യുക്രെയ്ൻ: ഈസ്റ്റർ ദിനത്തിൽ വെടിനിർത്തലിനുള്ള അപേക്ഷ ഫ്രാൻസിസ് പാപ്പാ നവീകരിച്ചു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ജൂലിയൻ കലണ്ടർ പിന്തുടരുന്ന പൗരസ്ത്യ ക്രൈസ്തവർ ഉയിർപ്പു തിരുന്നാൾ ആഘോഷിക്കുകയായിരുന്ന ഇന്നലെ, ഫ്രാൻസിസ് പാപ്പാ യുക്രെയ്നിലെ യുദ്ധത്തിന് ഒരു തൽക്കാല വിരാമം ആവശ്യപ്പെടാനുള്ള അവസരമാക്കി.
ഞായറാഴ്ച പത്രോസിന്റെ ചത്വരത്തിൽ നടന്ന ത്രികാല പ്രാർത്ഥനയിൽ ഓർത്തഡോക്‌സ് ക്രിസ്‌ത്യാനികളെയും പൗരസ്‌ത്യ റീത്തിലുള്ള കത്തോലിക്കരെയും സ്നേഹപൂർവ്വം അഭിവാദ്യം ചെയ്‌ത പാപ്പാ സമാധാനത്തെ മുറിപ്പെടുത്തിയ യുദ്ധത്തിന്റെ ക്രൂരതകളിലുള്ള വേദന പ്രകടിപ്പിച്ചു. “യുദ്ധത്തിന്റെ ക്രൂരതയാൽ മുറിവേൽപ്പിക്കപ്പെട്ട സമാധാനത്തെ യേശു നൽകുമാറാകട്ടെ,” എന്ന് പാപ്പാ പറഞ്ഞു.
ഫെബ്രുവരി 24-ന് ആരംഭിച്ച റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ഞായറാഴ്ച രണ്ട് മാസം പിന്നിടുമ്പോൾ, യുദ്ധം കൂടുതൽ അക്രമാസക്തമായതായി പാപ്പാ അഭിപ്രായപ്പെട്ടു. “എല്ലാ ക്രിസ്ത്യാനികൾക്കും ഏറ്റവും പവിത്രവും ആഘോഷപരവുമായ ഈ ദിവസങ്ങളിൽ, പുനരുത്ഥാനത്തെ പ്രഖ്യാപിക്കുന്ന മണികളുടെ ശബ്ദത്തേക്കാൾ ആയുധങ്ങളുടെ മാരക ശബ്ദമാണ് നാം കേൾക്കുന്നത് എന്നത് സങ്കടകരമാണ് എന്ന് പറഞ്ഞ പാപ്പാ വാക്കുകളുടെ സ്ഥാനത്ത് ആയുധങ്ങൾ സംസാരിക്കുന്നത് സങ്കടകരമാണെന്ന് ഖേദം പ്രകടിപ്പിച്ചു.
യുക്രെയ്നിൽ ഈസ്റ്ററിന് തൽക്കാല യുദ്ധവിരാമം
താൽകാലിക യുദ്ധവിരാമത്തെ "സമാധാനത്തിനായുള്ള ആഗ്രഹത്തിന്റെ ഏറ്റവും കുറഞ്ഞതും മൂർച്ചയുള്ളതുമായ അടയാള" മെന്ന് വിളിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ ഈസ്റ്ററിനുള്ള താല്കാലിക യുദ്ധവിരാമത്തിനുള്ള തന്റെ അഭ്യർത്ഥന പുതുക്കി.
ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നതിനായി ആക്രമണങ്ങൾ നിർത്തിവയ്ക്കട്ടെ," പാപ്പാ പറഞ്ഞു. "ഈസ്റ്റർ ദിനത്തിൽ തന്റെ ശിഷ്യന്മാരോടു 'നിങ്ങൾക്ക് സമാധാനം' എന്ന് പറഞ്ഞ ഉത്ഥിതന്റെ വാക്കുകൾ ഓർത്തുകൊണ്ട് നമുക്ക് അവസാനിപ്പിക്കാം, അനുസരിക്കാം." പാപ്പാ ആവശ്യപ്പെട്ടു.
സമാധാനത്തിനായി പ്രാർത്ഥിക്കാനും "സമാധാനം സാധ്യമാണ്" എന്ന് പറയാൻ ധൈര്യം കാണിക്കാനും പാപ്പാ എല്ലാവരോടും അഭ്യർത്ഥിച്ചു. "രാഷ്ട്രീയ നേതാക്കൾ-ദയവുചെയ്ത്-സംഘർഷ വർദ്ധനവല്ല, സമാധാനം ആഗ്രഹിക്കുന്ന തങ്ങളുടെ ജനങ്ങളുടെ ശബ്ദം കേൾക്കട്ടെ " എന്ന് പാപ്പാ പറഞ്ഞു.
സമാധാനത്തിനായുള്ള കാമറൂൺ തീർത്ഥാടനം
ആഫ്രിക്കൻ രാഷ്ട്രത്തെ കന്യാമറിയത്തിന് പുനർ പ്രതിഷ്ഠിക്കാനും സമാധാനത്തിനായി പ്രാർത്ഥിക്കുന്നതിനുമായി കാമറൂണിൽ നടത്തിയ തീർത്ഥാടനത്തിന് പാപ്പാ പിന്തുണ നൽകി. “കാമറൂണിലെ മെത്രാന്മാരും വിശ്വാസികളും ഇന്ന് രാജ്യത്തെ ദൈവമാതാവിന് പുനർ പ്രതിഷ്ഠിക്കുന്നതിനും അവളുടെ സംരക്ഷണത്തിന് ഭരമേൽപ്പിക്കുന്നതിനുമായി മരിയൻബർഗിലെ മരിയൻ ദേവാലയത്തിലേക്ക് തീർത്ഥാടനം നടത്തുന്നത്.” പാപ്പാ അനുസ്മരിച്ചു.
അഞ്ച് വർഷമായി നിരവധി പ്രദേശങ്ങളിലെ അക്രമങ്ങളാൽ മുറിവേറ്റ തങ്ങളുടെ രാജ്യത്ത് സമാധാനത്തിന്റെ തിരിച്ചുവരവിനായി കാമറൂണിലെ കത്തോലിക്കർ പ്രാർത്ഥിക്കുകയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. “ദൈവം പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയാൽ, ഈ പ്രിയപ്പെട്ട ജനതയ്ക്ക് യഥാർത്ഥവും നിലനിൽക്കുന്നതുമായ സമാധാനം വേഗം നൽകട്ടെ” എന്ന പ്രാർത്ഥനയിൽ പങ്കുചേരാൻ എല്ലാ ക്രിസ്ത്യാനികളെയും ഫ്രാൻസിസ് പാപ്പാ ക്ഷണിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: