സിറിയയില്‍ ചികത്സ കിട്ടാതെ കൊടുംതണുപ്പില്‍ ജീവന്‍ പൊലിഞ്ഞ ബാലിക!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര സായുധസംഘര്‍ഷത്തിന്‍റെ വേദിയായ സിറിയയില്‍ ചികിത്സ ലഭിക്കാതെ കൊടും തണുപ്പുകൊണ്ട് മരിച്ച് ബാലികയെ മാര്‍പ്പാപ്പാ വേദനയോടെ ഓര്‍ക്കുന്നു.
ഞായറാഴ്ച (16/02/20) വത്തിക്കാനില്‍ നയിച്ച ത്രികാലപ്രാര്‍ത്ഥനയ്ക്ക് മുമ്പ് നടത്തിയ വിചിന്തനത്തിലാണ്, ഫ്രാന്‍സീസ് പാപ്പാ, യുദ്ധങ്ങളെയും അവയുടെ അനന്തര ഫലങ്ങളെയും കുറിച്ച് പരാമര്‍ശിക്കവെ ആ ബാലികയെ അനുസ്മരിച്ചത്.
ശ്വാസ തടസ്സം അനുഭവപ്പെട്ട ഇമാന്‍ ലെയില അഹമെദ് എന്ന ബാലികയെ തോളിലേറ്റി പിതാവ്, പതിമൂന്നാം തീയതി വ്യാഴാഴ്ച (13/02/20) പൂജ്യത്തില്‍ താഴെ 5 ഡിഗ്രി സെല്‍ഷ്യസ് തണുപ്പത്ത്, വടക്കു പടിഞ്ഞാറെ സിറിയിയിലെ അഭയകേന്ദ്രത്തില്‍ നിന്ന് രണ്ടു മണിക്കൂറോളം നടന്ന് ആഫ്രിന്‍ എന്ന സ്ഥലത്തുള്ള ആശുപത്രിയില്‍ എത്തിയപ്പോഴേയ്ക്കും ബാലിക മരിച്ചിരുന്നു.
വികാര വിക്ഷോഭത്തിന്‍റെ ഫലമാണ് യുദ്ധങ്ങളെന്നും വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്തവരാണ് യുദ്ധത്തിനിറങ്ങിത്തിരിക്കുന്നവരെന്നും പാപ്പാ തന്‍റെ വിചിന്തനത്തില്‍ ഉദ്ബോധിപ്പിച്ചു.
സിറിയയില്‍, പ്രത്യേകിച്ച്, വടക്കു പടിഞ്ഞാറു ഭാഗത്ത്, സര്‍ക്കാര്‍ വിരുദ്ധ വിപ്ലവസേനയ്ക്കെതിരെ സര്‍ക്കാര്‍ സൈന്യം ആക്രമണം ശക്തമാക്കിയതിനെ തുടര്‍ന്ന് അവസ്ഥ കഴിഞ്ഞ ഡിസമ്പര്‍ മുതല്‍ കൂടുതല്‍ വഷളായിരിക്കുന്ന ആ പ്രദേശത്തുനിന്ന്. ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കയാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: