ദനഹാത്തിരുനാൾ നമ്മെയും ക്ഷണിക്കുന്നു: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
പൂജരാജാക്കന്മാർ ബെത്ലെഹെമിലേക്ക് നടത്തിയ തീർത്ഥാടനം യേശുവിന്റെ അടുത്തേക്ക് നടക്കാൻ നമ്മെയും ആഹ്വാനം ചെയ്യുന്നു. നമ്മുടെ ജീവിതത്തിന്റെ ആകാശങ്ങളെ പ്രകാശിപ്പിക്കുകയും, യഥാർത്ഥ സന്തോഷത്തിലേക്ക് നമ്മുടെ ചുവടുകളെ നയിക്കുകയും ചെയ്യുന്നത് ക്രിസ്തുവാണ്.
അറിയുവാനുള്ള ആഗ്രഹം
പ്രശസ്തിയും സമ്പത്തുമുണ്ടായിരുന്നെങ്കിലും പോകാതിരിക്കാൻ ന്യായങ്ങളുണ്ടായിരുന്നെങ്കിലും, തങ്ങൾ കണ്ട നക്ഷത്രം സൂചിപ്പിക്കുന്ന ജനനം നടന്നത് എവിടെയെന്ന് അവർ അന്വേഷിക്കുന്നു. നിസംഗതയിൽ ഇരിക്കാതെ, പുതിയ ചക്രവാളങ്ങളിലേക്ക് അവരുടെ ഹൃദയങ്ങൾ തുറന്നിരിക്കുന്നു. ബെനഡിക്ട് പതിനാറാമൻ പാപ്പാ പറഞ്ഞതുപോലെ, അവർ ദൈവത്തെ അന്വേഷിക്കുന്ന, തങ്ങളുടെ സാമൂഹ്യസുരക്ഷിതത്വത്തിൽ മാത്രം തൃപ്തിപ്പെടാത്ത മനുഷ്യരായിരുന്നു (ജനുവരി 6, 2013)
ആരോഗ്യകരമായ അസ്വസ്ഥത
കിഴക്കുനിന്നെത്തിയ ജ്ഞാനികളിൽ തീർത്ഥാടനത്തിനുള്ള ആരോഗ്യകരമായ ഒരു അസ്വസ്ഥത നിറച്ചതും, അവരെ നയിച്ചതും അവരുടെ ഉള്ളിലുള്ള ആഗ്രഹമാണ്. ആഗ്രഹിക്കുക എന്നാൽ, പ്രത്യക്ഷമായി കാണപ്പെടുന്നവയ്ക്കപ്പുറത്തേക്ക് പോകാനും അന്വേഷിക്കാനുമുള്ള അഗ്നിയെ ഉള്ളിൽ നിറുത്തുക എന്നാണർത്ഥം. ദൈവം നമ്മെ, നക്ഷത്രങ്ങളിലേക്ക് നോക്കുവാൻ, ലക്ഷ്യബോധമുള്ള, ആഗ്രഹങ്ങളുള്ള ആളുകളായാണ് സൃഷ്ടിച്ചത്. നമ്മുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നതും, കാഴ്ചയെ വിശാലമാക്കുന്നതും, വെറും ആവർത്തനങ്ങളുടെയും ബലഹീനവുമായ വിശ്വാസത്തിന്റെ അപ്പുറത്തേക്കും, ഉപഭോഗസംസ്കാരത്തിന്റെ ജീവിതത്തിനപ്പുറത്തേക്കും, നമ്മെ നയിക്കുന്നതും, നമ്മുടെ ഉള്ളിലുള്ള ആഗ്രഹമാണ്.
നമ്മുടെ വിശ്വാസയാത്ര എവിടെയാണ്?
ജ്ഞാനികളുടേതുപോലെ, നമ്മുടെ ജീവിതയാത്രയിലും ആഗ്രഹങ്ങളുടെയും ഉൾപ്രേരണയുടെയും ആവശ്യമുണ്ട്. സഭ എന്ന നിലയിലും നമുക്ക് ഇതിന്റെ ആവശ്യമുണ്ട്. നമ്മുടെ വിശ്വാസയാത്രയിൽ നാം എവിടെയാണെന്ന ചോദ്യം നാം നമ്മോടുതന്നെ ചോദിക്കണം. ഹൃദയത്തെ ഊഷ്മളമാക്കാത്ത, ജീവിതത്തെ മാറ്റാത്ത, പരമ്പരാഗതവും ബാഹ്യവും ഔപചാരികവുമായ ഒരു മതത്തിനുള്ളിൽ നാം വളരെക്കാലം കുടുങ്ങിപ്പോയിട്ടില്ലേ? നമ്മുടെ വാക്കുകളും ആചാരങ്ങളും ദൈവത്തിലേക്ക് നീങ്ങാനുള്ള ആഗ്രഹം ആളുകളുടെ ഹൃദയത്തിൽ ഉണർത്തുന്നുണ്ടോ? അതോ, തന്നോട് തന്നെയും തന്നെക്കുറിച്ചും മാത്രം പറയുന്ന, നിർജ്ജീവമായ വാക്കുകളാണോ നമ്മുടേത്? ഒരു വിശ്വാസസമൂഹം, ക്രിസ്തുവിനാലും, സുവിശേഷം നൽകുന്ന, അതിശക്തവും, മടിപിടിച്ചിരിക്കാൻ അനുവദിക്കാത്തതുമായ സന്തോഷത്താലും സ്പർശിക്കപ്പെടുന്നതിനുപകരം, ആഗ്രഹങ്ങളില്ലാതെ, ക്ഷീണിതമായ, നിലവിൽ ഉള്ള കാര്യങ്ങൾ മാത്രം കൈകാര്യം ചെയ്യാൻ ബദ്ധപ്പെടുന്നതാകുന്നത് കാണുന്നത് സങ്കടകരമാണ്.
ദൈവത്തിനായുള്ള ആഗ്രഹം
നമ്മുടെ ജീവിതത്തിലും സമൂഹത്തിലും നിലനിൽക്കുന്ന വിശ്വാസത്തിന്റെ പ്രതിസന്ധി, ദൈവത്തോടുള്ള ആഗ്രഹം ഇല്ലാതാകുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു, അത് ആത്മാവിന്റെ ഉറക്കവുമായും, ദൈവം നമ്മിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് സ്വയം ചോദിക്കാതെ, അനുദിനകാര്യങ്ങൾ മാത്രം ചെയ്‌ത് പോകുന്നതുമായും ബന്ധപ്പെട്ടിരിക്കുന്നു, .ഭൂമിയിൽ മാത്രം ശ്രദ്ധിച്ച്, സ്വർഗ്ഗത്തിലേക്ക് നോക്കാൻ നമ്മൾ മറന്നു. ഈ ഭൂമിയുടെ പരിധികൾക്കപ്പുറത്തേക്കു പോകുന്ന ജീവിതത്തെ മറന്ന്, എന്ത് ഭക്ഷിക്കും, എന്ത് വസ്ത്രം ധരിക്കും (മത്തായി 6:25), എന്ന് മാത്രമാണ് നാം ചിന്തിക്കുന്നത്. എല്ലാം ഉള്ളതും എന്നാൽ പലപ്പോഴും ഹൃദയത്തിൽ ഒന്നും അനുഭവിക്കാൻ സാധിക്കാത്തതുമായ അവസ്ഥയിലേക്കാണ് നമ്മുടെ സമൂഹങ്ങൾ പോകുന്നത്. കാരണം ആഗ്രഹത്തിന്റെ അഭാവം ദുഃഖത്തിലേക്കും നിസ്സംഗതയിലേക്കും നയിക്കുന്നു.
ആഗ്രഹങ്ങളെ വീണ്ടെടുക്കുക
നമ്മുടെ ജീവിതത്തെത്തന്നെ പരിശോധിക്കുകയും നമ്മുടെ വിശ്വാസയാത്ര എങ്ങനെ പോകുന്നുവെന്ന് ചിന്തിക്കുകയും ചെയ്യാം. ഇപ്പോഴും നമ്മുടെ ഹൃദയം ദൈവത്തോടുള്ള ആഗ്രഹത്താൽ സജീവമാണോ? അതോ തഴക്കശീലങ്ങളും നിരാശകളും നമ്മുടെ ആഗ്രഹത്തെ കെടുത്തിക്കളയാൻ നാം അനുവദിക്കുന്നുണ്ടോ? ഇന്ന് ആഗ്രഹങ്ങളെ വളർത്തിയെടുക്കാനുള്ള ദിനമാണ്. പൂജരാജാക്കന്മാരിൽനിന്ന്, നമ്മുടെ ഉള്ളിലും ആഗ്രഹങ്ങളെ വീണ്ടെടുക്കാൻ പഠിക്കാൻ നമുക്ക് സാധിക്കണം.
നാം ചെയ്യേണ്ടത്
രാജാക്കന്മാർ നക്ഷത്രം ഉദിച്ചത് കണ്ടപ്പോൾ യാത്ര ചെയ്യുന്നു. ജ്ഞാനികളെപ്പോലെ ഓരോ ദിവസവും വീണ്ടും യാത്രയാരംഭിക്കാൻ നാം പഠിക്കണം. ഒരു വിശ്വാസിയെ സംബന്ധിച്ച് വിശ്വാസം എന്നത് ഒരു കവചമല്ല, മറിച്ച് ആകർഷകവും, തുടർച്ചയായുള്ളതും, വിശ്രമമില്ലാത്തത്തതും ദൈവത്തെ തേടിയുള്ളതുമായ ഒരു യാത്രയാണ്.
ജ്ഞാനികൾ ജെറുസലേമിലെത്തിയപ്പോൾ ദിവ്യശിശുവിനായി അന്വേഷിച്ചു. ഇതുപോലെ നാമും ചോദ്യങ്ങൾ ചോദിക്കാനും, ഹൃദയത്തിന്റെയും മനഃസാക്ഷിയുടെയും ചോദ്യങ്ങൾ ശ്രവിക്കുവാനും തയ്യാറാകണം. ഉത്തരങ്ങളെക്കാൾ, ചോദ്യങ്ങളിലൂടെയാണ് ദൈവം നമ്മോട് പലപ്പോഴും സംസാരിക്കുന്നത്. നമുക്ക് ചുറ്റുമുള്ള കുട്ടികളുടെ ചോദ്യങ്ങളാലും, ആളുകളുടെ സംശയങ്ങളാലും, പ്രതീക്ഷകളാലും, ആഗ്രഹങ്ങളാലും സ്വയം അസ്വസ്ഥരാക്കപ്പെടാനും ചോദ്യം ചെയ്യപ്പെടാനും നമ്മെത്തന്നെ വിട്ടുകൊടുക്കാം.
ഹേറോദേസിനെ വെല്ലുവിളിക്കുന്നതാണ് രാജാക്കൾ ചെയ്യുന്ന മറ്റൊരു കാര്യം. ഇന്നും സമൂഹത്തിൽ അനേകം പാവപ്പെട്ടവരുടെയും നിരപരാധികളുടെയും ജീവനെടുക്കുന്ന ഹേറോദേസുമാരെ വെല്ലുവിളിക്കാൻ മടിയില്ലാത്ത, നീതിയുടെയും സാഹോദര്യത്തിന്റെയും വിത്തായി മാറുന്ന ധീരവും പ്രവചനാത്മകവുമായ വിശ്വാസമാണ് നമുക്ക് ആവശ്യമെന്നാണ് രാജാക്കന്മാർ നമ്മെ പഠിപ്പിക്കുന്നത്.
അവസാനമായി, രാജാക്കന്മാർ മറ്റൊരു വഴിയേ തിരികെ പോകുന്നു. അതുപോലെ,നാമും പുതിയ വഴികളിലൂടെ സഞ്ചരിക്കാൻ തയ്യാറാകണം. കാതുകൾ തുറന്ന്, പുതിയ വഴികൾ നിർദ്ദേശിക്കുന്ന പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട്, സന്തോഷം ആഗ്രഹിക്കുന്ന, പ്രത്യാശ നഷ്ടപ്പെട്ട ആളുകളിലേക്ക് സുവിശേഷം എത്തിക്കുക എന്ന സഭയിലെ സിനഡിന്റെ കടമയും ഇതാണ്.
