പത്രോസിന്റെ നാണയം: 82 കോടി രൂപയുടെ സഹായമേകി പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
പാപ്പായുടെ ശുശ്രൂഷാമേഖലയിലേക്കും, ലോകമെമ്പാടും പാപ്പാ ചെയ്യുന്ന ജീവകാരുണ്യപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുമായുള്ള "പത്രോസിന്റെ നാണയം" എന്ന പേരിലുള്ള ഫണ്ടിലേക്കെത്തിയ തുകയിൽനിന്നാണ് 82 കോടി രൂപ പാപ്പാ വിവിധ പദ്ധതികൾക്കായി കഴിഞ്ഞ വര്ഷം നൽകിയത്. ഇതുമായി സംബന്ധിച്ച 2021-ലെ കണക്കുകൾ ജൂൺ 16-നാണ് പ്രസിദ്ധീകരിച്ചത്. കണക്കുകൾ പ്രകാരം ഏതാണ്ട് 4.7 കോടി യൂറോയാണ് ഫണ്ടിലേക്ക് ലഭിച്ചത്. എന്നാൽ, ഫണ്ടുപയോഗിച്ചു നടത്തുന്ന ചിലവുകൾ 6.5 കോടിയായിരുന്നു. 1.8 കോടിയോളം വത്തിക്കാന്റെ ധനശേഖരത്തിൽനിന്നാണ് കണ്ടെത്തിയത്. വടക്കേ അമേരിക്ക, ഇറ്റലി, ജർമ്മനി, കൊറിയ, ഫ്രാൻസ് എന്നിവയായിരുന്നു പ്രധാനപ്പെട്ട ദാതാക്കൾ.
2020-ലെ ഫണ്ടിനെ ആപേക്ഷിച്ച് പാപ്പായുടെ ആവശ്യങ്ങൾക്കായി നൽകപ്പെടുന്ന ഈ ഫണ്ടിൽ ചെറുതയാണെങ്കിലും ഈ വർഷം വർദ്ധനവുണ്ടായിട്ടുണ്ട്. അതേസമയം, കോവിഡ് മഹാമാരിയുണ്ടാക്കിയ സാഹചര്യങ്ങളും, മുനസ്ഥിതിവിശേഷങ്ങളും ചേർന്ന് പൊതുവിൽ, ഈ ഫണ്ടിൽ 23 ശതമാനം കുറവുണ്ടായിട്ടുണ്ട്.
പാപ്പായുടെ അപ്പസ്തോലികദൗത്യനിർവ്വഹണത്തിന്റെ ഭാഗമായി നടന്നുവരുന്ന പ്രവർത്തികളുടെ ആവശ്യങ്ങൾക്കായാണ് ഏതാണ്ട് 5.5 കോടി യൂറോ ചെലവായത്. അതേസമയം, മറ്റു സഹായ പദ്ധതികൾക്കായി ഏതാണ്ട് ഒരു കോടി യൂറോയോളമാണ് 2021-ൽ മാത്രം പാപ്പാ നൽകിയത്. ഈ തുക, 67 രാജ്യങ്ങളിലായി 157 വിവിധ പദ്ധതികൾക്കായാണ് നൽകപ്പെട്ടത്. ഇതിൽ 42 ശതമാനത്തോളം ആഫ്രിക്കൻ രാജ്യങ്ങളിലും, 24 ശതമാനത്തോളം അമേരിക്കൻ ഭൂഖണ്ഡത്തിലും, 8 ശതമാനത്തോളം ഏഷ്യയിലും, 1 ശതമാനത്തോളം യൂറോപ്പിലുമാണ് നൽകപ്പെട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: