സ്പെയിനിലെ കൊമ്പൊസ്തേല തീർത്ഥാടന പാതയിലൂടെ  തീർത്ഥാടകർ ലക്ഷ്യത്തിലേക്ക്....... സ്പെയിനിലെ കൊമ്പൊസ്തേല തീർത്ഥാടന പാതയിലൂടെ തീർത്ഥാടകർ ലക്ഷ്യത്തിലേക്ക്....... 

ബൂദ്ധിമാന്ദ്യം സംഭവിച്ച തീർത്ഥാടക ബാലന് പാപ്പായുടെ കത്ത്!

സ്പെയിനിലെ വിഖ്യാതമായ “സന്ധ്യാഗൊ ദെ കൊമ്പൊസ്തേല്ല” തീർത്ഥാടനം നടത്തിയ സ്പെയിൻ സ്വദേശിയായ, ബൂദ്ധിമാന്ദ്യമുള്ള അൽവാരൊ കലവെന്തെ എന്ന പതിനഞ്ചുകാരന് പാപ്പായുടെ കത്ത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ബുദ്ധിമാന്ദ്യത്തെ അവഗണിച്ച് സ്പെയിനിലെ വിഖ്യാതമായ “സന്ധ്യാഗൊ ദെ കൊമ്പൊസ്തേല്ല” തീർത്ഥാടനം നടത്തിയ സ്പെയിൻ സ്വദേശിയായ അൽവാരൊ കലവെന്തെ എന്ന പതിനഞ്ചുകാരന് പാപ്പായുടെ കൃതജ്ഞതയും പ്രശംസയും.

കിലോമീറ്ററുകൾ പ്രധാനമായും കാൽനടയായി നടത്തുന്ന ഈ തീർത്ഥാടനത്തിലൂടെ അൽവാരൊ ഏകിയത് ധീരതയുടെ സാക്ഷ്യമാണെന്ന് ഫ്രാൻസീസ് പാപ്പാ ആ ബാലന് എഴുതിയ  കത്തിൽ ശ്ലാഘിക്കുന്നു.

ഈ തീർത്ഥാടന വേളയിൽ അൽവാരൊ, മാർഗ്ഗമദ്ധ്യേയും അതുപോലെ തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും കണ്ടുമുട്ടിയ അനേകർക്ക്   മഹാമാരിയുടെ ഈ കാലഘട്ടത്തിൽ  ആത്മാർത്ഥതയോടും ആനന്ദത്തോടും ലാളിത്യത്തോടും കൂടി പ്രത്യാശ പകർന്നു നല്കിയെന്ന് പാപ്പാ അനുസ്മരിക്കുന്നു.

സ്വയം തീർത്ഥാടകനായിക്കൊണ്ട് അൽവാരൊ അനേകരെ തീർത്ഥാടകരാക്കിയെന്നും ധൈര്യമുള്ളവരായിരിക്കാനും ആനന്ദം വീണ്ടെടുക്കാനും അവർക്ക് പ്രചോദനം പകർന്നുവെന്നും, കാരണം, തീർത്ഥാടന വഴിയിൽ നാം ഒറ്റയ്ക്കല്ല കർത്താവ് നമ്മോടൊപ്പമുണ്ടെന്നും പാപ്പാ കത്തിൽ കുറിക്കുന്നു.

അൽവാരൊ ഈ തീർത്ഥാടനത്തിലൂടെ ഏകിയ സാക്ഷ്യത്തിനും പ്രാർത്ഥനകൾക്കും പാപ്പാ നന്ദിയറിക്കുകയും ഒപ്പം തനിക്കായി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

പിതാവും ഒരു കുടുംബസുഹൃത്തുമാണ് അൽവാരൊയെ ഈ തീർത്ഥാടനത്തിൽ സഹായിച്ചത്.

ഹുവെലിൻ എന്ന സ്ഥലത്തെ ഒരു കുടുംബത്തിലെ 10 മക്കളിൽ ഏഴാമത്തെ സന്തതിയായ അൽവാരൊയ്ക്ക് ബുദ്ധിമാന്ദ്യം ഉണ്ടെങ്കിലും ഇടവക ജീവതത്തിൽ സജീവമാണെന്ന് അവിടെത്തെ മലാഗ രൂപത സാക്ഷ്യപ്പെടുത്തുന്നു.

സന്ധ്യാഗോ ദെ കൊമ്പൊസ്തേലയിൽ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ നാമത്തിലുള്ള കത്തീദ്രലാണ് തീർത്ഥാടകരുടെ ലക്ഷ്യം. ആകയാൽ “വിശുദ്ധ യാക്കോബ് ശ്ലീഹായുടെ പാത” എന്നും ഈ തീർത്ഥാടനം അറിയപ്പെടുന്നു.

ഈ തീർത്ഥാടനത്തിൻറെ അവസാനത്തെ 100 കിലോമീറ്റർ കാൽനടയായി, അല്ലെങ്കിൽ അവസാനത്തെ 200 കിലോമീറ്റർ സൈക്കിൾ സവാരിയൊ കുതിരസവാരിയൊ വഴി പൂർത്തിയാക്കുന്നവർക്ക് “കൊമ്പസ്തേല സാക്ഷിപത്രം” അവിടത്തെ തീർത്ഥാടന കാര്യാലയം നല്കാറുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 July 2020, 12:11