തിരയുക

പാപ്പാ: ശ്രവിക്കുക, അറിയുക, പിൻചെല്ലുക- ശ്രവണം കർത്താവിൻറെ സ്നേഹം കണ്ടെത്താനുള്ള വഴി!

ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവവിളി പ്രാർത്ഥനാദിനവും മാതൃദിനവും ആചരിച്ച മെയ് എട്ടിന് ഞായറാഴ്‌ച (08/05/22) മദ്ധ്യാഹ്നത്തിൽ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ ഞായാറാഴ്ചകളിൽ പതിവുള്ള പൊതുവായ മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചു. ഇതിൽ പങ്കുകൊള്ളുന്നതിന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിനകത്തും പുറത്തുമായി ഇറ്റലിക്കാരും മറ്റു രാജ്യക്കാരുമായിരുന്ന ആയിരക്കണക്കിന് വിശ്വാസികൾ സന്നിഹിതരായിരുന്നു. ഉയിർപ്പു ഞായർ മുതൽ പെന്തക്കോസ്താ തിരുന്നാൾ വരെ  “കർത്താവിൻറെ മാലാഖ”  എന്ന പ്രാർത്ഥനയുടെ സ്ഥാനത്ത് ചൊല്ലുന്ന “സ്വർല്ലോക രാജ്ഞീ ആനന്ദിച്ചാലും” എന്ന പ്രാർത്ഥന നയിക്കുന്നതിനായി പാപ്പാ, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചകഴിഞ്ഞ് 3.30-ന്,  ബസിലിക്കാങ്കണത്തിന് അഭിമുഖമായുള്ള അരമനയുടെ ജാലകത്തിങ്കൽ, പ്രത്യക്ഷനായപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങൾ ഉയർന്നു.  ലത്തീൻ റീത്തിൻറെ ആരാധനക്രമമനുസരിച്ച് ദിവ്യബലി മദ്ധ്യേ വയിക്കപ്പെട്ട വിശുദ്ധഗ്രന്ഥ ഭാഗങ്ങളിൽ യോഹന്നാൻറെ സുവിശേഷം പത്താം അദ്ധ്യായം, 27-30 വരെയുള്ള വാക്യങ്ങൾ, അതായത്, ഇടയനായ തൻറെ സ്വരം ശ്രവിക്കുന്ന ആടുകൾ അതു തിരിച്ചറിയുകയും തന്നെ അനുഗമിക്കുകയും  താൻ അവയ്ക്ക് നിത്യജീവൻ നല്കുകയും ചെയ്യുമെന്ന് യേശു വ്യക്തമാക്കുകയും താനും പിതാവും ഒന്നാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന സംഭവം ആയിരുന്നു പാപ്പായുടെ ത്രികാലപ്രാർത്ഥനാ വിചിന്തനത്തിന് അവലംബം.

പാപ്പായുടെ പ്രഭാഷണം:

ആടുകളെ അറിയുന്ന ഇടയൻ    

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ദിനം !

ഇന്നത്തെ ആരാധനാക്രമത്തിലെ സുവിശേഷഭാഗം നമ്മോട് പറയുന്നത് കർത്താവും നമ്മൾ ഓരോരുത്തരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് (യോഹന്നാൻ 10: 27-30). അതിനായി യേശു ആർദ്രതയോലുന്ന ഒരു രൂപം, മനോഹരമായ ഒരു രൂപം, അതായത് ആടുകളോടൊപ്പമുള്ള ഇടയൻറെ രൂപം ഉപയോഗിക്കുന്നു. മൂന്ന് ക്രിയകളാൽ അവിടന്ന് അത് വിശദീകരിക്കുന്നു: "എൻറെ ആടുകൾ - യേശു പറയുന്നു – എൻറെ സ്വരം ശ്രവിക്കുന്നു, എനിക്ക് അവയെ അറിയാം, അവ എന്നെ അനുഗമിക്കുന്നു" (യോഹന്നാൻ 10,27). മൂന്ന് ക്രിയാപദങ്ങൾ: കേൾക്കുക, അറിയുക, പിന്തുടരുക. ഈ മൂന്ന് ക്രിയകളെക്കുറിച്ച് നമുക്കു ചിന്തിക്കാം.

ഇടയൻറെ സ്വരം തിരിച്ചറിയുന്ന അജഗണം 

സർവ്വോപരി, ആടുകൾ ഇടയൻറെ സ്വരം കേൾക്കുന്നു. മുൻകൈ എടുക്കുന്നത് എപ്പോഴും കർത്താവാണ്; സകലവും ആരംഭിക്കുന്നത് അവൻറെ കൃപയിൽ നിന്നാണ്: അവനുമായി കൂട്ടായ്മയിലായിരിക്കാൻ നമ്മെ വിളിക്കുന്നത് അവനാണ്. എന്നാൽ കേൾക്കാനായി നാം നമ്മെത്തന്നെ തുറന്നിട്ടാൽ മാത്രമെ ഈ കൂട്ടായ്മ ജന്മംകൊളളുകയുള്ളൂ; നാം ബധിരരായി തുടരുകയാണെങ്കിൽ ഈ കൂട്ടായ്മ നമുക്കേകാൻ അവനു കഴിയില്ല. ശ്രവണത്തിനായി സ്വയം തുറക്കുക, കാരണം കേൾക്കുക എന്നതിനർത്ഥം സംലഭ്യതയാണ്, അതിനർത്ഥം വിധേയത്വം ആണ്, സംഭാഷണത്തിനായി നീക്കിവച്ചിരിക്കുന്ന സമയം എന്നാണ് അതിൻറെ പൊരുൾ. ഇന്ന് നമ്മൾ വാക്കുകളുടെയും എപ്പോഴും എന്തെങ്കിലും പറയാനും പ്രവർത്തിക്കാനുമുള്ള തിടുക്കത്തിൻറെയും പ്രളയത്തിൽ മുങ്ങിപ്പോകുന്നു. എന്തിനു പറയുന്നു, രണ്ട് പേർ സംസാരിക്കുമ്പോൾ അപരനെ പുർത്തിയാക്കാൻ അനുവദിക്കാതെ ഇടയ്ക്കുകയറി പറയുന്നു, പാതിവഴിയിൽ തടയുന്നു, പ്രതികരിക്കുന്നു, ഇത് എത്രയോ തവണ സംഭവിക്കുന്നു. ഒരുവൻ അപരനെ സംസാരിക്കാൻ അനുവദിച്ചില്ലെങ്കിൽ അവിടെ ശ്രവണം ഇല്ല. ഇത് നമ്മുടെ ഈ കാലഘട്ടത്തിൻറെ ഒരു തിന്മയാണ്. ഇന്ന് നമ്മൾ വാക്കുകളാൽ എപ്പോഴും എന്തെങ്കിലും പറയണമെന്നുള്ള തിടുക്കത്താൽ ആമഗ്നരാകുന്നു, നാം നിശബ്ദതയെ ഭയക്കുന്നു. ശ്രവിക്കുക എത്രമാത്രം ആയാസകരമാണ്! അവസാനം വരെ പരസ്പരം കേൾക്കുക, സ്വയം ആവിഷ്ക്കരിക്കാൻ മറ്റുള്ളവരെ അനുവദിക്കുക, കുടുംബത്തിൽ പരസ്പരം കേൾക്കുക, വിദ്യാലയത്തിൽ പരസ്പരം ശ്രവിക്കുക, ജോലിസ്ഥലത്ത്, പിന്നെ സഭയിൽ പോലും പരസ്പരം കേൾക്കുക! എന്നാൽ കർത്താവിനെ സംബന്ധിച്ചിടത്തോളം, സർവ്വോപരി, ശ്രവണം ആവശ്യമാണ്. അവൻ പിതാവിൻറെ വചനമാണ്, ക്രിസ്ത്യാനി ശ്രവണത്തിൻറെ സന്തതിയാണ്, അവൻ, ദൈവവചനം കയ്യിൽ കരുതി ജീവിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. നാം ശ്രവണത്തിൻറെ മക്കളാണോ, ദൈവവചനത്തിനായി സമയം കണ്ടെത്തുന്നുണ്ടോ, സഹോദരീസഹോദരന്മാർക്ക് ഇടവും കരുതലും നൽകുന്നുണ്ടോ, മറ്റൊരാൾക്ക് അവൻറെ സംസാരം അഭംഗുരം അവസാനം വരെ തുടരാനും സ്വയം ആവിഷ്ക്കരിക്കാനും കഴിയുന്നത് വരെ കേൾക്കാൻ നമുക്കറിയാമോ എന്ന് നമുക്ക് ഇന്ന് സ്വയം ചോദിക്കാം.  മറ്റുള്ളവരെ ശ്രവിക്കുന്നവന് കർത്താവിനെ എങ്ങനെ ശ്രവിക്കണമെന്ന് അറിയാം, തിരിച്ചും. അവന് വളരെ മനോഹരമായ ഒരു അനുഭവമുണ്ടാകുന്നു, അതായത് കർത്താവ് തന്നെ ശ്രവിക്കുന്നു: നാം അവനോട് പ്രാർത്ഥിക്കുമ്പോൾ, നാം അവനിൽ വിശ്വസിക്കുമ്പോൾ, അവനെ വിളിച്ച് അപേക്ഷിക്കുമ്പോൾ അവൻ നമ്മെ കേൾക്കുന്നു.

കർത്താവ് നമ്മെ അറിയുന്നു, സ്നേഹിക്കുന്നു എന്ന തിരിച്ചറിവേകുന്ന ശ്രവണം 

അങ്ങനെ യേശുവിനെ ശ്രവിക്കുന്നത് അവൻ നമ്മെ അറിയുന്നുവെന്ന് കണ്ടെത്താനുള്ള വഴിയായി മാറുന്നു. നല്ല ഇടയനെ സംബന്ധിക്കുന്ന രണ്ടാമത്തെ ക്രിയ ഇതാ: അവൻ തൻറെ ആടുകളെ അറിയുന്നു. എന്നാൽ അതിനർത്ഥം അവന് നമ്മെക്കുറിച്ച് പലതും അറിയാമെന്ന് മാത്രമല്ല: അറിയുക എന്നത്, ബൈബിൾ ഭാഷ്യത്തിൽ, സ്നേഹിക്കുക എന്നും അർത്ഥമാക്കുന്നു. അതിനർത്ഥം കർത്താവ്, “നമ്മുടെ ഉള്ള് വായിക്കുമ്പോൾ”, നമ്മെ സ്നേഹിക്കുന്നു, നമ്മെ കുറ്റംവിധിക്കുന്നില്ല എന്നാണ്. നാം അവനെ ശ്രവിച്ചാൽ, കർത്താവ് നമ്മെ സ്നേഹിക്കുന്നുവെന്ന് നാം മനസ്സിലാക്കും. കർത്താവിൻറെ സ്‌നേഹം കണ്ടെത്താനുള്ള വഴി അവനെ ശ്രവിക്കുക എന്നതാണ്. അപ്പോൾ അവനുമായുള്ള ബന്ധം അമൂർത്തമോ നിർവികാരമോ ബാഹ്യമോ ആയിരിക്കില്ല. ഊഷ്‌മളമായ സൗഹൃദവും വിശ്വാസവും അടുപ്പവുമാണ് യേശു തേടുന്നത്. നമുക്ക് നൂതനവും അതിശയകരവുമായ ഒരു അറിവ് നൽകാൻ അവൻ അഭിലഷിക്കുന്നു: അതായത്, നാം എപ്പോഴും അവനാൽ സ്നേഹിക്കപ്പെടുന്നുവെന്നും അതിനാൽ നമ്മെ ഒരിക്കലും തനിച്ചാക്കില്ലെന്നും അറിഞ്ഞിരിക്കുക. നല്ല ഇടയനോടൊപ്പം ആയിരിക്കുമ്പോൾ, ഒരുവൻ സങ്കീർത്തനം പറയുന്ന അനുഭവം ജീവിക്കുന്നു: "ഞാൻ ഇരുണ്ട താഴ്‌വരയിലൂടെ നടന്നാലും, അവിടന്ന് കൂടെയുള്ളതിനാൽ ഒരു തിന്മയെയും ഞാൻ ഭയപ്പെടില്ല" (സങ്കീർത്തനം 23:4). എല്ലാറ്റിനുമുപരിയായി, അന്ധകാരങ്ങളായ സഹനങ്ങളിൽ, കഷ്ടപ്പാടുകളിൽ, പ്രതിസന്ധികളിൽ: നമ്മോടൊപ്പം അവയിലൂടെ കടന്നുപോയിക്കൊണ്ട് അവൻ നമ്മെ താങ്ങി നിറുത്തുന്നു. അങ്ങനെ, പ്രയാസകരമായ സാഹചര്യങ്ങളിൽ നമുക്കു കണ്ടെത്താൻ സാധിക്കും, നാം കർത്താവിനാൽ അറിയപ്പെടുന്നവരും സ്നേഹിക്കപ്പെടുന്നവരുമാണെന്ന്. അപ്പോൾ നമുക്ക് സ്വയം ചോദിക്കാം: കർത്താവിനാൽ അറിയപ്പെടാൻ ഞാൻ എന്നെത്തന്നെ അനുവദിക്കുന്നുണ്ടോ? എൻറെ ജീവിതത്തിൽ അവനു ഞാൻ ഇടം നൽകുന്നുണ്ടോ, ഞാൻ ജീവിക്കുന്നത് അവനു നല്കുന്നുണ്ടോ? അവൻറെ സാമീപ്യവും, അനുകമ്പയും, ആർദ്രതയും, നിരവധി തവണ അനുഭവിച്ചറിഞ്ഞതിന് ശേഷം, എനിക്ക് കർത്താവിനെക്കുറിച്ച് എന്ത് ആശയമാണ് ഉള്ളത്? കർത്താവ് സമീപസ്ഥനാണ്, കർത്താവ് നല്ല ഇടയനാണ്.

കർത്താവിനെ അനുഗമിക്കൽ

അവസാനമായി, മൂന്നാമത്തെ ക്രിയ: കേൾക്കുകയും തങ്ങൾ അറിയപ്പെട്ടവരാണെന്ന് കണ്ടെത്തുകയും ചെയ്യുന്ന ആടുകൾ പിന്തുടരുന്നു: കേൾക്കുകയും കർത്താവിനാൽ അറിയപ്പെടുന്നതായി അനുഭവിക്കുകയും ചെയ്യുന്ന അവ, തങ്ങളുടെ ഇടയനായ കർത്താവിനെ അനുഗമിക്കുന്നു. ആരാണ് ക്രിസ്തുവിനെ അനുഗമിക്കുന്നത്, അവൻ എന്താണ് ചെയ്യുന്നത്? അവൻ ഇടയൻ പോകുന്നിടത്തേക്ക്, അതേ വഴിയിൽ, അതേ ദിശയിൽ പോകുന്നു. ഇടയൻ നഷ്ടപ്പെട്ടതിനെ തേടി പോകുന്നു (ലൂക്കാ 15: 4), അവൻ വിദൂരസ്ഥരുടെ കാര്യത്തിൽ താൽപ്പര്യപ്പെടുന്നു, കഷ്ടപ്പെടുന്നവരുടെ അവസ്ഥ ഹൃദയത്തിൽ പേറുന്നു, കരയുന്നവരോടൊപ്പം കരയാൻ അവന് അറിയാം, അവൻ അയൽക്കാരന് കൈ നീട്ടിക്കൊടുക്കുന്നു അവനെ തോളിലേറ്റുന്നു. ഞാനോ? യേശുവിനാൽ സ്നേഹിക്കപ്പടാൻ ഞാൻ എന്നെ അനുവദിക്കുകയും സ്നേഹിക്കാൻ ഞാൻ  സ്വയം വിട്ടുകൊടുക്കുന്നതിലൂടെ അവിടത്തെ സ്നേഹിക്കുന്നതിലേക്കും അനുകരിക്കുന്നതിലേക്കും കടക്കുകയും ചെയ്യുന്നുണ്ടോ? ക്രിസ്തുവിനെ ഉപരിയുപരി അറിയാനും സേവനത്തിൻറെ സരണിയിൽ അവനെ അനുഗമിക്കാനും കഴിയുന്നതിനായി അവനെ ശ്രവിക്കാൻ പരിശുദ്ധ കന്യക നമ്മെ സഹായിക്കട്ടെ. ശ്രവിക്കുക, അവനെ അറിയുകയും പിന്തുടരുകയും ചെയ്യുക.

ഈ വാക്കുകളെ തുടർന്ന് മാർപ്പാപ്പാ സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും എന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

നവവാഴ്ത്തപ്പെട്ട മരിയ അഗുസ്തീന റിവാസ് ലോപെസ്

ആശീർവ്വാദാനനന്തരം പാപ്പാ, ഇക്കഴിഞ്ഞ ഏഴാം തീയതി ശനിയാഴ്‌ച (07/05/22) പെറുവിലെ സാൻ റമോണിൽ മരിയ അഗുസ്തീന റിവാസ് ലോപെസ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടത് അനുസ്മരിച്ചു.

