വേദപാരംഗതനായ വിശുദ്ധ അൽഫോൻസ് ലിഗോരി (1696- 1787). വേദപാരംഗതനായ വിശുദ്ധ അൽഫോൻസ് ലിഗോരി (1696- 1787). 

അൽഫോൻസ് ലിഗോരി സുവിശേഷ കാരുണ്യത്തിന്‍റെ വേദപാരംഗതൻ

വിശുദ്ധ അൽഫോൻസ് ലിഗോരിയെ വേദപാരംഗതനായി ഉയർത്തിയതിന്‍റെ 150-ാം വാർഷികം - പാപ്പാ ഫ്രാൻസിസിന്‍റെ പ്രത്യേക സന്ദേശം :

- ഫാദർ വില്യം നെല്ലിക്കൽ 

1. മെത്രാനും ദൈവശാസ്ത്ര പണ്ഡിതനും

വിശുദ്ധ അൽഫോൻസ് ലിഗോരി സ്ഥാപിച്ച ദിവ്യരക്ഷക സഭയുടെ (Redemptorists) ഇപ്പോഴത്തെ സുപ്പീരിയർ ജനറൽ, മൈക്കിൾ ബ്രേലിന് മാർച്ച് 23-ന് അയച്ച ആശംസാ സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങളാണ് താഴെ ചേർക്കുന്നത്. 1871 മാർച്ച് 23-ന് 9-ാം പിയൂസ് പാപ്പായാണ് ദിവ്യരക്ഷക സഭയുടെ (Congregation of the Redemptorists) സ്ഥാപകൻ കൂടിയായ വിശുദ്ധ അൽഫോൻസ് ലിഗോരിയെ സഭയുടെ വേദപാരംഗതനായി (Doctor of the Church) പ്രഖ്യാപിച്ചത്. ദൈവശാസ്ത്ര പണ്ഡിതനായിരുന്ന അദ്ദേഹം 1762-മുതൽ 1775-വരെ ഇറ്റലിയിൽ സാന്താ ആഗതാ ദി ഗോത്തിയുടെ മെത്രാനുമായിരുന്നു.

2. ആത്മീയതയുടെ മാനവികത പ്രകടമാക്കിയ സിദ്ധൻ
ലോകം ആത്മീയമായി അരാജകത്വത്തിൽ ആണ്ടിരുന്നൊരു കാലഘട്ടത്തിൽ  സഭയുടെ കാർക്കശ്യത്തിന്‍റെയും നടുവിൽ തലപൊപ്പിയ വളരെ കൃത്യമായ ധാർമ്മിക ആദ്ധ്യാത്മിക തലങ്ങളുടെ മാനവികത ഉയർത്തിപ്പിടിച്ച ആത്മീയ ഗുരുവായിരുന്നു വിശുദ്ധ അൽഫോൻസ് ലിഗോരി. സഭ അദ്ദേഹത്തെ വേദപാരംഗതനായി പ്രഖ്യാപിച്ച പ്രമാണരേഖ തന്നെ വെളിപ്പെടുത്തുന്ന ഇക്കാര്യം പാപ്പാ ഫ്രാൻസിസ് സന്ദേശത്തിന് ആമുഖമായി ഉദ്ധരിച്ചു. സഭ സ്വഭാവത്തിൽ പ്രേഷിതയാണെന്നും ദൈവം സകലരെയും ആശ്ലേഷിക്കുന്ന സ്നേഹമുള്ള പിതാവാണെന്നും, അതിനാൽ കാരുണ്യപ്രവൃത്തികളാണ് രക്ഷയ്ക്കുള്ള മാർഗ്ഗമെന്നും പഠിപ്പിച്ച മഹാസിദ്ധനാണ് അൽഫോൻസ് ലിഗോരിയെന്നും പാപ്പാ ഫ്രാൻസിസ് പ്രസ്താവിച്ചു.

3. സകലരെയും ആശ്ലേഷിക്കുന്ന ദൈവശാസ്ത്രം
ക്രൈസ്തവ ദൈവശാസ്ത്രത്തിന് ആധാരമാകേണ്ടത് ദൈവം എല്ലാവരെയും ആശ്ലേഷിക്കുന്നതുപോലെ ലോകത്തുള്ള പാവങ്ങളും പരിത്യക്തരും വ്രണിതാക്കളുമായവരെ ലോകത്തുള്ള സകലരും ഉൾക്കൊള്ളുകയും ആശ്ലേഷിക്കുകയും വേണമെന്നായിരുന്ന ഈ വേദപാരംഗതന്‍ പഠിപ്പിച്ച ദൈവശാസ്ത്രത്തിനും പ്രായോഗികമായ നന്മയുടെ ജീവിതത്തിനും ആധാരമാകേണ്ട തത്വമെന്നു പാപ്പാ ചൂണ്ടിക്കാട്ടി  (സുവിശേഷ സന്തോഷം 112). ജീവിതയാഥാർത്ഥ്യങ്ങൾക്കു നേരെ കണ്ണുതുറക്കുവാനായാൽ കാർക്കശ്യത്തിന്‍റെ ധാർമ്മിക മനഃസ്ഥിതിയെ ക്രിസ്തുവിന്‍റെ കാരുണ്യംകൊണ്ട് പരുവപ്പെടുത്തുവാനാകുമെന്ന വിശുദ്ധ ലിഗോരിയുടെ ആത്മീയവീക്ഷണം പാപ്പാ സന്ദേശത്തിൽ അനുസ്മരിച്ചു.

4. അതിരുകളിലേയ്ക്ക് എത്തിയ അജപാലന സ്നേഹം
മെത്രാനായി അജപാലന ശുശ്രൂഷ ചെയ്യവെയാണ് തനിക്കു ലഭിച്ച ദൈവിക കാരുണ്യത്തിന്‍റെ നവമായ കാഴ്ചപ്പാടുകൾ ഉൾച്ചേർത്ത് വിശുദ്ധ ലിഗോരി ദിവ്യരക്ഷക സഭയ്ക്ക് രൂപം നല്‍കിയത്. അദ്ദേഹത്തിന്‍റെ തന്നെ അജപാലന സാമൂഹത്തിന്‍റെ അതിർവരമ്പുകളിലേയ്ക്കു കടന്നുചെല്ലുവാനും അകലെയായിരിക്കുന്നവരെ ശ്രവിക്കുവാനും അടുപ്പിക്കുവാനും, അവരുടെ കരിച്ചിൽ കേൾക്കുവാനും, അവരുടെ പാപങ്ങൾ ക്ഷമിക്കുവാനും അവർക്കു സാന്ത്വനം പകരുവാനും സാധിച്ചതാണ് അദ്ദേഹത്തെ കരുണയുള്ള പിതാവും ക്രിസ്തുവിന്‍റെ കാരുണ്യത്തിന്‍റെ പ്രേഷിതനുമാക്കിയതെന്ന് പാപ്പാ വിശദീകരിച്ചു.

5. സുവിശേഷ കാരുണ്യത്തിന്‍റെ ബലതന്ത്രം
തന്‍റെതന്നെ അജപാലന പ്രവർത്തനങ്ങളെ തുറവോടെ വിലയിരുത്തിയ വിശുദ്ധ ലിഗോരിക്ക് ജനമദ്ധ്യത്തിൽ ആയിരിക്കുന്ന ഒരു അജപാലന ദൈവശാസ്ത്രം തന്‍റെ സഭയുടെ രൂപീകരണത്തിനും വളർച്ചയ്ക്കും അനിവാര്യമാണെന്ന് നല്ലപോലെ മനസ്സിലായി. മനുഷ്യന്‍റെ പരിമിതികളുടേയും വെല്ലുവിളികളുടേയും ഇടയിൽ അവരുടെ കൂടെയായിരിക്കുവാനും കൂടെ നടക്കുവാനും സാധിക്കുന്നതും, അങ്ങനെ അവരുടെ ജീവിതത്തിൽ കൃത്യമായി പങ്കുചേരുന്നതുമാണ് യഥാർത്ഥത്തിലുള്ള അജപാലന പ്രേഷിതത്വമെന്ന് സിദ്ധനു ബോധ്യമായെന്നും പാപ്പാ പ്രസ്താവിച്ചു. അങ്ങനെ സുവിശേഷ കാരുണ്യത്തിന്‍റെ ബലതന്ത്രം തന്‍റെ സഭയുടെ ആത്മീയ ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ സാധിച്ചുവെന്നത് അദ്ദേഹത്തിന്‍റെ വിശുദ്ധിയുടെ അടിത്തറയായെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അങ്ങനെ വിശുദ്ധ അൽഫോൻസ് ലിഗോരി എളിയവരുടെ പ്രേഷിതനും സമൂഹത്താൽ പുറംതള്ളപ്പെട്ടവരുടെ അവകാശങ്ങളുടെ സംരക്ഷകനുമായി മാറി.

സമൂഹജീവിതവും അജപാലന ശുശ്രൂഷയിൽ ജനങ്ങളുടെ കൂടെയായിരിക്കുന്ന സമർപ്പണവും സുവിശേഷത്തിന്‍റെ സത്തയാണെന്നു വിശുദ്ധ അൽഫോൻസ് ലിഗോരി പഠിപ്പിക്കുന്നുവെന്നു പ്രസ്താവിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത് (സുവിശേഷസന്തോഷം, 92).

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 March 2021, 08:54