മനുഷ്യക്കടത്തെന്ന മഹാ വിപത്ത്! മനുഷ്യക്കടത്തെന്ന മഹാ വിപത്ത്! 

മനുഷ്യക്കടത്ത് മാനവ ആത്മസാക്ഷാത്ക്കാര സരണിയിൽ പ്രതിബന്ധം, പാപ്പാ

അർജന്തീനിയിലെ കത്തോലിക്കാമെത്രാൻസംഘം മനുഷ്യക്കടത്തിനെതിരെ സംഘടിപ്പിച്ച ചർച്ചായോഗത്തിന് ഫ്രാൻസീസ് പാപ്പായുടെ സന്ദേശം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മനുഷ്യക്കടത്ത്, ഏറ്റം ദുർബ്ബലരായ സഹോദരീസഹോദരന്മാരുടെ ഔന്നത്യത്തെ മുറിപ്പെടുത്തുന്ന മഹാ വിപത്താണെന്ന് മാർപ്പാപ്പാ.

ജൂലൈ 30-ന്, വ്യാഴാഴ്ച അന്താരാഷ്ട്ര തലത്തിൽ ആചരിക്കപ്പെട്ട മനുഷ്യക്കടത്തുവിരുദ്ധ ദിനത്തോടനുബന്ധിച്ച് തൻറെ ജന്മനാടായ അർജന്തീനയിൽ, പ്രാദേശിക കത്തോലിക്കാമെത്രാൻ സംഘത്തിൻറെ നീതിസമാധാന സമിതിയുടെ ആഭിമുഖ്യത്തിൽ ഇൻറർനെറ്റിൻറെ സഹായത്തോടെ സംഘടിപ്പിച്ച ചർച്ചായോഗത്തിൻറെ, അതായത്, ഓൺലൈൻ ചർച്ചയുടെ,  പശ്ചാത്തലത്തിൽ പ്രസ്തുത സമിതിക്കയച്ച ഒരു സന്ദേശത്തിലാണ് പാപ്പാ ഈ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.

വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ (Cardinal Pietro Parolin) ആണ് പാപ്പായുടെ നാമത്തിൽ ഒപ്പിട്ട് ഈ സന്ദേശം അയച്ചത്.

“മനുഷ്യക്കടത്ത് അരുത്” എന്ന പേരിൽ അർജന്തീനയിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ കീഴിലുള്ള പ്രത്യേക വിഭാഗമാണ് “മനുഷ്യക്കടത്തിനെതിരെ ഒത്തോരുമിച്ച്” എന്ന ശീർഷകത്തിൽ ഈ ചർച്ചായോഗം സംഘടിപ്പിച്ചത്.

ഇതിൽ അറുനൂറോളം പേർ ഇൻറർനെറ്റ് സംവിധാനത്തിലൂടെ പങ്കുകൊണ്ടു. 

സൗകര്യത്തിൻറെയും വ്യക്തിപരമായ നേട്ടത്തിൻറെയും മാനദണ്ഡമനുസരിച്ച് അപരനെ നോക്കുന്ന പ്രയോജനവാദത്തിൻറെ മുദ്ര പേറിയതാണ് സമാകാലിക യുഗം എന്ന ഖേദകരമായ വസ്തുത ചൂണ്ടിക്കാട്ടുന്ന പാപ്പാ, ഇത് മനുഷ്യവ്യക്തിയുടെ അതിദ്വീയതയും അനാവർത്തിത സ്വഭാവവുമനുസരിച്ചുള്ള ആത്മസാക്ഷാത്ക്കാരത്തിൻറെ മാർഗ്ഗം കൊട്ടിയടക്കുന്നുവെന്ന് പറയുന്നു.

മനുഷ്യക്കടത്തിൻറെ രൂപത്തിൽ നിർബ്ബാധം തുടരുന്ന മനുഷ്യക്കച്ചവടമെന്ന ഭിന്നരൂപങ്ങളാർജ്ജിക്കുന്ന ദുരന്തത്തെ അതിജീവിച്ചവരെ സഹായിക്കുന്നതിനും ഈ മഹാവിപത്ത് ഇല്ലാക്കുന്നതിനും, പൊതുനന്മയിലേക്കും മനുഷ്യജീവൻറെ സമ്പൂർണ്ണ സാക്ഷാത്ക്കാരത്തിലേക്കും നയിക്കുന്ന സരണി വെട്ടിത്തുറിക്കുന്നതിന് നിശ്ചയദാർഢ്യത്തോടെ സഹകരിക്കുന്നതിനുമുള്ള യത്നങ്ങൾക്ക് പാപ്പാ പ്രചോദനം പകരുകയും ചെയ്യുന്നു

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 August 2020, 17:02