നല്ല ഇടയൻറെ ഉപവിയുടെ നാഥയുടെ സന്ന്യാസിനീസമൂഹത്തിലെ അംഗമായിരുന്ന നവവാഴ്ത്തപ്പെട്ടവൾ അഗുചീത്ത എന്ന് അറിയപ്പെട്ടിരുന്നതിനെക്കുറിച്ചും സൂചിപ്പിച്ച പാപ്പാ വിശ്വാസത്തെ പ്രതി 1990-ൽ അവൾ വധിക്കപ്പെടുകയായിരുന്നുവെന്ന് പറഞ്ഞു. ജീവൻ അപകടത്തിലാണെന്ന് അറിയാമായിരുന്നിട്ടും പാവപ്പെട്ടവരുടെ, വിശിഷ്യ, തദ്ദേശീയരും ഗ്രാമീണരുമായ സ്ത്രീകളുടെ ചാരെ ആയിരിക്കുകയും നീതിയുടെയും ശാന്തിയുടെയും സുവിശേഷത്തിന് സാക്ഷ്യമേകുകയും ചെയ്ത ധീര പ്രേഷിതയാണ് നവ വാഴ്ത്തപ്പെട്ടവളെന്ന് പാപ്പാ ശ്ലാഘിച്ചു. വിശ്വസ്തതയോടും ധീരതയോടും കൂടി ക്രിസ്തുവിനെ സേവിക്കാനുള്ള അഭിവാഞ്ഛ അവളുടെ മാതൃക എല്ലാവരിലും ഉണർത്തട്ടെയെന്ന് പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു.

ദൈവവിളി പ്രാർത്ഥനാ ദിനം

ഈ ഞായറാഴ്‌ച ലോക ദൈവവിളി പ്രാർത്ഥനാ ദിനം ആചരിക്കപ്പെട്ടതും "മാനവകുടുംബം കെട്ടിപ്പടുക്കാൻ വിളിക്കപ്പെട്ടവർ" എന്ന പ്രമേയം ഈ ദിനാചരണം സ്വീകരിച്ചതും പാപ്പാ അനുസ്മരിച്ചു. പൗരോഹിത്യം, സമർപ്പിത ജീവിതം, പ്രേഷിത തിരഞ്ഞെടുപ്പ്, വിവാഹം എന്നീ വിളികളുടെ ദാനം  എല്ലാ ഭൂഖണ്ഡങ്ങളിലും, ക്രൈസ്തവസമൂഹങ്ങൾ കർത്താവിനോട് അപേക്ഷിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. യേശുവിനെ അനുഗമിക്കാനും, അവിടത്തോട് അതെ എന്ന് പറയാനും, ജീവൻ നൽകുന്നതിൻറെയും സന്തോഷത്തോടും ഉത്സാഹത്തോടും കൂടി സുവിശേഷത്തെ സേവിക്കുന്നതിൻറെയും ആനന്ദം കണ്ടെത്താനും അവിടത്തെ അനുകരിക്കാനും വിളിക്കപ്പെട്ടിരിക്കുന്നതായി, സ്നാനമേറ്റവരെന്ന നിലയിൽ നമുക്കെല്ലാവർക്കും പ്രതീതമാകേണ്ട ദിവസമാണിതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ വച്ച് റോം രൂപതയ്ക്കു വേണ്ടി ഈ ഞായറാഴ്ച രാവിലെ പൗരോഹിത്യം സ്വീകരിച്ച നവ വൈദികർക്ക് തൻറെ ആശംസകൾ അറിയിക്കാനും പാപ്പാ ഈ ത്രികാലപ്രാർത്ഥനാവസരം വിനിയോഗിച്ചു.

