തിരയുക

അനുദിനം അപ്പത്തിൽ മുറിയുന്ന ഈശോ... അനുദിനം അപ്പത്തിൽ മുറിയുന്ന ഈശോ...  

“ക്രിസ്തു ജീവിക്കുന്നു”: ക്രിസ്തുവിന്റെ മുറിവിൽ നിന്ന് അപരന്റെ മുറിവുണക്കാനുള്ള മരുന്നുണ്ടാകുന്നു.

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 128 ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

നാലാം അദ്ധ്യായം

മഹത്തായ ഒരു സന്ദേശം എല്ലാ യുവജനങ്ങൾക്കും

നാലാമത്തെ അദ്ധ്യായം ആരംഭിക്കുന്നതുതന്നെ സ്നേഹമാകുന്ന ദൈവം നിങ്ങളെ സ്നേഹിക്കുന്നു എന്ന് യുവജനങ്ങൾക്ക് ഉറപ്പു നൽകിക്കൊണ്ടാണ്. ഉത്ഥിതനായ ക്രിസ്തുവിന്റെ ഹൃദയം നിറയ്ക്കുന്ന പരിശുദ്ധാത്മാവ്, നിങ്ങളുടെ (യുവജനങ്ങളുടെ) ജീവിതത്തിലേക്ക് ഒഴുകുകയാണെന്ന് പാപ്പാ പറയുന്നു.

128. മറ്റുള്ള പരിഹാരമാർഗ്ഗങ്ങൾ അപ്രാപ്ത്യങ്ങളും താത്ക്കാലികങ്ങളുമായിരിക്കും. കുറച്ചു സമയത്തേക്ക് അത് സഹായകരമാകാം. പക്ഷേ വീണ്ടും ജീവിതത്തിലെ കൊടുങ്കാറ്റിന്റെ മുമ്പിൽ നാം ഉപേക്ഷിക്കപ്പെട്ട് നിൽക്കുന്നതായി കാണപ്പെടും. നേരെമറിച്ച്, യേശുവിനോടു കൂടി നമ്മുടെ ഹൃദയം ദൃഢമൂലവും ശാശ്വതവുമായ സുരക്ഷിതത്വം അനുഭവിക്കും. ക്രിസ്തുവുമായി ഒന്നായിരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് വിശുദ്ധ പൗലോസ് പറയുന്നു: “അവിടുത്തെയും അവിടുത്തെ ഉത്ഥാനത്തിന്റെ ശക്തിയെയും അറിയുവാൻ” (ഫിലി 3:10) വേണ്ടിയാണത്.  ആ ശക്തി നിങ്ങളുടെ ജീവിതത്തിലും സ്ഥിരമായി വെളിവാക്കപ്പെടും. കാരണം, അവിടുന്ന് നിങ്ങൾക്ക് ജീവൻ നൽകാൻ വേണ്ടിയാണ് വന്നത് "ജീവൻ സമൃദ്ധമായി നൽകാൻ" (യോഹ10:10) തന്നെ. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

മനുഷ്യന്റെ പരിമിതികളുടെ പരിധികൾ 

ലോകം ഇന്ന് എന്നത്തേയുംകാൾ പ്രശ്നങ്ങളുടെ നടുവിലാണ്. ഒരുവശത്ത് ഇന്നുവരെ മനുഷ്യൻ വിശ്വസിച്ച എല്ലാത്തരം സുരക്ഷിതത്വങ്ങളെയും വെല്ലുവിളിച്ച് കോവിഡ് മഹാമാരി മുന്നേറുന്നു. മറുവശത്ത് മനുഷ്യന്റെ തന്നെ സ്വാർത്ഥതയും, ത്വരിത ലാഭേച്ഛയും സമ്പാദിച്ചുകൂട്ടാനുള്ള അത്യാഗ്രഹവും ചൂഷണം ചെയ്ത ഭൂമിയും പരിസ്ഥിതിയും അവന് തന്നെ വിനയായി ഭവിക്കുന്നു. സർവ്വസംഹാരിയായ ആയുധങ്ങൾ ഉണ്ടാക്കി, ശക്തി തെളിയിക്കാനും സമാധാനം നശിപ്പിച്ചും സംഘർഷം സൃഷ്ടിച്ചും അവ വിറ്റെടുക്കാനും വഴി കണ്ടെത്തുന്ന മനുഷ്യന്റെ കൗശല ബുദ്ധിയിലെ വക്രത തിരിച്ചറിയാൻ കഴിയാത്ത വിധം ഈ ലോകത്തിന്റെ മനസ്സിന് തിമിരം ബാധിച്ചതു പോലെ തോന്നും ഇന്നത്തെ പോക്കുകണ്ടാൽ. രോഗത്തിനു മരുന്നും, ദാരിദ്ര്യത്തിന് സമ്പത്തും, ജീവൽ സംരക്ഷണത്തിന് ആയുധങ്ങളും ഉപകരിക്കുമെന്ന് കരുതി ഇവയിൽ അഭയം തേടുന്ന മനുഷ്യനും അവന്റെ പരിമിതികളുടെ പരിധികൾ ബോധ്യമാകുന്ന സമയമാണിത്. ഇവയെല്ലാം ഏതാനും ചില അന്താരാഷ്ട്ര പ്രശ്നങ്ങൾ മാത്രമെന്ന് എഴുതിതള്ളാൻ കഴിയുമോ? നമ്മുടെ ഓരോരുടേയും ജീവിതത്തിന്റെ ചുറ്റളവുകൾക്കുള്ളിൽ നിന്നു കൊണ്ട് ചിന്തിക്കുമ്പോൾ അന്താരാഷ്ട്ര പ്രശ്നങ്ങളേക്കാൾ ഗുരുതര പ്രതിസന്ധികൾ നമ്മുടെ ഉള്ളിലില്ലേ? അണുബാധയും ആയുധവ്യാപാരവും നമ്മുടെ ഉള്ളിന്റെ ഉള്ളിലും നടക്കുന്നില്ലേ? മനസ്സും ആത്മാവും നമ്മുടെ പ്രശ്ന പരിഹാരങ്ങൾക്ക് തേടുന്ന പ്രതിവിധികളിൽ വിശ്വാസിയെന്ന നിലയിൽപോലും നാണം തോന്നുന്നവയുമില്ലേ?

പ്രശ്നങ്ങൾക്ക് പരിഹാരം തേടി അലയുന്ന മനുഷ്യൻ പണം, അധികാരം, ആധിപത്യം മുതലായവയിൽ തട്ടി നിന്നു പോകുന്നില്ലേ? ഇത്തരം താല്കാലിക പരിഹാര  മാർഗ്ഗങ്ങളിൽ ഇടറുന്ന ലോകത്തിന്റെ മുന്നിലേക്കാണ് ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ. ഇവയെല്ലാം ഒരു താല്കാലിക ആശ്വാസം മാത്രമാകാം ജീവിതത്തിലെ കൊടുങ്കാറ്റുകളുടെ മുന്നിൽ ഇവയെല്ലാം നമ്മെ കൈവിട്ടു പോകും എന്ന്. എന്നാൽ യേശുവിലർപ്പിക്കുന്ന വിശ്വാസം യഥാർത്ഥമായ സുരക്ഷ നൽകുന്നതാണ്. അവനോടു ചേർന്നു നിൽക്കുമ്പോൾ ദൃഢവും നിലനിൽക്കുന്നതുമായ ഒരു സുരക്ഷയാണ് നമുക്കുള്ളത് എന്ന് പാപ്പാ പറയുന്നു.

ക്രിസ്തുവുമായുള്ളള ബന്ധം: പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരം

കഴിഞ്ഞ ഏതാനും ചില ഖണ്ഡികകളിലായി നമ്മുടെ മുന്നിലേക്ക് യേശു എന്ന യാഥാർത്ഥ്യവുമായുള്ള നമ്മുടെ ബന്ധത്തിന്റെ വിവിധ തലങ്ങൾ ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിക്കുകയായിരുന്നു. അവയിൽ മുഖ്യമായി പരിശുദ്ധ പിതാവ് നമ്മുടെ മുന്നിൽ കൊണ്ടുവരാൻ ആഗ്രഹിച്ചത് യേശുവിന്റെ നമ്മോടുള്ള സ്നേഹവും അവന്റെ അനശ്വരതയും നമ്മെ മനസ്സിലാക്കിത്തരാനായിരുന്നു. ഇന്നും ജീവിക്കുന്ന, നമ്മോടൊപ്പം അനുദിന യാത്രയിൽ കൂടെയുള്ള, മരണത്തെ ജയിച്ച, സ്ഥലകാലങ്ങൾക്ക് അതീതനായ രക്ഷകനായ യേശുവുമായി ഒരു ബന്ധം സ്ഥാപിക്കാനാണ് പാപ്പാ ഉദ്ബോധിപ്പിക്കുന്നത്. ഈ ബന്ധമാണ് നമ്മുടെ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരമായി ഫ്രാൻസിസ് പാപ്പാ മുന്നോട്ടു വയ്ക്കുന്നതും.