ദൈവാരാധന
രാജാക്കന്മാർ തങ്ങളുടെ യാത്രയുടെ പൂർത്തീകരണത്തിൽ യേശുവിനെ വണങ്ങി ആരാധിക്കുന്നു. വിശ്വാസജീവിതത്തിലും ആരാധന പ്രധാനപ്പെട്ടതാണ്, കാരണം വിശ്വാസയാത്രയുടെ പൂർത്തീകരണം ദൈവസന്നിധിയിലാണ്. ആരാധനയ്ക്കുള്ള ആഗ്രഹം വളർത്തേണ്ടതുണ്ട്. ആവശ്യങ്ങളും ആഗ്രഹങ്ങളും ഒന്നായി ചുരുങ്ങുമ്പോൾ ഹൃദയം രോഗബാധിതമാകുന്നു. എന്നാൽ ദൈവമാകട്ടെ നമ്മുടെ ആഗ്രഹങ്ങളെ ഉയർന്ന ഒരു തലത്തിലേക്കെത്തിക്കുകയും, അവയെ ശുദ്ധീകരിക്കുകയും സ്വാർത്ഥതയിൽനിന്ന് മോചിപ്പിക്കുകയും, സഹോദരങ്ങളോടും, ദൈവത്തോടുമുള്ള സ്നേഹത്തിലേക്ക് തുറക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ നമുക്ക് വിശുദ്ധ കുർബാനയുടെ ആരാധനയുടെ പ്രാധാന്യം മറക്കാതിരിക്കാം. യേശുവിലൂടെ രൂപാന്തരപ്പെടാൻ നമുക്ക് നമ്മെത്തന്നെ വിട്ടുകൊടുക്കാം.
ഇരുളിൽ തെളിയുന്ന പ്രകാശം
ജ്ഞാനികളെപ്പോലെ ദൈവത്തെ അന്വേഷിച്ചാൽ ഏറ്റവും ഇരുണ്ട നമ്മുടെ രാത്രികളിൽ പോലും ഒരു നക്ഷത്രം ഉണ്ടെന്ന ഉറപ്പ് നമുക്കുണ്ടാകും. നമ്മുടെ ദുർബലമായ മനുഷ്യത്വത്തെ പരിപാലിക്കാൻ വരുന്ന യേശുവിന്റെ നക്ഷത്രമാണിത്. നിസംഗതയ്ക്കും ഉപേക്ഷകൾക്കും നമ്മെ ദുഃഖത്തിലും ഉയർച്ചകളില്ലാത്ത ഒരു ജീവിതത്തിലും തളച്ചിടാനുള്ള അനുവാദം കൊടുക്കാതിരിക്കാം. സ്വർഗ്ഗത്തിലേക്കുള്ള ഒരു പുതിയ ഉത്ഥാനമാണ് വിശ്വാസികളിൽ നിന്ന് ലോകം പ്രതീക്ഷിക്കുന്നത്. രാജാക്കന്മാരെപ്പോലെ നമുക്കും ശിരസ്സുയർത്തി, ഹൃദയത്തിന്റെ ആഗ്രഹങ്ങളെ ശ്രവിക്കുകയും, നമ്മുടെ മുകളിൽ ദൈവം പ്രകാശിപ്പിക്കുന്ന നക്ഷത്രത്തെ പിന്തുടരുകയും ചെയ്യാം. വിശ്രമമില്ലാത്ത അന്വേഷകരെപ്പോലെ, നമുക്ക് ദൈവം നൽകുന്ന അതിശയങ്ങൾക്കായി തുറന്ന മനസ്സുള്ളവരാകാം. സ്വപ്‌നങ്ങൾ കാണുകയും, അന്വേഷിക്കുകയും, ആരാധിക്കുകയും ചെയ്യാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: