VATICAN-POPE-ANGELUS VATICAN-POPE-ANGELUS 

കൊല്ലപ്പെട്ട കുടിയേറ്റക്കാരുടെ കുടുംബങ്ങളോടു പാപ്പായ്ക്ക് അനുഭാവം

ആഗസ്റ്റ് 23 ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനാവേദിയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചത്...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

സന്ദേശവും ത്രികാലപ്രാര്‍ത്ഥയും അപ്പസ്തോലിക ആശീര്‍വ്വാദവും കഴിഞ്ഞ് നല്കിയ ആശംസകളുടെ സംഗ്രഹം :

1. കുടിയേറ്റക്കാരോടു കാരുണ്യമുള്ളവരാകാം
ആഗസ്റ്റ് 24-Ɔο തിയതി മെക്സിക്കോയിലെ തമൗലീപ്പാസില്‍ ജീവിതസാഹചര്യങ്ങളെ മെച്ചപ്പെടുത്താമെന്ന പ്രത്യാശയില്‍ കുടിയേറിയ 72 പേരുടെ കൂട്ടക്കുരുതിയുടെ 10-Ɔο വാര്‍ഷികമാണെന്ന കാര്യം പാപ്പാ അനുസ്മരിപ്പിച്ചു. സംഭവത്തില്‍ ഇന്നും നീതിയും സത്യവും തേടുന്ന കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും, പ്രത്യാശയുടെ യാത്രയില്‍ ജീവന്‍ പൊലിഞ്ഞുപോയ സകല കുടിയേറ്റക്കാരെക്കുറിച്ചും ദൈവം നമ്മോടും കണക്കു ചോദിക്കുമെന്നും പാപ്പാ എല്ലാവരോടുമായി ഖേദപൂര്‍വ്വം പ്രസ്താവിച്ചു.

2. മതപീഡനത്തിനെതിരായ ആഗോളദിനം
വിശ്വാസത്തിന്‍റെയും മതത്തിന്‍റെയും പേരില്‍ പീഡിപ്പിക്കപ്പെടുന്നവരുടെ ആഗോളദിനമായിരുന്നു ആഗസ്റ്റ് 22 ശനി, എന്ന കാര്യം പാപ്പാ അനുസ്മരിപ്പിച്ചു. വിശ്വാസത്തെപ്രതി ഇന്നും ഏറെ പീഡിപ്പിക്കപെടുന്ന സഹോദരങ്ങള്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളിലുമുണ്ട്...., അവര്‍ ധാരാളമുണ്ടെന്നും, അതിനാല്‍ ഐക്യദാര്‍ഢ്യത്തോടെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു.

3. ആല്‍പ്പൈന്‍ താഴ്വാരത്തെ ഭൂമികുലുക്കം
മദ്ധ്യഇറ്റലിയില്‍ ഏറെ കെടുതികള്‍ വിതച്ച ഭൂകമ്പത്തിന്‍റെ 4-Ɔο വാര്‍ഷികവും പാപ്പാ അനുസ്മരിച്ചു. അനേകരുടെ ജീവന്‍ അപഹരിക്കുകയും നാശനഷ്ടങ്ങള്‍ വിതയ്ക്കുകയുംചെയ്ത കെടുതിക്ക് ഇരകളായ കുടുംബങ്ങളെ അനുസ്മരിക്കുകയും, പ്രത്യാശയോടെ മുന്നോട്ടുപോകാന്‍ മനോഹരമായ ആല്‍പൈന്‍ താഴ്വാര ജനതയ്ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും വേണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു.

4. പ്രകൃതിസ്രോതസ്സുകള്‍ തട്ടിയെടുക്കാന്‍
രാജ്യാന്തര ഭീകരാക്രമികള്‍

രാജ്യാന്തര ഭീകരാക്രമികളുടെ ഭീഷണിയില്‍ കഴിയുന്ന ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ കാബോ ദെലാഡോയിലെ ജനങ്ങളെ പാപ്പാ വീണ്ടും ഓര്‍ത്തു. അവരുടെ നാട്ടിലെ പ്രകൃതിസ്രോതസ്സു കൈക്കലാക്കുവാനുള്ള ഈ പരാക്രമികളുടെ കൈകളില്‍നിന്ന് പാവപ്പെട്ട ജനതയെ മോചിക്കുവാന്‍ അവരെ പ്രാര്‍ത്ഥനയില്‍ പ്രത്യേകം ഓര്‍ക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടു.

5. ഇറ്റലിയുടെ ദുരന്തഭൂമിയില്‍നിന്നുള്ള കുടുംബങ്ങള്‍
മഹാമാരിയുടെ തീവ്രത ഏറ്റവും അനുഭവിച്ച ബേര്‍ഗമോ പ്രദേശത്തിനിന്നും വന്ന്, ചത്വരത്തില്‍ നിന്നിരുന്ന കുടുംബങ്ങളുടെ കൂട്ടായ്മയെ പാപ്പാ പ്രത്യേകം അഭിവാദ്യംചെയ്തു. അവര്‍ക്കു നഷ്ടപ്പെട്ട കാരണവന്മാര്‍, നാട്ടിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പരിചാരകര്‍, സന്നദ്ധസേവകര്‍, വൈദികര്‍ എല്ലാവരെയും പാപ്പാ പ്രാര്‍ത്ഥനാപൂര്‍വ്വം അനുസ്മരിച്ചു. ഞായറാഴ്ച രാവിലെ സാന്താ മാര്‍ത്തയില്‍വച്ച് പാപ്പാ ഈ കുടുംബങ്ങളുമായി നേര്‍ക്കാഴ്ച നടത്തി.

6. സിയെന്നായില്‍നിന്നും സൈക്കിളില്‍ വന്ന യുവജനങ്ങള്‍
റോമാക്കാരെയും അന്യനാടുകളില്‍നിന്നുമെത്തിയ തീര്‍ത്ഥാടകരെയും, കുടുംബങ്ങളെയും ഇടവക സമൂഹങ്ങളെയും സംഘടനകളെയും പാപ്പാ തുടര്‍ന്ന് അഭിവാദ്യംചെയ്തു. സിയെന്നായിലെ ഇടവകയില്‍നിന്നും സൈക്കിളില്‍ റോമിലെത്തി, മഞ്ഞയണിഞ്ഞ് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്ന യുവജനങ്ങളെ പാപ്പാ ഫ്രാന്‍സിസ് പ്രത്യേകമായി അഭിനന്ദിച്ചു.

7. പ്രാര്‍ത്ഥനാശംസകളോടെ...
ഏവര്‍ക്കും ഒരു നല്ലദിവസം ആശംസിച്ചുകൊണ്ടും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറന്നുപോകരുതേയെന്ന പതിവുള്ള യാചന ആവര്‍ത്തിച്ചു. പിന്നെ മന്ദസ്മിതത്തോടെ കരങ്ങള്‍ ഉയര്‍ത്തി, സകലരെയും അഭിവാദ്യംചെയ്തുകൊണ്ട് ജാലകത്തില്‍നിന്നും മെല്ലെ പിന്‍വാങ്ങി... അപ്പോള്‍ ജനങ്ങള്‍ ആര്‍ത്തുവിളിച്ചു... viva il Papa…!! പാപ്പാ നീണാള്‍ വാഴട്ടെ!!
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 August 2020, 13:59