ഈയിടെ ബോബി ജോസ് അച്ചന്റെ ഒരു കുറിപ്പു കാണാനിടയായി. "മനുഷ്യരെ ക്രിയേറ്റീവ് ആയി സൂക്ഷിക്കുന്നത്, അവരെ എഴുത്തുകാരും, പാട്ടുകാരും, സ്നേഹിക്കുന്നവരുമായി മാറ്റുന്നത് അവരുടെ പരുക്കുകളാണ് " എന്ന്. ആ വാക്കുകളെക്കുറിച്ച് പരിചിന്തനം ചെയ്‌താൽ തെളിഞ്ഞുവരുന്നത് സത്യത്തിൽ,  പരുക്കിൽ തന്നെ മരുന്നിരിക്കുന്നു എന്നല്ലേ?. ഒരുവന്റെ  മുറിവിൽ നിന്ന് അപരന്റെ മുറിവുണക്കാനുള്ള മരുന്നുണ്ടാകുന്നു. നാശവും മരണവും അവസാനം എന്നു കരുതുന്നയിടത്ത് ഉയിർത്തെഴുന്നേൽപ്പിന്റെ വിത്തുണ്ട് എന്നതാണിതിനർത്ഥം. ഇവിടെയാണ് യേശുവിന്റെ പ്രസക്തി. പങ്കുവയ്പ്പിലുള്ള രക്ഷാമാർഗ്ഗം നമുക്കുമുന്നിൽ വച്ചുനീട്ടിയ സ്നേഹജീവിതം. രണ്ടുള്ളവൻ ഒന്നില്ലാത്തവനും, ഒരു കാതം കൂടെനടക്കാൻ പറഞ്ഞാൽ രണ്ടുകാതം കൂടെച്ചെല്ലാനും ആവശ്യപ്പെട്ടവൻ സ്വന്തം ജീവിതം കൊണ്ട് തന്നെ തെളിയിച്ച ഒരു മാർഗ്ഗമുണ്ട്. അത് ആധിപത്യത്തിന്റെയോ, ആയുധ തേരോട്ടത്തിന്റെയോ വിജയ വീഥിയല്ല. മറിച്ച് സ്വയം ദാനത്തിന്റെയും പകുത്തു നൽകലിന്റെയും വഴിയാണ്.

മനുഷ്യകുലത്തോടുള്ള ദൈവത്തിന്റെ സ്നേഹത്തിന്റെ മൂർത്തഭാവമാണ് ക്രിസ്തുനാഥൻ. ലോകത്തിന്റെ യുക്തിക്കതീതമായ ദൈവത്തിന്റെ യുക്തി ഭൂമിയിൽ അവതരിപ്പിച്ച ജീവിതമാണത്. മനുഷ്യ ലോകത്തിന്റെ എല്ലാ വേദനകളും മുറിവുകളും തകർച്ചകളും മരണം പോലും തന്റെ തോളിലേറ്റി മനുഷ്യകുലത്തെ രക്ഷയുടെ ഉയരങ്ങളിലേക്ക്  കടത്തിക്കൊണ്ടുപോയ പുറപ്പാടിലെ പുതിയ മോശ. ഈ രക്ഷകന്റെ  കൂടെയുള്ള യാത്രയെക്കുറിച്ചാണ് ഫ്രാൻസിസ് പാപ്പാ പറയുന്നത്.

മുന്തിരിച്ചെടിയോടു ചേർന്ന് നിൽക്കുന്ന ശാഖകളാകുക  

ഒരു ചെടിയിൽ അതിന്റെ ശാഖകൾ ഒന്നിച്ചു ചേർന്ന് നിൽക്കുമ്പോഴാണ് ശാഖകൾക്ക് ജീവനുണ്ടാവുക. യേശു തന്നെ പറയുന്നുണ്ട്. താൻ മുന്തിരിച്ചെടിയാണെന്ന്. അവന്റെ  ആഹ്വാനം ഇതാണ്, “നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശാഖയ്‌ക്ക്‌ സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ, എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കുകയില്ല. ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്‌. ആര്‌ എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയുകയില്ല. എന്നില്‍ വസിക്കാത്തവന്‍ മുറിച്ചശാഖപോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു. അത്തരം കമ്പുകള്‍ ശേഖരിച്ച്‌ തീയിലിട്ടു കത്തിച്ചുകളയുന്നു. നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്‌ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും. നിങ്ങള്‍ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്റെ ശിഷ്യന്മാരായിരിക്കുകയും ചെയ്യുന്നതുവഴി പിതാവ്‌ മഹത്വപ്പെടുന്നു.” (യോഹ15:1-8)

ക്രിസ്തുവിനോടു ഐക്യപ്പെട്ടുള്ള ജീവിതത്തിന് മാത്രമേ യഥാർത്ഥ രക്ഷ നേടാൻ കഴിയൂ. ഇത്രയും വലിയ ലോകത്തിൽ നാം തനിച്ചല്ല. നമുക്ക് കൂട്ടു ഒരാളുണ്ട്. അദൃശ്യനാണെങ്കിലും ദൃഢമായ ഒരു കണ്ണി. ഒറ്റപ്പെടലിൽ ഏറെ ദൂരത്താണെങ്കിലും, വീഴ്ചകളുടെ പടുകുഴിയിലാണെങ്കിലും തന്റെ സ്നേഹത്തിന്റെ കാന്തശക്തിയാൽ നമ്മെ തന്നിലേക്ക് വലിച്ചു രക്ഷിക്കുന്ന ശക്തിയാണ്  യേശു.  കാരണം നമ്മുടെ ജീവിതത്തിൽ പ്രത്യാശ നൽകുന്ന, ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന, നമ്മുടെ പരുക്കുകൾ സുഖപ്പെടുത്തുന്ന ഒരു ഉറപ്പായി ക്രിസ്തുവിന്റെ ഉത്ഥാനം നമ്മുടെ മുന്നിലുണ്ട്. ശൂന്യമായ കല്ലറയിൽ പ്രതീക്ഷയുടെ വെളിച്ചം പകർന്ന ഉയിർപ്പാണത്. കഷ്ടതകളുടെയും, നിരാശയുടെയും നിഴലിൽ കഴിയുമ്പോഴും അത്യുന്നതന്റെ ശക്തി ലഭിക്കുന്നത് വരെ ജീവിച്ചു പൊരുതേണ്ട ജെറുസലേം വിട്ടു പോകരുതെന്ന സന്ദേശവുമായി നമ്മെ നയിക്കുന്ന ഉറപ്പാണത്. അതുകൊണ്ടാണ് “അവിടുത്തെയും അവിടുത്തെ ഉത്ഥാനത്തിന്റെ ശക്തിയെയും അറിയുവാൻ” (ഫിലി 3:10 ) ക്രിസ്തുവുമായി ഒന്നായിരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന്  വിശുദ്ധ പൗലോസ് പറയുന്നത്. യേശുവുമായി സുദൃഢമായ ഒരു ബന്ധം സ്ഥാപിച്ചുകൊണ്ട്  ഉത്ഥിത൯ നൽകുന്ന ഈ ഉറപ്പ് നമ്മുടെ സ്വന്തമാക്കാം. അങ്ങനെ ഫ്രാൻസിസ് പാപ്പാ നമ്മെ ക്ഷണിക്കുന്നതുപോലെ യേശുവുമായുള്ള ബന്ധത്തിൽ നമ്മുടെ പ്രശ്നങ്ങളുടെ വെറും നൈമിഷിക പരിഹാരമല്ല മറിച്ച് ശാശ്വതമായ രക്ഷയുടെ പ്രതീക്ഷയും നെഞ്ചിലേറ്റി നമുക്ക് നമ്മുടെ സഞ്ചാരം തുടരാം.

 

 

 

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 January 2022, 12:27