തിരയുക

12082020 Udienza Generale 12082020 Udienza Generale 

വൈറസ് ബാധയെ കീഴടക്കാന്‍ സ്വര്‍ഗ്ഗാരോപിതയോടു പ്രാര്‍ത്ഥിക്കാം

പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് ലോകത്തെ സകല വിശ്വാസികളോടുമായി അഭ്യര്‍ത്ഥിച്ചു.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ദൈവമാതാവിന്‍റെ സ്വര്‍ഗ്ഗാരോപണ മഹോത്സവം
കൊറോണ വൈറസിനെ കീഴടക്കാന്‍ മാനവകുലത്തിന് ശക്തിതരണമേയെന്നും, ഈ പ്രതിസന്ധിയെ മറകടക്കാന്‍ വഴിതെളിയിക്കണമേയെന്നും ആഗസ്റ്റ് 15-Ɔο തിയതി ലോകമെമ്പാടും ആചരിക്കുന്ന കന്യകാനാഥയുടെ സ്വര്‍ഗ്ഗാരോപണ മഹോത്സവത്തില്‍  പ്രത്യേകമായി പ്രാര്‍ത്ഥിക്കണമെന്നു പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തു.  ആഗസ്റ്റ് 12, ബുധാനാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍നിന്നും മാധ്യമങ്ങളിലൂടെ ലോകത്തുള്ള വിശ്വാസികളുമായി പങ്കുവച്ച, പ്രതിവാര പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തില്‍ വിവിധഭാഷക്കാരും രാജ്യക്കാരുമായവരെ അഭിസംബോധചെയ്യവെയാണ് പാപ്പാ ആസന്നമാകുന്ന ആഗസ്റ്റ് 15-ന്‍റെ സ്വര്‍ഗ്ഗാരോഹണ മഹോത്സവത്തെക്കുറിച്ച് എല്ലാവരെയും അനുസ്മരിപ്പിച്ചത്.

2. മനുഷ്യാന്തസ്സു മാനിക്കുന്ന കൂട്ടായ്മ
സഭയുടെ സാമൂഹ്യപ്രബോധനങ്ങളുടെ വെളിച്ചത്തില്‍ ലോകം നേരിടുന്ന ഈ മഹാമാരിയെ മനുഷ്യാന്തസ്സിന്‍റെ വെളിച്ചത്തില്‍ കാണണമെന്നും പാപ്പാ പ്രബോധിപ്പിച്ചു. മനുഷ്യബന്ധങ്ങളെയും മനുഷ്യന്‍റെ അന്തസ്സിനെയും ഹനിക്കുന്ന ഒരു ചിന്താഗതി സമൂഹത്തില്‍ വളര്‍ന്നു വന്നിട്ടുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ഇത് സ്വാര്‍ത്ഥതയുടെയും വ്യക്തിമാഹാത്മ്യവാദത്തിന്‍റെയും ചിന്താഗതിയാണ്. അത് ഉപഭോഗസംസ്കാരത്തിലേയ്ക്കും, പ്രായമായവരെയും രോഗികളെയും വൈകല്യമുള്ളവരെയും അവഗണിക്കുകയും പാര്‍ശ്വവത്ക്കരിക്കുയും ചെയ്യുന്ന ഒരു “വലിച്ചെറിയല്‍ സംസ്കാര”ത്തിലേയ്ക്കും (throw away culture) ലോകത്തെ നയിച്ചിട്ടുണ്ടെന്നും പാപ്പാ ചൂണ്ടിക്കാട്ടി (EG, 53). എന്നാല്‍ സകലരും ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരും, സ്നേഹിക്കുവാനും കൂട്ടായ്മയില്‍ ജീവിക്കുവാനും വിളിക്കപ്പെട്ടരാണെന്ന് വിശ്വാസം നമ്മെ പഠിപ്പിക്കുന്നു. സ്നേഹിക്കുന്നവര്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിക്കുന്നതിലും വലിയ സ്നേഹമില്ലെന്ന് ക്രിസ്തു പഠിപ്പിക്കുന്ന സ്നേഹത്തിന്‍റെ വലിയ പാഠവും പാപ്പാ ഉദ്ധരിച്ചു.

മതഭേദങ്ങള്‍ക്ക് അതീതമായ സാഹോദര്യം
സാമൂഹിക ജീവിതത്തിന്‍റെ അടിത്തറ മനുഷ്യാന്തസ്സും അടിസ്ഥാന അവകാശങ്ങളുമാണ്. അതിനാല്‍ ഈ മഹാമാരിയുടെ പശ്ചാത്തലത്തില്‍ മനുഷ്യാന്തസ്സിനു വിരുദ്ധമായതൊന്നും ക്രൈസ്തവര്‍ ചെയ്യരുതെന്നും, മാനവകുടുംബത്തിന്‍റെയും പൊതുഭവനമായ ഭുമിയുടെയും സുസ്ഥിതിക്കും നന്മയ്ക്കുമായി നാം മതഭേദങ്ങള്‍ മറന്ന് ഒത്തൊരുമിച്ച് പരിശ്രമിക്കണമെന്ന് തന്‍റെ പ്രഭാഷണത്തിന്‍റെ സംക്ഷിപ്ത സന്ദേശമായി വിവിധ ഭാഷകളില്‍ പങ്കുവച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 August 2020, 13:29