സമാധാനത്തിനായി അവിരാമം പ്രാർത്ഥിക്കുക

വാഴ്ത്തപ്പെട്ട ബർത്തൊലൊ ലോംഗൊ, ഇറ്റലിയിലെ പൊംപെയിൽ സ്ഥാപിച്ച ജപമാല നാഥയുടെ ദേവാലയത്തിൽ ഈ ഞായറാഴ്‌ച തിരുന്നാൾ ആയിരുന്ന പശ്ചാത്തലത്തിൽ പാപ്പാ ആ നാഥയുടെ സവിധെ താൻ ആത്മീയമായി മുട്ടുകുത്തുകയും, ബുദ്ധിശൂന്യമായ യുദ്ധത്തിൻറെ ദുരന്തം ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ അനുഭവിക്കുന്ന നിരവധിയായ ജനതകളുടെ ശാന്തിക്കായുള്ള തീവ്രാഭിലാഷം അവൾക്കു സമർപ്പിക്കുകയും ചെയ്യുന്നുവെന്നു പറഞ്ഞു. പ്രത്യേകിച്ച്, ഉക്രൈയിൻ ജനതയുടെ സഹനങ്ങളും കണ്ണീരും താൻ പരിശുദ്ധ കന്യകയുടെ മുന്നിൽ വയ്ക്കുന്നുവെന്നു വെളിപ്പെടുത്തിയ പാപ്പാ, യുദ്ധ ഭ്രാന്തിൻറെ മുന്നിൽ, നാമെല്ലാവരും എല്ലാ ദിവസവും സമാധാനത്തിനായി ജപമാല ചൊല്ലുന്നത് തുടരണമെന്ന് അഭ്യർത്ഥിച്ചു. സമാധാനം ആഗ്രഹിക്കുകയും ആയുധങ്ങൾ ഒരിക്കലും ശാന്തി കൊണ്ടുവരില്ലെന്ന് നന്നായി അറിയുകയും ചെയ്യുന്ന ജനങ്ങളുടെ “തുടിപ്പ്” രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വം പേറുന്നവർ അറിയാതെപോകാതിരിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

ഹവാനയിൽ ഹോട്ടൽ സ്ഫോടന ദുരന്തത്തിനിരകളായവരെ പാപ്പാ അനുസ്മരിക്കുന്നു

ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ ഹോട്ടൽ സരത്തോഗയിൽ മുപ്പതോളം പേരുടെ മരണത്തിനിടയാക്കിയ വൻ സ്ഫോടന ദുരന്തത്തെക്കുറിച്ച് അനുസ്മരിച്ച പാപ്പാ മരണമടഞ്ഞവരെ സ്വർഗ്ഗീയപിതാവിൻറെ ഭവനത്തിലേക്ക് ഉത്ഥിതൻ നയിക്കുകയും അവരുടെ കുടുംബാംഗങ്ങൾക്ക് സമാശ്വാസമേകുകയും ചെയ്യുന്നതിനായി പ്രാർത്ഥിച്ചു.

മാതൃദിനം -മെയ് 8

മെയ് 8-ന് പല രാജ്യങ്ങളിലും മാതൃദിനം ആഘോഷിക്കുന്നത് അനുസ്മരിച്ച പാപ്പാ  നാം അമ്മമാരെ വാത്സല്യത്തോടെ ഓർക്കുന്നുവെന്നു പറഞ്ഞു.  നമ്മോടൊപ്പമുള്ളവരും, അതുപോലെ തന്നെ, ഇഹലോകവാസം വെടിഞ്ഞവരും എന്നാൽ നമ്മുടെ ഹൃദയത്തിൽ വാസം തുടുരുന്നവരുമായ എല്ലാ അമ്മമാരെയും കൈയ്യടിച്ച് ആദരിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു. ഇത് എല്ലാ അമ്മമാർക്കുമുള്ള നമ്മുടെ പ്രാർത്ഥനയാണ്, നമ്മുടെ സ്നേഹമാണ്, നമ്മുടെ ആശംസയാണ്, പാപ്പാ പറഞ്ഞു.

ത്രികാലപ്രാർത്ഥനാനന്തര അഭിവാദ്യങ്ങളുടെ അവസാനം പാപ്പാ എല്ലാവർക്കും നല്ല ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുത് എന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുർന്ന് എല്ലാവർക്കും നല്ലൊരു ഉച്ചവിരുന്നു നേർന്നുകൊണ്ട് പാപ്പാ ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 May 2022, 15:04

സ്വര്‍ല്ലോക രാജ്ഞീ! എന്ന ത്രികാലപ്രാര്‍ത്ഥന
 

ദൈവമാതാവിനെക്കുറിച്ചുള്ള 4 പ്രഭണിതങ്ങളില്‍ ഒന്നാണ് സ്വര്‍ല്ലോക രാജ്ഞീ! സ്വസ്തീ രാജ്ഞീ!, സ്വസ്തീ സ്വര്‍ല്ലോക റാണി, സ്വര്‍ല്ലോക രാജ്ഞിയേ, വാഴ്ക!, രക്ഷകന്നമ്മേ വാഴ്ക! എന്നിവയാണ് ലത്തീന്‍ ഭാഷയിലുള്ള വിഖ്യാതമായ 4 പ്രഭണിതങ്ങള്‍ (4 Marian Atiphons :Alma Redemptoris Mater,  l’Ave Regina Coelorum e il Salve Regina).

ത്രികാലപ്രാര്‍ത്ഥ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രഭണിതം ഈസ്റ്റര്‍ കാലത്ത് കര്‍ത്താവിന്‍റെ മാലാഖ (Angelus Domini….) എന്ന പ്രാര്‍ത്ഥനയ്ക്ക് പകരമായി ആദ്യം ഉപയോഗിച്ചത് 1742-ല്‍ ബെനഡിക്ട് 14-Ɔമന്‍ പാപ്പായായിരുന്നു. ആ വര്‍ഷത്തെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മുതല്‍ തുടര്‍ന്നുള്ള പെന്തക്കോസ്താ മഹോത്സവംവരെ സ്വര്‍ല്ലോക രാജ്ഞിയേ.. എന്ന പ്രഭണിതം ഉപയോഗത്തില്‍ കൊണ്ടുവന്നു. മരണത്തിന്മേലുള്ള ക്രിസ്തുവിന്‍റെ ആത്മീയവിജയം പ്രഘോഷിക്കുന്നതായിട്ടാണ് ഈ മാറ്റത്തെ പുണ്യശ്ലോകനായ പാപ്പാ വ്യാഖ്യാനിച്ചത്. പെസഹാക്കാലത്തെ ദിനങ്ങളില്‍ മൂന്നു നേരവും സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രാര്‍ത്ഥനചൊല്ലുന്ന പതിവിന് അങ്ങനെ തുടക്കമായി. ഇതുവഴി ആ ദിവസം മറിയത്തിലൂടെ ദൈവത്തിനു സമര്‍പ്പിക്കപ്പെടുന്നു.

അതിമനോഹരമായ ഈ ലത്തീന്‍ പ്രഭണിതത്തിന്‍റെ ഉത്ഭവം 6-Ɔο നൂറ്റാണ്ടിലേയ്ക്ക് നീളുന്നതാണെന്നതിന് ചരിത്രരേഖകളുണ്ട്. 13-Ɔο നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ അത് ഫ്രാന്‍സിസ്ക്കന്‍ യാമപ്രാര്‍ത്ഥനയില്‍ ഇടംകണ്ടു. വിശ്വാസികള്‍ മറിയത്തെ വിളിച്ചപേക്ഷിക്കുന്ന 4 വരികളുള്ള ഈ ഹ്രസ്വപാര്‍ത്ഥനയുടെ ഒരോ വരിയുടെയും അന്ത്യത്തില്‍ “അലേലൂയ” എന്ന് പ്രഘോഷിക്കപ്പെടുന്നു. ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള ജയഭേരിയാണ് അല്ലേലൂയ പ്രഘോഷണം.

2015-ലെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മദ്ധ്യേ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന മേരിയന്‍ പ്രഭണതം ഉരുവിടുമ്പോള്‍ നമുക്ക് ഉണ്ടാകേണ്ട ആത്മീയഭാവത്തെയു മനസ്സിന്‍റെ തുറവിയെക്കുറിച്ചു പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചു.

ലോകത്തിനു മറിയം പ്രദാനംചെയ്ത രക്ഷകനായ ക്രിസ്തു, വാഗ്ദാനംചെയ്തതുപോലെ മരണാന്തരം ഉത്ഥാനംചെയ്തു, അതില്‍ സന്തോഷിക്കാമെന്ന് മറിയത്തെയാണ് പ്രാര്‍ത്ഥന അഭിസംബോധനചെയ്യുന്നത്. ഈ മാദ്ധ്യസ്ഥത്തിലുള്ള പ്രത്യാശ വിശ്വാസികള്‍ അലേലൂയ പ്രഘോഷണത്തിലൂടെ ഏറ്റുപറയുന്നു. അതായത് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള പരിശുദ്ധ കന്യകാനാഥയുടെ ആനന്ദത്തില്‍ വിശ്വാസികള്‍ ഈ പ്രാര്‍ത്ഥനയിലൂടെ പങ്കുചേരുകയാണ്. ഇത് അമ്മയുടെ സന്തോഷത്തില്‍ മക്കള്‍ പങ്കുചേരുന്ന അനുഭവമാണെന്നാണ് പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചത്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >