സ്‌കോളാസ് ഒക്കുറെന്തെസ് പൊന്തിഫിക്കൽ പ്രസ്ഥാനത്തിന് അൽമായരുടെ അന്താരാഷ്ട്ര അസോസിയേഷൻ പദവി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ബൊയ്നോസ് അയ്റെസ് ആർച്ച്ബിഷപ്പായിരുന്നപ്പോൾ, സ്കൂളുകൾ തമ്മിലുള്ള പരസ്പരസഹകരണത്തിനായി കർദ്ദിനാൾ ഹോർഹെ മാരിയോ ബെർഗോലിയോ എന്ന ഇന്നത്തെ ഫ്രാൻസിസ് പാപ്പാ തന്നെ സ്ഥാപിച്ച, സ്‌കോളാസ് ഒക്കുറെന്തെസ് എന്ന പ്രസ്ഥാനത്തിന് കഴിഞ്ഞ മാർച്ച് പത്തൊൻപത്തിന് ഒപ്പിട്ട രേഖയിലൂടെ പാപ്പാ, അന്തർദേശീയസ്വഭാവമുള്ള അൽമായവിശ്വാസികളുടെ പൊന്തിഫിക്കൽ അസോസിയേഷൻ എന്ന പദവി നൽകി.
വിവിധ സമൂഹങ്ങളെ ഉൾക്കൊള്ളുന്ന ഒരു പ്രസ്ഥാനമായി സ്‌കോളാസ് ഒക്കുറെന്തെസ് വളർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കാനോനിക, സിവിൽ നിയമങ്ങൾ ആവശ്യപ്പെടുന്ന നിയമപരമായ രൂപം കൊണ്ടുവരുന്നതിനായാണ് പാപ്പാ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്.
സ്കൂളുകൾ തമ്മിലുള്ള സഹകരണത്തിനായി സ്ഥാപിക്കപ്പെട്ട ഈ പ്രസ്ഥാനം ഇന്ന് അന്താരാഷ്ട്രതലത്തിൽ പരസ്പരസഹകരണത്തോടെ പ്രവർത്തിക്കാൻ സ്കൂളുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ശൃംഖലയായി വളർന്നിട്ടുണ്ട്. പരസ്പരം ആശയ, വിഭവ കൈമാറ്റങ്ങൾ വഴി, മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവയ്ക്കുവാൻ സ്കൂളുകളെ സഹായിക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ പ്രധാന ലക്‌ഷ്യം.
കാനോനിക നിയമത്തിന്റെ 298 മുതൽ 311 വരെയും, 321 മുതൽ 329 വരെയുമുള്ള കാനോനകൾ അനുസരിച്ചാണ് ഈ പ്രസ്ഥാനം പ്രവർത്തിക്കുക. 2015 ഓഗസ്റ്റ് 15-ന് പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുന്നാളിലാണ് പൊന്തിഫിക്കൽ പദവിയുള്ള പ്രസ്ഥാനമായി, കാനോനിക നിയമമനുസരിച്ച് ഇത് ഉയർത്തപ്പെട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: