തിരയുക

സയിദ് പുരസ്കാരദാന ചടങ്ങ് അബുദാബിയിൽ, 26/02/22 സയിദ് പുരസ്കാരദാന ചടങ്ങ് അബുദാബിയിൽ, 26/02/22 

സയിദ് പുരസ്കാരം: സാഹോദര്യത്തിലേക്കുള്ള പൊതുവായ പ്രയാണത്തിൽ മറ്റൊരു ചുവടു വയ്പ്!

സയിദ് പുരസ്കാര ദാനത്തിന് ഫ്രാൻസീസ് പാപ്പായുടെ വീഡിയൊ സന്ദേശം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സമാധാനപരമായ സഹവർത്തിത്വത്തിനായി പരിശ്രമിക്കാൻ സയിദ് പുരസ്കാര ജേതാക്കളുടെ മാതൃക പ്രചോദനമേകട്ടെയെന്ന് മാർപ്പാപ്പാ ആശംസിക്കുന്നു.

മാനവസാഹോദര്യ  യത്നങ്ങളിലേർപ്പെട്ടിരിക്കുന്നവർക്ക് നല്കപ്പെടുന്ന സയിദ് വാർഷികപുരസ്കാരത്തിൻറെ ഇക്കൊല്ലത്തെ ജേതാക്കൾ ഫെബ്രുവരി 26-ന് അബുദാബിയിൽ വച്ച് ഈ സമ്മാനം സ്വീകരിച്ച  ചടങ്ങിനോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ നല്കിയ ഒരു വീഡിയൊസന്ദേശത്തിലാണ് ഈ ആശംസയുള്ളത്.

ജോർദ്ദാനിലെ അബ്ദുള്ള ദ്വിതീയൻ ബിൻ അൽ-ഹുസൈൻ (Abdullah II bin al-Hussein) രാജാവും റനീയ അൽ-അബ്ദുള്ള (Rania al-Abdulla) രാജ്ഞിയും, ഹൈറ്റിയിൽ സ്ഥാപിതമായ, വിജ്ഞാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സ്ഥാപനവും  (Foundation for Knowledge and Liberty) ആണ് ഇക്കൊല്ലം ഈ പുരസ്കാരം പങ്കുവച്ചിരിക്കുന്നത്.

ഫ്രാൻസീസ് പാപ്പായും ഈജിപ്തിലെ, അൽ അഷറിലെ വലിയ ഇമാം അഹമദ് അൽ തയ്യീബും 2019 ഫെബ്രുവരി 4-ന് അബുദാബിയിൽ വച്ച് മാനവസാഹോദര്യ രേഖ ഒപ്പുവച്ചതിൻറെ സ്മരണാർത്ഥം, യുണൈറ്റഡ് അറബ് എമിറേറ്റ്സിൻറെ സ്ഥാപകനായ ഷെയ്ക് സയിദ് ബിൻ സുൽത്താൻ അൽ നഹ്യാൻറെ പേരിൽ മാനവസഹോദര്യ ഉന്നത സമിതി 2019-ൽ ഏർപ്പെടുത്തിയതാണ് സയിദ് പുരസ്കാരം.

ഈ പുരസ്കാരം സാഹോദര്യത്തിലേക്കുള്ള പൊതുവായ പ്രയാണത്തിൽ മറ്റൊരു ചുവടുവയ്പാണെന്ന് പാപ്പാ തൻറെ വീഡിയൊ സന്ദേശത്തിൽ പ്രസ്താവിക്കുന്നു.

മാനവികതയുടെ പുരോഗതിയ്ക്കും സമാധാനപരമായ സഹജീവനപരിപോഷണത്തിനും വേണ്ടി സതുത്യർഹ സംഭാവനയേകുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും അംഗീകരിച്ചാദരിക്കുകയാണ് സയിദ് പുരസ്കാരത്തിൻറെ ലക്ഷ്യമെന്ന് പാപ്പാ അനുസ്മരിക്കുന്നു.

മാനവസാഹോദര്യ രേഖ മുന്നോട്ടു വയ്ക്കുന്ന നീതി, ഐക്യദാർഢ്യം, സാഹോദര്യം എന്നിവയ്ക്കായി പ്രവർത്തിക്കുന്നവർക്ക് ഈ പുരസ്കാരം പിന്തുണയേകുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ പറയുന്നു.

ലോകത്തിൽ ഐക്യവും സമാധാനവും വാഴുന്നതിന് ഇക്കൊല്ലത്തെ ഈ പുരസ്കരാജേതാക്കൾ നടത്തിയിട്ടുള്ള യത്നങ്ങൾക്ക് പാപ്പാ പ്രത്യേകം കൃതജ്ഞത പ്രകാശിപ്പിക്കുന്നു.

അവരുടെ മാതൃക, നരകുലത്തെ മുഴുവൻ സേവിക്കുന്നതിൽ വ്യത്യസ്ത മതവിശ്വാസങ്ങൾ പിൻചെല്ലുന്നവർ തമ്മിൽ സഹകരിക്കുന്നതിന് പ്രചോദനമാകുമെന്ന പ്രത്യാശയും പാപ്പാ പ്രകടിപ്പിക്കുന്നു.

ഹൈറ്റിയുടെ പൊതുനന്മ ലക്ഷ്യം വച്ചു പ്രവർത്തിക്കുന്ന, വിജ്ഞാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സ്ഥാപനത്തെക്കുറിച്ച് പരാമർശിക്കുന്ന പാപ്പാ, പ്രകൃതിദുരന്തങ്ങൾ, സാമൂഹ്യ പ്രശ്നങ്ങൾ, അടിയന്തര മാനവികപ്രതിസന്ധികൾ തുടങ്ങിയവ മൂലം അന്നാട്ടിലെ ജനങ്ങൾ അനുഭവിച്ചിട്ടുള്ള യാതനകളെക്കുറിച്ചു സൂചിപ്പിക്കുകയും മെച്ചപ്പെട്ടൊരു ഭാവി ആ ജനതയ്ക്കായി കെട്ടിപ്പടുക്കുന്നതിന് ആവേശവും സർഗ്ഗാത്മകതയും ആവശ്യമാണെന്ന് പ്രസ്താവിക്കുകയും ആ ജനതയ്ക്കായി പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 മാർച്ച് 2022, 15:04