വൈദികർ ക്രിസ്തുവിൽ കണ്ണുകളുറപ്പിച്ച് ജീവിക്കണം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഏപ്രിൽ പതിനാല് പെസഹാവ്യാഴാഴ്ച വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽവച്ച് വിശുദ്ധതൈലങ്ങൾ വെഞ്ചരിക്കുന്നതിനുവേണ്ടിയുള്ള വിശുദ്ധബലിമദ്ധ്യേ നടത്തിയ പ്രഭാഷണത്തിലാണ്, വൈദികർ ക്രിസ്തുകേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിച്ചത്.
ഒരു വൈദികനായിരിക്കുക എന്നത് വളരെ വലിയ ഒരു കൃപയാണെന്നും, സ്വന്തം നന്മയെക്കാൾ, ക്രൈസ്തവ വിശ്വാസികളുടെ നന്മയ്ക്ക് വേണ്ടിയുള്ള ഒരു കൃപയാണ് പൗരോഹിത്യം എന്നും ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രഭാഷണത്തിൽ വൈദികരോട് പറഞ്ഞു. ശുദ്ധമായ മനസ്സാക്ഷിയുള്ള പുരോഹിതരുടെ സേവനം സഭാതനായർ അർഹിക്കുന്നു എന്നും, അത് അവർക്ക് ലഭ്യമാകേണ്ടത് ഒരു ആവശ്യമാണെന്നും പറഞ്ഞ പാപ്പാ, ദൈവത്താൽ സ്നേഹിക്കപ്പെട്ടും ക്ഷമിക്കപ്പെട്ടും, ജീവിക്കുവാൻ തങ്ങളെത്തന്നെ വിട്ടുകൊടുക്കാനും, ദൈവത്തോട് വിശ്വസ്തരായിരിക്കാനും വൈദികരെ ഓർമ്മിപ്പിച്ചു.
ദൈവത്തിൽ ഉറപ്പിച്ച കണ്ണുകൾ
എല്ലാവരുടെയും കണ്ണുകൾ അവനിൽ ആയിരുന്നു എന്ന വിശുദ്ധ ലൂക്കയുടെ സുവിശേഷഭാഗത്തിലാണ് പാപ്പാ പ്രത്യേകമായി തന്റെ പ്രഭാഷണം കേന്ദ്രീകരിച്ചത്. അന്ത്യകാലത്ത് യേശു വീണ്ടും വരുമ്പോൾ, എല്ലാ കണ്ണുകളും ക്രൂശിക്കപ്പെട്ടതും ഉയിർത്തെഴുന്നേറ്റതുമായ കർത്താവിലേക്ക് ആകർഷിക്കപ്പെടും എന്നും, അത് നമ്മെ ക്രിസ്തുവിനെ തിരിച്ചറിയുന്നതിലേക്കും ആരാധിക്കുന്നതിലേക്കും നയിക്കുമെന്നും പാപ്പാ പറഞ്ഞു. അപ്പോൾ നാം അവനെ തിരിച്ചറിയുകായും, നമ്മെത്തന്നെ നാം യഥാർത്ഥത്തിൽ ആയിരിക്കുന്നതുപോലെ തിരിച്ചറിയുമെന്നും മാർപാപ്പ ഉദ്‌ബോധിപ്പിച്ചു.
എന്നാൽ നാം ആയിരിക്കുന്ന ഇക്കാലത്തുതന്നെ, വൈദികർ തങ്ങളുടെ നോട്ടം ക്രിസ്തുവിൽ ഉറപ്പിക്കണമെന്നും, അവൻ നൽകുന്ന കൃപയ്ക്ക് നന്ദി പറയുകയും വേണം. ഒപ്പം നാം അഭിമുഖീകരിക്കുന്ന പ്രലോഭനങ്ങളെ അതിജീവിക്കുന്നതിന് വേണ്ടി അവയെ ദൈവത്തിനു മുന്നിൽ തുറന്നുകാട്ടുകയും വേണം.
നമ്മിലെ തിന്മകളെ തിരിച്ചറിയുക
പൗരോഹിത്യവിളിയെ ദുർബലപ്പെടുത്തുകയും, തിന്മയുടെ വസ്തുക്കളിലേക്ക് പുരോഹിതരെ ആകർഷിക്കുകയും ചെയ്തേക്കാവുന്ന മൂന്ന്തരം മറഞ്ഞ കപടബിംബങ്ങളെക്കുറിച്ച് പാപ്പാവൈദികർക്ക് മുന്നറിയിപ്പ് നൽകി.
അവയിൽ ഒന്നാമത്തേത് ലൗകികതയാണ്. കുരിശിലൂടെയല്ലാതെയുള്ള വിജയം ആഗ്രഹിക്കുന്ന ഒരു സംസ്കാരമാണ് ലൗകികതയുടേതെന്ന് പാപ്പാ പറഞ്ഞു. ലൗകികനായ ഒരു പുരോഹിതൻ, പുരോഹിതവൽക്കരിക്കപ്പെട്ടിട്ടും അത് യഥാർത്ഥത്തിൽ ജീവിക്കാത്ത ഒരു വിജാതീയൻ മാത്രമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
രണ്ടാമത്തെ കപടബിംബം എന്നത്, സഭയിലെ സ്ഥിതിവിവരക്കണക്കുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന, അതിൽ സന്തോഷം കണ്ടെത്തുന്ന തിന്മയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ആളുകളെ വെറും അക്കങ്ങളിലേക്ക് ഒതുക്കാൻ ശ്രമിക്കരുതെന്ന് പാപ്പാ പറഞ്ഞു. ദൈവാനുഗ്രഹങ്ങളെ ഇത്തരത്തിലുള്ള മാനദണ്ഡങ്ങൾ ഉപയോഗിച്ച് അളക്കാനാകില്ലെന്നും പാപ്പാ എടുത്തുപറഞ്ഞു.
മൂന്നാമത്തേത്, രണ്ടാമത്തേതുമായി ബന്ധപ്പെട്ട ഒന്നാണ്. അത്, സ്വന്തം കാര്യക്രമങ്ങളുടെയും പ്രവൃത്തികളുടെയും വിജയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ഒരു തിന്മയാണ്. ദൈവത്തിന്റെ നിഗൂഢതയ്ക്കും രഹസ്യത്മികതയ്ക്കും ഇടം നൽകാതെ, സ്വന്തം പരിപാടികളുടെ കാര്യക്ഷമതയിലും വിജയത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരുതരം പ്രവൃത്തനരീതിയാണ് അതെന്നും പാപ്പാ വിശദീകരിച്ചു. സ്വന്തം കഴിവുകളിലാണ് ഇത്തരത്തിലുള്ളവർ ആശ്രയം വയ്ക്കുന്നത്.
മൂഡബിംബാരാധനയെ വേരോടെ ഇല്ലാതാക്കുക
പുരോഹിതരുടെ ജീവിതത്തിലെ ഇത്തരം കപടബിംബങ്ങളെ തിരിച്ചറിയുവാനും വ്യക്തമാക്കിക്കൊടുക്കുവാനും ക്രിസ്തുവിന് മാത്രമേ കഴിയൂ എന്ന് പറഞ്ഞ പാപ്പാ, വൈദികർ തങ്ങളുടെ ജീവിതത്തിൽ ഇത്തരത്തിലുള്ള മൂഢവിഗ്രഹങ്ങളുടെ സാന്നിധ്യം തിരിച്ചറിയുമ്പോൾ അവ ദൈവത്തിന് മുൻപിൽ സമർപ്പിക്കുകയും, അതുവഴി ദൈവത്തിന്റെ അനുഗ്രഹത്താൽ അവയെ ജീവിതത്തിൽനിന്ന് പിഴുതെറിയാനും നശിപ്പിക്കാനും പരിശ്രമിക്കണമെന്നും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.
എല്ലാം തന്റേത് മാത്രമാക്കണമെന്ന സ്വാർത്ഥതയിൽനിന്നും, വൈദികരെ സ്വാതന്ത്രരാക്കാനും, ജീവിതത്തിലെ മൂഢവിഗ്രഹങ്ങളെ തിരിച്ചറിയാനുള്ള കൃപ ലഭിക്കുന്നതിനുവേണ്ടിയും നിർമ്മലനും, എല്ലാത്തരം കപടബിംബങ്ങളിൽനിന്നും സ്വാതന്ത്രനുമായിരുന്ന വിശുദ്ധ യൗസേപ്പിന്റെ മാധ്യസ്ഥ്യം പ്രാർത്ഥിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
അങ്ങനെ ഹൃദയത്തിന്റെ കുലീനതയോടെ, നാം നിയമപ്രകാരം അഭ്യസിച്ച കാര്യങ്ങൾ സ്നേഹത്തിന് കീഴിലാക്കാൻ നമുക്ക് സാധിച്ചേക്കാമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: