്ന നിരവധി സംഭവങ്ങൾ പുതിയ നിയമത്തിൽ നമുക്ക് വായിക്കാൻ കഴിയും. അവയിൽ ഒന്നാണ് എമ്മാവൂസിലെ ശിഷ്യരുമായുള്ള യേശുവിന്റെ യാത്ര. ക്രിസ്തുവിന്റെ ശിഷ്യന്മാരെ സംബന്ധിച്ച് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതും അങ്ങനെ സംഭവിക്കുമെന്നു ചിന്തിക്കാൻ പോലും കഴിയാത്ത ഒന്നായിരുന്നു ഗുരുവിന്റെ കുരിശു മരണം. യേശുവിന്റെ മരണത്തിനു ശേഷം പുറത്തിറങ്ങാൻ പോലും ഭയപ്പെട്ടിരുന്നവരുടെ കനമുള്ള മനസ്സുമായാണ് കൂട്ടത്തിൽ നിന്നും രണ്ടു പേർ എമ്മാവൂസിലേക്കു യാത്രയ്ക്ക് പോകുന്നത്. തങ്ങളുടെ ജീവിതത്തെ വല്ലാതെ ഇളക്കിയ ഗുരുവിന്റെ മരണത്തെ കുറിച്ചാണ് അവർ വീണ്ടും വീണ്ടും സംസാരിച്ചു കൊണ്ട് യാത്ര ചെയ്യുന്നത്. എന്നാൽ ആ യാത്രയിൽ ക്രിസ്തുവും അവരോടൊപ്പമുണ്ടെന്ന് ഒരു പരിധി വരെ അവരറിയുന്നില്ല. ഒപ്പം ജീവിച്ചവന്റെ മനസ്സ് അറിയാൻ കഴിയാതിരുന്ന ശിഷ്യന്മാർക്കു അവന്റെ മണവും, രൂപം പോലും നഷ്ടമായത് പോലെ തോന്നുന്ന രീതിയിൽ വഴിപോക്കനായി മാത്രമാണ് കൂടെ ചരിക്കുന്ന യേശുവിനെ അവർ കാണുന്നത്. എന്നാൽ ഏതു വഴിയിലും, ഏതവസ്ഥയിലായാലും തന്റെ ശിഷ്യർക്ക് തന്നെ തിരിച്ചറിയാൻ കഴിയുന്ന സ്നേഹത്തിന്റെ ഒരു അത്താഴം അവൻ മരിക്കുന്നതു മുൻപ് തന്നെ നൽകി. ആ വിരുന്നിന്റെ മണവും അത് ഭക്ഷിക്കാൻ ക്ഷണിക്കുന്ന അവന്റെ ആദ്രതയുടെ വാക്കും ശിഷ്യരുടെ ഹൃദയത്തിൽ നിന്നും ഒരിക്കലും മാഞ്ഞു പോകാതിരുന്നു. അത് കൊണ്ടാണ് അപ്പം മുറിച്ച ക്രിസ്തുവിനെ അവർ തിരിച്ചറിഞ്ഞത്.
നമ്മുടെ ജീവിതത്തിൽ ഒരുപാട് ഒറ്റപ്പെട്ട അനുഭവങ്ങളിലൂടെ കടന്നു പോകുന്നവരാണ് നാം. തനിച്ചു പോയ വഴിയിൽ നാം ഒരു കൂട്ടിനെ ആഗ്രഹിച്ചുട്ടുണ്ടാകാം. നമ്മുടെ ബലഹീനമായ മനസിനെ താങ്ങാൻ ശക്തമായ ഒരു തോളിനേ നാം തിരഞ്ഞെന്നിരിക്കാം. സാരമില്ലെന്ന് പറഞ്ഞു ധൈര്യം പകരുന്ന ഒരു ശബ്ദത്തെ ആഗ്രഹിച്ചിട്ടുണ്ടാകാം. പക്ഷെ ഇതൊന്നും ഇല്ലാതെ ഒറ്റയാൾ യാത്രയിൽ വല്ലാതെ കഷ്ടപ്പെട്ടിരിക്കാം. എന്നാൽ അങ്ങനെ ഒന്നും നമ്മെ ഒറ്റയ്ക്ക് വിടുന്നവനല്ല ക്രിസ്തു. അതിനെ മനോഹരമായി ബോബി ജോസ് അച്ചൻ അവതരിപ്പിക്കുന്നതിങ്ങനെയാണ് മൂന്നു പേർ സഹിക്കുമ്പോൾ നാലാമനായും രണ്ടു പേർ സഹിക്കുമ്പോൾ മൂന്നാമനായും ഒറ്റയ്ക്ക് സഹിക്കുന്നവന്റെ സഹയാത്രികനായും ക്രിസ്തു കൂടെയുണ്ടെന്ന്. ക്രിസ്തുവിന്റെ വഴികൾ നിശബ്ദമായവയാണ്. അവന്റെ സാന്നിധ്യം നമ്മെ തഴുകുന്ന കുളിർ കാറ്റ് പോലെയും. ജീവിതത്തിന്റെ പൊള്ളുന്ന അനുഭവനങ്ങളിൽ നല്ലൊരു കൂട്ടായി അവൻ നമ്മിലേക്ക് ഒഴുകിവരുന്നുണ്ട്. ആ വരവിനെ തിരിച്ചറിയാൻ നമുക്ക് നൽകുന്ന ഒരേ ഒരു അടയാളവുമുണ്ട്. അവന്റെ മുറിവുകൾ. നമ്മുടെ ജീവിത യാത്രയിൽ നാം കൊണ്ട് നടക്കേണ്ട സ്നേഹത്തിന്റെ അടയാളം. നാം മറന്നാലും നമ്മെ ഓർത്തിരിക്കുന്ന ഒരാൾ അവൻ മാത്രം. ക്രിസ്തു. ഈ ക്രിസ്തുവിനെ കൂട്ടാനാണ് പാപ്പാ നമ്മോടു ആവശ്യപ്പെടുന്നത്.
ക്രിസ്തുമതം ക്രിസ്തുവാണ്
“ക്രിസ്തുമതം എന്നത് വിശ്വസിക്കേണ്ട സത്യങ്ങളുടെയോ പാലിക്കേണ്ട നിയമങ്ങളുടെയോ നിരോധനങ്ങളുടെയോ ശേഖരം അല്ല. അങ്ങനെ കാണുമ്പോൾ അത് നമ്മെ വ്യതിചലിപ്പിക്കുന്നു. ക്രിസ്തുമതം ഒരു വ്യക്തിയാണ്. എന്നെ അളവറ്റ് സ്നേഹിച്ച് എന്റെ സ്നേഹം ആവശ്യപ്പെടുകയും അവകാശപ്പെടുകയും ചെയ്യുന്ന വ്യക്തി ക്രിസ്തുവാണ്” എന്ന് ഈ ഖണ്ഡികയുടെ അവസാന ഭാഗത്തിൽ പാപ്പാ സൂചിപ്പിക്കുന്നു.
ഭാഷ, സംസ്ക്കാരം, ആചാരം, ആത്മീയത എന്നിങ്ങനെ മനുഷ്യനുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാത്തലങ്ങളിലും നവോത്ഥാനത്തിന്റെയും, നവീകരണത്തിന്റെയും അലകൾ ഇരമ്പിക്കൊണ്ടിരിക്കുന്നു. ആചാരങ്ങളെ മുറുകെ പിടിക്കുന്നവർ നവീനതകളിലെ നന്മയെ തിരിച്ചറിയാതെ പോകുന്നുവെന്നും, നവീനതകളെ സ്വീകരിക്കുന്നവർ ആചാരങ്ങളുടെ ആത്മാവിനെ വിസ്മരിക്കുന്നുവെന്നും പരസ്പരം കുറ്റപ്പെടുത്തി സമൂഹത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. ഇവിടെയാണ് നമ്മുടെ ആത്മീയതയും ചോദ്യം ചെയ്യപ്പെടുന്നത്. മതത്തിന്റെ പേരിലുള്ള പോരും അതിൽ ഉൾപ്പെടുന്നു.
ജനുവരി 28ആം തിയതി പേപ്പൽ വസതിയായ സാന്താ മാർത്തയിലെ കപ്പേളയിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ നൽകിയ വചന സന്ദേശത്തിൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ ആചാരങ്ങളുടെ തടവിൽ സന്തോഷം നഷ്ടപ്പെടുത്തേണ്ടവനല്ല ക്രിസ്ത്യാനി എന്ന് പ്രബോധിപ്പിച്ചു. ദൈവത്തിന്റെ സ്നേഹത്തിനു പരിധികളില്ല, മതിലുകളില്ല, നിയന്ത്രണങ്ങളില്ല, നിയമങ്ങളില്ല. ഓരോ വ്യക്തിയുടെയും ആത്മീയത അവരവരെ കേന്ദ്രീകരിച്ചിരിക്കുന്നു. ഒരു വ്യക്തിക്കും മറ്റൊരാളുടെയും ആത്മീയ ജീവിതത്തെ അവലോകനം ചെയ്യാൻ കഴിയുകയില്ല. അതിനു ഏറ്റവും നല്ല ഉദാഹരണം ഫ്രാൻസിസ് പാപ്പയുടെ വചനങ്ങളിൽ നിന്നും മനസ്സിലാക്കാം. ഒരവസരത്തിൽ ഒരാൾ താൻ നിരീശ്വരവാദിയാണെന്നു പാപ്പായോടു പറഞ്ഞപ്പോൾ അദ്ദേഹത്തോടു സ്വർഗ്ഗത്തിൽവെച്ച് നമുക്ക് കാണാം എന്നാണ് പാപ്പാ പറഞ്ഞത്. ധരിക്കുന്ന വസ്ത്രത്തിന്റെയോ, അനുഷ്ഠിക്കുന്ന ആചാരത്തിന്റെയോ, അധികാരത്തിന്റെയോ, തിരഞ്ഞെടുത്തിരിക്കുന്ന ജീവിതശൈലിയുടെയോ പേരിലല്ലാ ദൈവം മനുഷ്യരെ കാണുന്നത്. ദൈവം കാണുന്നത് ഓരോ വ്യക്തിയുടെയും പ്രവർത്തനങ്ങളിലുള്ള മനോഭാവത്തെയാണ്.
ക്രിസ്തു ഒരു മതവും സ്ഥാപിച്ചിട്ടില്ല. അവൻ സ്ഥാപിച്ചത് സ്നേഹം മാത്രമാണ്. ക്രിസ്തു ഒരു ദേവാലയവും പണിയിച്ചില്ല. അവൻ പണിതത് സ്നേഹത്തിന്റെ സാമ്രാജ്യമാണ്. ക്രിസ്തു പഠിപ്പിച്ച കാര്യങ്ങളെ വളച്ചൊടിച്ചു വഴക്കിട്ടു ക്രിസ്തു എന്ന വ്യക്തിയെ അനുഭവിക്കാത്തവരായി ജീവിക്കുന്നവരാണോ നാം എന്ന് ചിന്തിക്കേണ്ട സമയമായി. ആചാരങ്ങളുടെ പേരിൽ ആരാധനയിൽ പോലും വിഭജനങ്ങൾ സൃഷ്ടിക്കുന്ന ഈ സമൂഹത്തിൽ ക്രിസ്തു അനുഭവമുള്ളവരായി ജീവിക്കാൻ നാം മറന്നു പോകരുത്.
തീർത്ഥാടനത്തിന് രണ്ട് ഉടുപ്പോ, വടിയോ, അപ്പമോ, പണസഞ്ചിയോ പോലും കരുതരുതെന്ന് പറഞ്ഞവനോടൊത്തുള്ള തീർത്ഥാടന യാത്രയ്ക്ക് സമയമായി എന്ന് തോന്നുന്നു. ക്രിസ്ത്യാനി ക്രിസ്തുവിന്റെ അനുയായിയല്ലേ. അയാൾക്ക് വേണ്ടത് ക്രിസ്തുവിന്റെ പാരമ്പര്യമല്ലേ? അയാളുടെ ആത്മീയതയും അവന്റെതായിരിക്കേണ്ടതല്ലേ? ഇടവഴികളിൽ ഇതൊക്കെ മറന്ന് ഇടറുമെന്നറിഞ്ഞിട്ടാണോ ആ മുപ്പത്തിമൂന്നുക്കാരൻ ഇങ്ങനെ പറഞ്ഞത്... “നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം എന്നിവയ്‌ക്കു ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്‌തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത് - മറ്റുള്ളവ അവഗണിക്കാതെതന്നെ.” അതുകൊണ്ടു പാപ്പാ പറയുന്നത് പോലെ ക്രിസ്തുവെന്ന വ്യക്തിയെ സ്നേഹിക്കാം. അവന്റെ ചങ്ങാത്തം നമുക്ക് നഷ്ടപ്പെടുത്താതിരിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: