വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഉയിർപ്പു ഞായർ ദിവ്യബലിയർപ്പിച്ച് ഫ്രാൻസിസ് പാപ്പാ
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഹോളണ്ടിൽ നിന്നു കൊണ്ടുവന്ന 40,000 പൂക്കളാൽ അലങ്കരിച്ച സൂര്യപ്രകാശത്താൽ തിളങ്ങി നിന്ന ചത്വരത്തിൽ തിങ്ങിനിറഞ്ഞ വിശ്വാസികൾക്കൊപ്പമാണ് ഉയിർപ്പു തിരുനാൾ തിരുക്കർമ്മങ്ങൾ നടന്നത്. ഏറ്റവും പരിശുദ്ധനായ രക്ഷകന്റെ രൂപത്തിന്റെ മുന്നിൽ പരിശുദ്ധ പിതാവ് ധൂപാർപ്പണം നടത്തിക്കൊണ്ടാണ് മഹാമാരിയുടെ രണ്ടു വർഷത്തിനു ശേഷം തിരിച്ചെത്തിയ വിശ്വാസികൾക്കൊപ്പം ചത്വരത്തിൽ ഉയിർപ്പു തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
മരിച്ചവരിൽ നിന്ന് ഉയിർത്തവൻ
അപ്പോസ്തോല പ്രവർത്തനത്തിൽ നിന്ന് എടുത്ത ഒന്നാം വായന വി. പത്രോസിന്റെ കൊളോസിയക്കാരോടുള്ള വാക്കുകൾ അനുസ്മരിക്കുന്നതായിരുന്നു. അതിനു ശേഷം ഉയിർപ്പു തിരുനാളിന്റെ അനുവർത്തനം പാടുകയും ചെയ്തു. ഒഴിഞ്ഞ കല്ലറ കണ്ടെത്തിയതും "മരിച്ചവരിൽ നിന്ന് അവൻ ഉയിർത്തെഴുന്നേൽക്കേണ്ടിയിരുന്നു" എന്ന തിരുവചനം ഇനിയും മനസ്സിലാക്കാൻ കഴിയാതിരുന്ന ശിഷ്യരുടെ പരിഭ്രമവും കാണിക്കുന്ന സുവിശേഷ ഭാഗമായിരുന്നു ലത്തീനിലും ഗ്രീക്കിലും പാരായണം ചെയ്തത്. ദൈവവചന വിചിന്തനത്തിന് ശേഷം പാപ്പായും സമൂഹവും കുറച്ചു സമയം നിശബ്ദരായി ധ്യാനിച്ചു.
പൊതുനന്മ
വിവിധ ഭാഷകളിൽ നടത്തിയ വിശ്വാസികളുടെ പ്രാർത്ഥനയിൽ ലോകനേതാക്കൾ പൊതുനന്മയന്വേഷിക്കാനായി പ്രാർത്ഥിച്ചു. തുടർന്ന് മരണമടഞ്ഞവരെ അനുസ്മരിച്ചു കൊണ്ട് അവർ നിത്യമായ ഉത്ഥാനത്തിൽ പങ്കാളികളാകാൻ ഇടയാകട്ടെ എന്ന് യുക്രേനിയൻ ഭാഷയിൽ പ്രാർത്ഥിച്ചു.
ഉയിർപ്പു തിരുനാളിന്റെ പരിശുദ്ധ ബലിക്കും പാപ്പായുടെ ആശീർവ്വാദത്തിനും ശേഷം "സമാധാനത്തിൽ പോവുക" എന്ന ആശംസയിൽ ഇന്ന് ഏറ്റം അത്യാവശ്യമായ സമാധാനത്തിനായി നിരന്തരമായി പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ടു. ആഘോഷക്കൾക്കു ശേഷം ഫ്രാൻസിസ് പാപ്പാ, പാപ്പാ മൊബൈലിൽ കയറി വിശ്വാസികളെ അഭിവാദനം ചെയ്യുകയും തന്നെ തിരിച്ച് അഭിവാദ്യം ചെയ്തവരുടെയും പേരു വിളിച്ചവരുടേയും ഉപചാരം സ്വീകരിക്കാൻ ഇടയ്ക്കിടയ്ക്ക് വാഹനം നിറുത്തുകയും ചെയ്തു. നീണ്ട കാലത്തെ വിരാമത്തിനും സാധാരണരീതിയിലേക്കുള്ള തിരിച്ചുവരവിന്റെ നീണ്ട കാത്തിരിപ്പിനും ശേഷം പാപ്പാ മൊബൈലിൽ വിയാ ദെല്ലാ കൊൺചിലിയത്സിയോനെയിലൂടെ നടത്തുന്ന പാപ്പായുടെ ആദ്യ യാത്രയായിരുന്നു അത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: