ഫ്രാൻസീസ് പാപ്പാ, മദ്ധ്യാഹ്ന പ്രാർത്ഥനാ വേളയിൽ, വത്തിക്കാനിൽ, ഞായർ, 03/01/2021 ഫ്രാൻസീസ് പാപ്പാ, മദ്ധ്യാഹ്ന പ്രാർത്ഥനാ വേളയിൽ, വത്തിക്കാനിൽ, ഞായർ, 03/01/2021 

വചനം മാംസം ധരിച്ചതിൻറെ പൊരുൾ എന്ത്?

ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപസന്ദേശം, മാംസം ധരിച്ച വചനത്തെ അധികരിച്ച്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ശൈത്യം പിടിമുറുക്കിയിരിക്കുന്ന ഈ ദിനങ്ങളിൽ റോമാപുരി മഴയിൽ കുതിർന്നിരിക്കയാണ്. ഈ ഞായറാഴ്ചയും (03/01/21) അതിന് അപവാദമായിരുന്നില്ല. കോവിദ് 19 രോഗസംക്രമണം കൊറോണ വൈറസിൻറെ വകഭേദത്തിൻറെ ആവിർഭാവത്തോടെ കൂടുതൽ ശക്തി പ്രാപിച്ചിരിക്കുന്നതിനാൽ സാമൂഹ്യ-ശാരീരിക അകല പാലനം ഉൾപ്പടെയുള്ള രോഗപ്രതിരോധ നിയന്ത്രണങ്ങൾ ഇറ്റലിയുടെ സർക്കാരും കർക്കശമാക്കിയിരിക്കുന്നതിനാൽ ഫ്രാൻസീസ് പാപ്പാ വിശ്വാസികളുടെ നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കിയാണ് ഈ ഞായറാഴ്ചത്തെ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചത്. പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന്, ദൃശ്യശ്രാവ്യ മദ്ധ്യമങ്ങളിലൂടെ ആയിരുന്നു പാപ്പാ ത്രികാലപ്രാർത്ഥന നയിച്ചത്. പ്രാർത്ഥനയ്ക്കു മുമ്പ് പാപ്പാ, സാധാരണ ചെയ്യാറുള്ളതുപോലെ ഒരു വിചിന്തനം നടത്തി. തിരുപ്പിറവിയനന്തര രണ്ടാമത്തെതായിരുന്ന ഈ ഞായറാഴ്ച (03/01/21) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളിൽ, യോഹന്നാൻറെ സുവിശേഷം 1,1-18 വരെയുള്ള വാക്യങ്ങൾ ആയിരുന്നു  പാപ്പായുടെ പരിചിന്തനത്തിന് ആധാരം. 

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ വിചിന്തനത്തിൻറെ വിവർത്തനം:

വചനം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ക്രിസ്തുമസ്സിന് ശേഷമുള്ള രണ്ടാമത്തെതായ ഈ ഞായറാഴ്ച, ദൈവവചനം യേശുവിന്റെ ജീവിതത്തിലെ ഒരു സംഭവമല്ല അവതരിപ്പിക്കുന്നത്, പ്രത്യുത, ജനിക്കുന്നതിനുമുമ്പുള്ള യേശുവിനെക്കുറിച്ചാണ് നമ്മോട് പറയുന്നത്. നമ്മുടെ ഇടയിലേക്കു വരുന്നതിനു മുമ്പുള്ള യേശുവിനെ സംബന്ധിച്ച ചില കാര്യങ്ങൾ നമുക്ക് വെളിപ്പെടുത്തിത്തരുന്നതിന് നമ്മെ പിന്നോട്ടു കൊണ്ടുപോകുന്നു. സർവ്വോപരി, യോഹന്നാൻറെ സുവിശേഷത്തിൻറെ ആമുഖം ഇതു ചെയ്യുന്നു: “ആദിയിൽ വചനം ഉണ്ടായിരുന്നു” (യോഹന്നാൻ 1,1). ആദിയിൽ എന്നത്, ബൈബിളിലെ ആദ്യ വാക്കാണ്. സൃഷ്ടികർമ്മ വിവരണവും ആരംഭിക്കുന്നത് ഈ വാക്കിലാണ്: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു", (ഉൽപ്പത്തി 1,1). ഇന്ന് സുവിശേഷം പരാമർശിക്കുന്നത്, തിരുപ്പിറവിയിൽ  നാം ധ്യാനിച്ച, ആ ശിശുവിനെക്കുറിച്ചാണ്, യേശു, മുമ്പുണ്ടായിരുന്നു. സകലവസ്തുക്കളുടെയും ആരംഭത്തിന് മുമ്പ്, പ്രപഞ്ചം ഉണ്ടാകുന്നതിനു മുമ്പ്, എല്ലാത്തിനും മുമ്പ് അവിടത്തേക്ക് അസ്തിത്വമുണ്ടായിരുന്നു. സ്ഥലകാലങ്ങൾക്കു മുമ്പുള്ളവനാണ് അവിടന്ന്. ജീവൻ വെളിപ്പെടുന്നതിനു മുമ്പ് “അവനിൽ ജീവനുണ്ടായിരുന്നു” (യോഹന്നാൻ 1,4).

