പരേതരായ കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കുംവേണ്ടി... പരേതരായ കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കുംവേണ്ടി... 

നിത്യതയുടെ ദര്‍ശനം നല്കുന്ന പുനരുത്ഥാനത്തിലുള്ള വിശ്വാസം

നവംബര്‍ 5-Ɔο തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ പങ്കുവച്ച വചനധ്യാനത്തില്‍നിന്ന്...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. പരേതരായ കര്‍ദ്ദിനാളന്മാരുടെയും
മെത്രാന്മാരുടെയും അനുസ്മരണം

നവംബര്‍ 5-Ɔο തിയതി വ്യാഴാഴ്ച രാവിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സഭയിലെ പരേതരായ കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കുംവേണ്ടി അര്‍പ്പിച്ച വചനചിന്തയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം രേഖപ്പെടുത്തുന്നതു പ്രകാരം, “ഞാന്‍ പുനരുത്ഥാനവും ജീവനുമാണെ”ന്ന് ബഥനിയായിലെ തന്‍റെ സുഹൃത്ത് ലാസറിന്‍റെ മരണത്തോട് അനുബന്ധിച്ചു ഈശോ പ്രസ്താവിച്ചത് വിശ്വാസത്തിലുള്ള ഒരു കുതിച്ചുചാട്ടമെന്ന് പാപ്പാ വിശേഷിപ്പിച്ചു.

2. നിത്യതയിലേയ്ക്കുള്ള വിളിയും
വിശ്വാസത്തിന്‍റെ കുതിപ്പും

പരേതാത്മാക്കളെ പ്രത്യേകമായി അനുസ്മരിക്കുന്ന ഈ നാളുകളില്‍ വിശ്വാസത്തിലുള്ള  കുതിപ്പിലൂടെ നിത്യതയെക്കുറിച്ചു ധ്യാനിക്കുവാനും ദൈവത്തിങ്കലേയ്ക്ക് അടുക്കുവാനും നമ്മെയും ക്ഷണിക്കുകയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. എന്നില്‍ ജീവിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. നിങ്ങള്‍ ഇതു വിശ്വസിക്കുന്നുവോ? എന്ന് ഈശോ ചോദിക്കുമ്പോള്‍, നിത്യതയിലുള്ള വിശ്വാസത്തിലേയ്ക്ക് ഉയരുന്നവരുടെ ചിന്തയിലും കാഴ്ചപ്പാടിലും മൗലികമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും പാപ്പാ ആഹ്വാനംചെയ്തു. വിശ്വാസത്തിന്‍റെ കണ്ണുകള്‍ കാണപ്പെടുന്ന വസ്തുക്കള്‍ക്ക് അപ്പുറം അദൃശ്യമായ യാഥാര്‍ത്ഥ്യങ്ങള്‍ കാണുന്നു. ഇതു ഓരോ വിശ്വാസിക്കും ആര്‍ജ്ജിക്കുവാനാകുന്ന നിത്യതയുടെ പരിണാമമാണെന്ന് പാപ്പാ വിശേഷിപ്പിച്ചു.

3. ജീവിതത്തിനു വെളിച്ചമേകുന്ന പുനരുത്ഥാനപ്രഭ
ഞാന്‍ പുനരുത്ഥാനവും ജീവനുമാകുന്നു. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും, എന്നില്‍ വിശ്വസിക്കുന്നവന്‍ ഒരിക്കലും മരിക്കുകയില്ല (യോഹ. 11, 25-26). ഈശോയുടെ വാക്കുകളുടെ പ്രഭയാണ് മാര്‍ത്തയുടെ ഹൃദയത്തിലെ അന്ധകാരത്തെ ഇല്ലാതാക്കിയതും അവളെ സമാശ്വാസിപ്പിച്ചതെന്നും പാപ്പാ പറഞ്ഞു. അവള്‍ പ്രതിവചിച്ചു, ഉവ്വ്, കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു. അങ്ങ് ഈ ഭൂമിയിലേയ്ക്കു വന്ന ദൈവപുത്രനായ ക്രിസ്തുവാണ്!  ഈ വാക്കുക‍ള്‍ മാര്‍ത്തയുടെ പുനരുത്ഥാനത്തിലുള്ള വിശ്വാസം പ്രതിഫലിപ്പിക്കുന്നെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു. ഇതുപോലെ പുനരുത്ഥാനത്തിലുള്ള പ്രത്യാശയും വിശ്വാസവും ഇന്നു നാം അനുഭവിക്കുന്ന മരണഭീതിയുടെ സാമൂഹികാന്ധകാരത്തില്‍ ജീവന്‍റെ വെളിച്ചവും ആത്മധൈര്യവും നല്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

4. പുനരുത്ഥാനത്തിന്‍റെ വെളിപാടുകള്‍
പുനരുത്ഥാനത്തില്‍ വിശ്വസിക്കുവാനുള്ള ക്രിസ്തുവിന്‍റെ വെളിപാട് നമ്മെ ഇന്നും വെല്ലുവിളിക്കന്നുണ്ടെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. പുനരുത്ഥാനത്തിന്‍റെ ചിന്ത വിദൂരമായൊരു മരീചികയല്ല മറിച്ച് നമ്മുടെ ഇന്നത്തെ ജീവിതത്തിന്‍റെയും നിഗൂഢമായൊരു ഭാഗമാണ്. പുനരുത്ഥാനത്തിലുള്ള വിശ്വാസം മരണത്തിന്‍റെ മുന്നിലും അതിനെക്കുറിച്ചുള്ള ചിന്തയിലും മാനുഷികമായി നാം അനുഭവിക്കുന്ന വിഭ്രാന്തി ഇല്ലാതാക്കുന്നില്ലെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. തന്‍റെ സ്നേഹിതന്‍ ലാസറിന്‍റെ മരണത്തില്‍ അയാളുടെ സഹോദരിമാരുടെയും സമൂഹത്തിന്‍റെയും മുന്നില്‍ യേശു കരഞ്ഞുവെന്ന് യോഹന്നാന്‍ രേഖപ്പെടുത്തുമ്പോള്‍, അവിടുന്നു തന്‍റെ മാനുഷികവികാരം മറച്ചുവച്ചില്ലെന്നും, പാപമൊഴികെ അവിടുന്നു എല്ലാറ്റിനും നമുക്കു സമാനമായിരുന്നുവെന്നും പാപ്പാ സമര്‍ത്ഥിച്ചു (യോഹ. 11, 35).

എന്നാല്‍ തുടര്‍ന്ന് അവിടുന്നു പ്രവര്‍ത്തിച്ച ലാസറിന്‍റെ ഉയര്‍പ്പിക്കല്‍, പുനരുത്ഥാനത്തെക്കുറിച്ചുള്ള അവിടുത്തെ വെളിപാടിലേയ്ക്ക് വെളിച്ചം വീശുകയും, ബലഹീനരും പാപികളുമായ നമ്മുടെ എളിയ ജീവിതങ്ങള്‍ക്ക് പ്രത്യാശ പകരുകയുമാണു ചെയ്യുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 November 2020, 15:52