അർജന്തീനയിൽ ഭ്രൂണഹത്യ നിയമാനുസൃതമാക്കുന്നതിനുള്ള നീക്കത്തിന് എതിരായ പ്രതിഷേധത്തിൻറെ ഒരു ദൃശ്യം അർജന്തീനയിൽ ഭ്രൂണഹത്യ നിയമാനുസൃതമാക്കുന്നതിനുള്ള നീക്കത്തിന് എതിരായ പ്രതിഷേധത്തിൻറെ ഒരു ദൃശ്യം 

പ്രശ്ന പരിഹൃതിക്ക് മനുഷ്യജീവനെ ഇല്ലായ്മ ചെയ്യുന്നത് ശരിയാണോ?

അർജന്തീനയിൽ ജീവനുവേണ്ടി പോരാടുന്ന “ഗ്രാമീണ സ്ത്രീകൾ” എന്ന പ്രസ്ഥാനത്തിന് പാപ്പായുടെ പിന്തുണയും അഭിനന്ദനങ്ങളും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഭ്രൂണഹത്യ എന്നത് മതപരമായ ഒരു പ്രശ്നം എന്നതിലുപരി മാനുഷിക ധാർമ്മികതയുടെ പ്രശ്നമാണെന്ന് മാർപ്പാപ്പാ.

തൻറെ ജന്മനാടായ അർജന്തീനയിൽ ഭ്രൂണഹത്യ നിയമാനുസൃതമാക്കാൻ ശ്രമങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ അന്നാട്ടിൽ 2018 മുതൽ ഗർഭസ്ഥ ശിശുക്കളുടെ ജീവനുവേണ്ടി പോരാടുന്നു “ഗ്രാമീണ സ്ത്രീകൾ” (mujeres de las villas) എന്ന പ്രസ്ഥാനം തൻറെ പിന്തുണ അഭ്യർത്ഥിച്ചുകൊണ്ട് തനിക്കയച്ച ഒരു കത്തിനു മറുപടിയെന്നോണം, ഫ്രാൻസീസ് പാപ്പാ സർക്കാർ പ്രതിനിധിയായ വിക്ടോറിയ മൊറാലെസ് ഗൊർലേരിയുടെ പേരിൽ ഈയിടെ അയച്ച കത്തിലാണ് ഇതു പറഞ്ഞിരിക്കുന്നത്.

ജീവൻറെ സംരക്ഷണത്തിനായി അവർ നടത്തുന്ന യത്നങ്ങൾക്ക് പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും അവരേകുന്ന സാക്ഷ്യങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു. 

ഇത്തരം മഹിളകൾ നാടിന് അഭിമാനമാണെന്ന് പാപ്പാ ശ്ലാഘിക്കുന്നു.

ഒരു പ്രശ്നം പരിഹരിക്കുന്നതിന് ഒരു മനുഷ്യജീവനെ ഇല്ലായ്മ ചെയ്യുന്നത് ശരിയാണോ? ഒരു കൊലയാളിയെ എടുക്കുന്നത് ശരിയാണോ? എന്നീ ചോദ്യങ്ങൾ പാപ്പാ ഉന്നയിക്കുന്നു.

ശനിയാഴ്ച (28/11/20) അർജന്തീനയിൽ, പ്രാദേശിക കത്തോലിക്കാമെത്രാൻസംഘത്തിൻറെ പിന്തുണയോടുകൂടി, ഗർഭച്ഛിദ്രവിരുദ്ധ പ്രകടനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

ഗർഭസ്ഥ ശിശുക്കള പരിശുദ്ധ കന്യകാമറിയത്തിൻറെ സംരക്ഷണത്തിന് സമർപ്പിച്ചുകൊണ്ട് കൊന്തനമസ്ക്കാരവും ഈ പ്രകടനത്തിൻറെ ഭാഗമായി ഉണ്ടാകും.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 November 2020, 11:10