സംവദിക്കുന്ന വചനം നമ്മോടു പറയുന്നത്

വിശുദ്ധ യോഹന്നാൻ ഇതിനെ വിളിക്കുന്നത് “വചനം” അതായത്, വാക്ക് എന്നാണ്. യോഹന്നാൻ ഇതുകൊണ്ട് നമ്മോടു പറയാൻ ഉദ്ദേശിക്കുന്നത് എന്താണ്? സംവേദനം ആണ് വാക്കിൻറെ ഉപയോഗം. ഒരുവൻ തന്നോടു തന്നെയല്ല, മറിച്ച്, മറ്റാരോടെങ്കിലുമാണ് സംസാരിക്കുക. എന്നും അങ്ങനെയാണ്. വഴിയിൽ ആരെങ്കിലും തനിച്ചു സംസാരിക്കുന്നതു കണ്ടാൽ നമ്മൾ പറയും ആ മനുഷ്യന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന്. നാം എല്ലായ്പോഴും സംസാരിക്കുന്നത് മറ്റൊരാളോടാണ്. ആദിമുതൽ യേശു വചനമാണ് എന്ന വസ്തുതയുടെ പൊരുൾ, ദൈവം തുടക്കം മുതൽ തന്നെ നമ്മോടു ആശയവിനിമയം നടത്താൻ, നമ്മോട് സംസാരിക്കാൻ അഭിലഷിച്ചു എന്നാണ്. ദൈവമക്കളായിരിക്കുന്നതിൻറെ മനോഹാരിതയെക്കുറിച്ച് നമ്മോടു പറയാൻ ദൈവത്തിൻറെ ഏകജാതൻ ആഗ്രഹിക്കുന്നു; അവിടന്ന് “സത്യ വെളിച്ചം ആണ്” (യോഹന്നാൻ 1,9). തിന്മയുടെ അന്ധകാരത്തിൽ നിന്ന് നമ്മെ അകറ്റാൻ അവിടന്നാഗ്രഹിക്കുന്നു; നമ്മുടെ ജീവിതങ്ങൾ അറിയുകയും അവയെ എന്നും സ്നേഹിക്കുന്നു എന്നു നമ്മോടു പറയാനാഗ്രഹിക്കുകയും ചെയ്യുന്ന “ജീവനാണ്” (യോഹന്നാൻ 1,4) അവിടന്ന്. നാമെല്ലാവരെയും അവിടന്ന് സ്നേഹിക്കുന്നു. ഇന്നത്തെ വിസ്മയകരമായ സന്ദേശം ഇതാ: യേശുവാണ് വചനം, എന്നും നമ്മെക്കുറിച്ചു ചിന്തിക്കുകയും നമ്മോട് സംസാരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തിൻറെ നിത്യവചനം. 

വചനം മാംസം ധരിക്കുന്നു

അപ്രകാരം ചെയ്യുന്നതിന്, അവിടന്ന് വാക്കുകൾക്കപ്പുറം കടന്നു. വാസ്തവത്തിൽ, ഇന്നത്തെ സുവിശേഷത്തിൻറെ ഹൃദയഭാഗത്ത് നമ്മോടു പറയുന്നത് വചനം "മാംസമായിത്തീർന്നു, നമ്മുടെ ഇടയിൽ വസിച്ചു" (യോഹന്നാൻ 14)  എന്നാണ്. അവിടന്ന് മാംസം ധരിച്ചു: എന്തുകൊണ്ടാണ് വിശുദ്ധ യോഹന്നാൻ "മാംസം" എന്ന പദം ഉപയോഗിക്കുന്നത്? അവിടന്ന് മനുഷ്യനായിത്തീർന്നു എന്ന കൂടുതൽ മനോഹരമായ പ്രയോഗം ഉപയോഗിക്കാൻ കഴിയുമായിരുന്നില്ലേ? ഇല്ല, അദ്ദേഹം മാംസം എന്ന പദം ഉപയോഗിക്കുന്നു, കാരണം അത് നമ്മുടെ മനുഷ്യാവസ്ഥയെ അതിൻറെ എല്ലാ ബലഹീനതയിലും അതിൻറെ എല്ലാ ദുർബ്ബലതയിലും സൂചിപ്പിക്കുന്നു. നമ്മുടെ ബലഹീനതകളെ തൊട്ടറിയാൻ ദൈവം ബലഹീനനായിത്തീർന്നുവെന്ന് അത് നമ്മോട് പറയുന്നു. അതിനാൽ, കർത്താവ് മാംസമായിത്തീർന്ന നിമിഷം മുതൽ, നമ്മുടെ ജീവിതത്തിൽ ഒന്നും അവന് അന്യമല്ലതായി. അവിടന്ന് പുച്ഛിക്കുന്നതായ യാതൊന്നും ഇല്ല, സകലവും നമുക്ക് അവിടന്നുമായി പങ്കിടാൻ കഴിയും, എല്ലാം. പ്രിയ സഹോദരാ സഹോദരീ, ദൈവം മാംസമായിത്തീർന്നത്, അവിടന്ന് നിന്നെ സ്നേഹിക്കുന്നു എന്ന്,  നിൻറെ ബലഹീനതകളിൽ നിന്നെ സ്നേഹിക്കുന്നു എന്ന്, നാം കൂടുതലായി ലജ്ജിക്കുന്ന നമ്മുടെ ബലഹീനതകളിൽ നമ്മെ സ്നേഹിക്കുന്നുവെന്ന് നമ്മോടു പറയുന്നതിനാണ്.  ഇത് ധീരമാണ്, ദൈവത്തിൻറെ തീരുമാനം ധീരമാണ്: നാം പലപ്പോഴും ലജ്ജിക്കുന്നിടത്ത് അവിടന്ന് മാംസം ധരിച്ചു; നമ്മുടെ സഹോദരനായിത്തീരുന്നതിന്, നമ്മുടെ ജീവിതസരണിയിൽ പങ്കുചേരുന്നതിന് അവിടന്ന് നമ്മുടെ ലജ്ജയിലേക്ക് പ്രവേശിക്കുന്നു.

നമ്മുടെ മദ്ധ്യേ വസിക്കുന്ന വചനം

അവിടന്ന് മാംസം ധരിച്ചു, പിന്നോട്ടു പോകുന്നില്ല. ഉടുക്കുകയും ഊരിമാറ്റുകയും ചെയ്യുന്ന വസ്ത്രമായി അവിടന്ന് നമ്മുടെ മാനവികതയെ കണ്ടില്ല. അവിടന്ന് ഒരിക്കലും നമ്മുടെ ജഡം വിട്ടകന്നില്ല. അവിടന്ന് ഒരിക്കലും അത് ഉപേക്ഷിക്കില്ല; ഇന്നും എന്നേക്കും അവിടുന്ന് മനുഷ്യമാംസമാർന്ന ശരീരവുമായി സ്വർഗ്ഗത്തിൽ ഇരിക്കുന്നു. അവൻ എന്നേക്കും നമ്മുടെ മനുഷ്യത്വവുമായി ഐക്യപ്പെട്ടിരിക്കുന്നു, അവൻ അതിനെ "വിവാഹം കഴിച്ചു" എന്ന് നമുക്ക് പറയാൻ കഴിയും. നമുക്കുവേണ്ടി പിതാവിനോടു പ്രാർത്ഥിക്കുമ്പോൾ കർത്താവ് സംസാരിക്കുക മാത്രമല്ല ചെയ്യുന്നതെന്ന് ചിന്തിക്കാൻ ഞാൻ ഇഷ്ടപ്പെട്ടുന്നു.  അവിടന്ന് ശരീരത്തിൻറെ മുറിവുകൾ നമുക്കുവേണ്ടി ഏറ്റ മുറിപ്പാടുകൾ പിതാവിനെ കാണിക്കുന്നു. ഇതാണ് യേശു: മദ്ധ്യസ്ഥനായ അവിടന്ന് സ്വന്തം ശരീരത്താൽ സഹനത്തിൻറെ അടയാളങ്ങൾ പേറാൻ അഭിലഷിച്ചു. യേശു സ്വന്തം ശരീരത്തോടു കൂടി പിതാവിൻറെ മുന്നിൽ നില്ക്കുന്നു. സുവിശേഷം വാസ്തവത്തിൽ നമ്മോടു പറയുന്നത് അവിടന്നാഗതനാകുന്നത് നമ്മുടെ മദ്ധ്യേ വസിക്കാനാണ് എന്നാണ്. നമ്മെ സന്ദർശിച്ചു തിരിച്ചു പോകാനല്ല അവിടന്ന് വന്നത്. നമ്മുടെ ഇടയിൽ വസിക്കാൻ, നമ്മോടു കൂടെ ആയിരിക്കാനാണ് അവിടന്ന് വന്നത്. ആകയാൽ അവിന്ന് നമ്മിൽ നിന്നാഗ്രഹിക്കുന്നത് എന്താണ്? മഹത്തായ ഒരു ഉറ്റ ബന്ധം അവിടന്നാഗ്രഹിക്കുന്നു. സന്തോഷസന്താപങ്ങളും, ആഗ്രഹങ്ങളും ആശങ്കകളും പ്രത്യാശകളും സങ്കടങ്ങളും വ്യക്തികളും അവസ്ഥകളുമെല്ലാം നമ്മൾ അവിടന്നുമായി പങ്കുവയ്ക്കണമെന്ന് അവിടന്നാഗ്രഹിക്കുന്നു. നമുക്ക് അത് വിശ്വാസത്തോടെ ചെയ്യാം: നമ്മുടെ ഹൃദയം അവിടത്തേക്കായി നമുക്കു തുറക്കാം, സകലവും അവിടത്തോടു പറയാം. നമുക്ക് സമീപസ്ഥനായിത്തീർന്ന ദൈവത്തിൻറെ ആർദ്രത ആസ്വദിക്കാൻ നമുക്കു കഴിയേണ്ടതിന് പുൽക്കൂടിനു മുന്നിൽ മൗനമായി നില്ക്കാം. നമുക്ക് നമ്മുടെ ഭവനത്തിലേക്ക്, നമ്മുടെ കുടുംബത്തിലേക്ക് അവിടത്തെ ഭയലേശമന്യേ ക്ഷണിക്കാം. കൂടാതെ- എല്ലാവർക്കും അത് നന്നായി അറിയാം-നമുക്ക് അവിടത്തെ നമ്മുടെ ബലഹീനതകളിലേക്ക് ക്ഷണിക്കാം. നമ്മുടെ മുറിവുകൾ കാണുന്നതിന് അവിട ത്തെ നമുക്ക് ക്ഷണിക്കാം. അവിടന്നു വരും, ജീവിതം മാറും.

പരിശുദ്ധ ദൈവജനനിയുടെ മാദ്ധ്യസ്ഥ്യം

വചനം മാംസമായിത്തീർന്നത് ആരിലാണോ, ആ പരിശുദ്ധ ദൈവമാതാവ്, നമ്മെ, നമ്മോടൊപ്പം ജീവിക്കാൻ ഹൃദയവാതിലിൽ മുട്ടുന്ന യേശുവിനെ സ്വാഗതം ചെയ്യാൻ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ആശീർവ്വാദാനന്തരം പാപ്പാ, പുത്തനാണ്ടിൻറെ ആശംസകൾ നവീകരിച്ചു. 

സകലത്തെയും വിധിക്കു വിട്ടുകൊടുക്കുകയൊ, മാന്ത്രികതയിൽ ആശ്രയിക്കുകയോ ചെയ്യുന്ന മനോഭാവങ്ങളിൽ നിന്ന് ക്രൈസ്തവർ അകന്നു നില്ക്കുകയും, ഏറ്റം ബലഹീനരിലും അവഗണിക്കപ്പെടുന്നവരിലും ശ്രദ്ധയൂന്നി, ദൈവസഹായത്തോടെ ഒത്തൊരുമിച്ച് പൊതു നന്മോന്മുഖമായി പ്രവർത്തിക്കുന്നതിന് ആനുപാതികമായി കാര്യങ്ങൾ മെച്ചപ്പെടും എന്ന  അവബോധത്തോടെ ജീവിക്കുകയും ചെയ്യേണ്ടതിൻറെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടി.

2021-ൽ എന്താണ് സംഭവിക്കുകയെന്ന് ആർക്കുമറിയില്ല, എന്നാൽ, പരസ്പരം പരിചരിക്കുന്നതിനും, സൃഷ്ടിയെയും നമ്മുടെ പൊതുഭവനത്തെയും പരിപാലിക്കുന്നതിനും വേണ്ടി അല്പം കൂടുതൽ പരിശ്രമിക്കുന്നതിന് സംഘാതമായി യത്നിക്കാൻ സാധിക്കുമെന്ന് പറഞ്ഞ പാപ്പാ ഇപ്രകാരം തുടർന്നു:

സ്വാർത്ഥതയും സുഖലോലുപതയും വെടിയുക

ശരിയാണ്, സ്വന്തം താൽപ്പര്യങ്ങൾ മാത്രം പരിപാലിക്കാനും, യുദ്ധം തുടരാനുമുള്ള പ്രലോഭനം ഉണ്ട്. ഉദാഹരണത്തിന്, സാമ്പത്തിക വീക്ഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക, സുഖഭോഗങ്ങളിൽ മുഴുകി ജീവിക്കുക, അതായത്, സ്വന്തം സന്തോഷപൂരണത്തിനു മാത്രം ശ്രമിക്കുക തുടങ്ങിയവ. എന്നെ വിഷമിപ്പിച്ച ഒരു സംഭവം ഞാൻ പത്രങ്ങളിൽ വായിച്ചു: ഒരു രാജ്യത്ത്, ഏതാണ് എന്ന് എനിക്ക് ഓർമ്മയില്ല, ലോക്ക്ഡൗണിൽ നിന്ന് രക്ഷപ്പെട്ട്, അവധിക്കാലം തകർത്ത് ആഘോഷിക്കാൻ ആളുകൾ ഒരു ദിവസം ഉച്ചതിരിഞ്ഞ് 40 ലധികം വിമാനങ്ങളിൽ പുറപ്പെട്ടു. ആളുകളൊക്കെ നല്ലവരാണ്, എന്നാൽ അവർ, വീട്ടിൽ കഴിയുന്നവരെക്കുറിച്ച്, ലോക്ക്ഡൗണിൻറെ ഫലമായി കഷ്ടപ്പെടുന്ന നിരവധി ആളുകളുടെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച്, രോഗികളെക്കുറിച്ച് ചിന്തിച്ചില്ലേ? അവധിക്കാലം ആസ്വദിക്കുകയും, സ്വന്തം സുഖവും മാത്രമായിരുന്നു അവരുടെ ലക്ഷ്യം.. ഇത് എന്നെ വളരെയധികം വേദനിപ്പിച്ചു.

യാതനകളിലൂടെ കടന്നു പോകുന്നവർ

പുതുവർഷാരംഭത്തിൽ കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ, അതായത്, രോഗികളെയും തൊഴിലില്ലാത്തവരെയും അടിച്ചമർത്തലിൻറെയോ ചൂഷണത്തിൻറെയോ സാഹചര്യങ്ങളിൽ ജീവിക്കുന്നവരെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു.

ജനനം ഒരു പ്രതീക്ഷ

എല്ലാ കുടുംബങ്ങളെയും, പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള അല്ലെങ്കിൽ ഒരു കുഞ്ഞിൻറെ ജനനം പ്രതീക്ഷിക്കുന്ന കുടുംബങ്ങളെ പാപ്പാ സ്നേഹപൂർവ്വം അനുസ്മരിച്ചു.

ജനനം എന്നും പ്രതീക്ഷയുടെ വാഗ്ദാനമാണെന്ന് പറഞ്ഞ പാപ്പാ ജനനം പാർത്തിരിക്കുന്ന കുടുംബങ്ങളുടെ ചാരെ താനുണ്ടെന്ന് ഉറപ്പുനല്കുകയും പ്രസ്തുത കുടുംബങ്ങൾക്കയി ദൈവാനുഗ്രഹം പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു. 

സമാപനാഭിവാദ്യം

തുടർന്നു പാപ്പാ, നല്ലതും അതുപോലെതന്നെ പ്രതികൂലവുമായ അവസ്ഥകളിൽ നമ്മോടൊപ്പം വസിക്കുന്നതിന് മാംസംധരിച്ച യേശുവിനെക്കുറിച്ചുള്ള ചിന്തയിൽ എല്ലാവർക്കും നല്ലൊരു ഞായർ ആശംസിച്ചു.

തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവഭ്യർത്ഥന നവീകരിച്ച പാപ്പാ എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട് ത്രികാലപ്രാർത്ഥനാപരിപാടി അവസാനിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 January 2021, 15:55