ബ്രസീലിലെ ജനങ്ങൾക്ക് പാപ്പായുടെ സാന്ത്വന സാമീപ്യം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ബ്രസീലിൽ കോവിദ് 19 മഹാമാരിമൂലം നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെയോർത്തു കേഴുന്ന കുടുംബങ്ങളോടുള്ള തൻറെ ആത്മീയ സാമീപ്യം പാപ്പാ അറിയിക്കുന്നു.
അന്നാട്ടിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അമ്പത്തിയെട്ടാം പൊതുസമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്‌ച (15/04/21) നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ തൻറെ ഈ സമീപ്യം വെളിപ്പെടുത്തിയത്.
ഈ പകർച്ചവ്യാധി, യുവജനത്തെയും, വയോജനത്തെയും, മാതാപിതാക്കളെയും ഭിഷഗ്വരന്മാരെയും, സന്നദ്ധപ്രവർത്തകരെയും, പുരോഹിതരെയും പാവപ്പെട്ടവരെയും പണക്കാരെയും എന്നല്ല ആരെയും ഒഴിവാക്കിയില്ലെന്നും പാപ്പാ അനുസ്മരിക്കുന്നു.
പലർക്കും അന്ത്യനിമിഷത്തിൽ ആരോടും വിടപറയാൻ പോലും കഴിയാതിരുന്നതിനെക്കുറിച്ചും പരാമർശിക്കുന്ന പാപ്പാ ആരോടും യാത്ര ചോദിക്കാൻ കഴിയാതെ ഏകാന്തതയിലുള്ള ഈ കടന്നു പോക്ക് പോയവർക്കും ജീവിച്ചിരിക്കുന്നവർക്കും വലിയൊരു വേദനയാണെന്ന് പറയുന്നു.
എന്നാൽ മരണത്തിൻറെ മേൽ യേശു വരിച്ച വിജയത്തിൻറെ വിളംബരം നമ്മുടെ ഹൃദയങ്ങളിൽ പ്രത്യാശയെ നവീകരിക്കുന്നുവെന്നു പാപ്പാ കൂട്ടിച്ചേർക്കുന്നു.
ഈ ദാരുണ നിമിഷത്തെ അതിജീവിക്കാൻ നമുക്കു സാധിക്കുമെന്ന് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം കാണിച്ചുതരുന്നുവെന്ന് പാപ്പാ പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: