ആർച്ച് ബിഷപ്പ് അൽഫ്രേദോ ജൊസേയ്ക്ക് പാപ്പാ അനുശോചന ടെലഗ്രാം സന്ദേശം അയച്ചു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ജനുവരി 31-ന് ക്വിറ്റോയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ നിര്യാണത്തിൽ ഫ്രാൻസിസ് പാപ്പാ തന്റെ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെയും, ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെയും കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുവാൻ ദൈവത്തോടു പ്രാർത്ഥിക്കുന്നുവെന്ന് സന്ദേശത്തിൽ സൂചിപ്പിച്ചു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, കർദ്ദിനാൾ പിയത്രോ പരോളിൻ വഴി ക്വിറ്റോ ആർച്ച് ബിഷപ്പ് മോൺ. ആൽഫ്രെദോ ജൊസേ എസ്പിനോസ മത്തേയൂസ്, എസ്.ഡി.ബിക്ക് അയച്ച ടെലിഗ്രാമിലൂടെയാണ് ഫ്രാൻസിസ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്.
"പ്രിയപ്പെട്ട ഈ രാജ്യത്തെ ബാധിക്കുകയും നിരവധി ഇരകൾക്കും, ഭൗതിക നാശനഷ്ടങ്ങൾക്കും കാരണമാകുകയും ചെയ്ത പ്രകൃതിദുരന്തങ്ങളെക്കുറിച്ച് അറിഞ്ഞതിൽ താ൯ വളരെ ദുഃഖിതനാണെന്നും മരിച്ചവരുടെ ആത്മശാന്തിക്കായി തീക്ഷ്ണമായി പ്രാർത്ഥിക്കുംഎന്ന വാഗ്ദാനവും” സന്ദേശത്തിൽ നൽകുന്നു. അതുപോലെ, വേദനയുടെയും അനിശ്ചിതത്വത്തിന്റെയും ഈ നിമിഷത്തിൽ ബന്ധുക്കൾക്കും, ദുരിതമനുഭവിക്കുന്നവർക്കും ആശ്വാസം നൽകാനും, കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിലിലും നശിപ്പിക്കപ്പെട്ട പ്രദേശങ്ങൾ പുനർനിർമിക്കുന്നതിനുള്ള ശ്രമകരമായ പ്രക്രിയയിലും ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും തന്റെ കൃപയാൽ പിന്തുണയ്ക്കാനും ദൈവത്തോടു അപേക്ഷിക്കുന്നു എന്നും പാപ്പാ ടെലഗ്രാം സന്ദേശത്തിലൂടെ അറിയിച്ചു.
എൽ ക്വിഞ്ചെയുടെ സമർപ്പണ മാതാവിനോടു "ഈ ദുരന്തത്തിൽ അകപ്പെട്ട ഇക്വഡോറിലെ എല്ലാ മക്കൾക്കും വേണ്ടി അവളുടെ പുത്രനായ യേശുക്രിസ്തുവിന്റെ മുമ്പാകെ മാധ്യസ്ഥ്യം വഹിക്കണമേ" എന്ന് പ്രാർത്ഥിക്കുന്നുവെന്നും അറിയിച്ച് കൊണ്ട് തന്റെ സന്ദേശം ഉപസംഹരിച്ച പാപ്പാ "വാത്സല്യത്തോടെ" തന്റെ ആത്മീയ സാമീപ്യത്തിന്റെ അടയാളമായി ആശ്വാസമേകുന്ന അപ്പോസ്തോലിക ആശീർവ്വാദം നൽകുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: